ഗോഹട്ടി : നിർണായക ജയത്തോടെ ബംഗളൂരു എഫ്സി ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ പോയിന്റ് നിലയിൽ മുന്നിലെത്തി. ആതിഥേയരായ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് ബംഗളൂരു പരാജയപ്പെടുത്തി. ഗോള്‍ രഹിതമായ ആദ്യപകുതിക്കുശേഷം രണ്ടാം പകുതിയുടെ 47-ാം മിനിറ്റില്‍ വെനസ്വേലയിൽനിന്നുള്ള മുന്‍നിരതാരം മിക്കുവിലൂടെയാണ് ബംഗളൂരു മിന്നും ജയം സ്വന്തമാക്കിയത്.
ഈ ജയത്തോടെ ബംഗളൂരു എഫ്സി ഒന്‍പത് പോയിന്റോടെ മുന്നിലെത്തി. നാല് പോയിന്റോടെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്.സി എഴാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു.
ടീമില്‍ മാറ്റം ഒന്നും വരുത്താതെയാണ് നോര്‍ത്ത് ഈസ്റ്റ് ഇന്നലെ കളിച്ചത്. എന്നാല്‍ ബംഗളൂരു എഫ്സി മൂന്നു മാറ്റങ്ങളോടെയാണ് ഇറങ്ങിയത്. ചുവപ്പ് കാര്‍ഡിനെ തുടര്‍ന്നു രണ്ടു മത്സരങ്ങളില്‍ വിലക്ക് കിട്ടിയ ഗൂര്‍പ്രീത് സിംഗ് സന്ധുവിനു പകരം ലാല്‍തുമാവിയ റാല്ട്ടയും ലെനി റോഡ്രിഗസ് , ജുവാനിന് എന്നിവര്‍ക്കു പകരം സുഭാഷിഷ് ബോസും ദിമാസ് ഡെല്ഗാഡയും ഇറങ്ങി.
രണ്ടാം പകുതിയില്‍ നോര്‍ത്ത് ഈസ്റ്റിന്റെ മലയാളി ഗോളി ടി.പി.രഹനേഷിന്റ പിഴവിലാണ് ഗോള്‍ വന്നത്. രഹനേഷിന്റെ ലക്ഷ്യം തെറ്റിയ ഗോള്‍ കീക്ക് ഗോളിനു വഴിയൊരുക്കി. രഹനേഷിന്റെ പാസ് ജോസെ ഗോണ്‍സാല്‍വസിനെ ലാക്കാക്കി ആയിരുന്നുവെങ്കിലും പാസിനു ലക്ഷ്യം തെറ്റി. പന്ത് പിടിച്ചെടുത്ത ഉദാന്ത സിംഗ് മുന്നോട്ട് ഓടിവന്ന വെനസ്വേലൻ താരം മിക്കുവിനു നല്കി. പാടെ പതറിയ രഹ്്നേഷിനെ മറികടന്നു മിക്കു പന്ത് വലയിലാക്കി.
ജയത്തോടെ ബംഗളൂരു മുന്നില്‍
01:05 AM Dec 09, 2017 | Deepika.com