സൂററ്റ്: ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി ക്വാര്‍ട്ടറിലെത്തിയ കേരളത്തിന് വിദര്‍ഭയ്ക്കെതിരെ തകര്‍പ്പന്‍ തുടക്കം. പിച്ചിലെ നനവു മൂലം വൈകി തുടങ്ങിയ മത്സരത്തില്‍ ആദ്യദിനം കളിനിര്‍ത്തുമ്പോള്‍ കരുത്തരായ വിദര്‍ഭയുടെ മൂന്നു മുന്‍നിര വിക്കറ്റുകള്‍ കേരളം വീഴ്ത്തി. രണ്ടു വിക്കറ്റ് വീഴ്ത്തിയ കെ.സി. അക്ഷയ് ആണ് വിദർഭയെ ആദ്യ ദിനം തകർത്തത്. 24 ഓവര്‍ മാത്രം എറിഞ്ഞ ആദ്യദിനം മൂന്നിന് 45 എന്ന പരിതാപകരമായ അവസ്ഥയിലാണ് വിദര്‍ഭ. ആഭ്യന്തരക്രിക്കറ്റിലെ മികച്ച ബാറ്റ്സ്മാന്മാരായ ക്യാപ്റ്റന്‍ ഫായിസ് ഫസല്‍, വസീം ജാഫര്‍, സഞ്ജയ് രാമസ്വാമി എന്നിവരാണ് പുറത്തായത്.
23 പന്തില്‍ രണ്ടു റണ്‍സ് മാത്രം നേടിയ ക്യാപ്റ്റന്‍ ഫായിസ് ഫസലാണ് ആദ്യം പുറത്തായത്. എം.ഡി. നിധീഷിന്റെ പന്തില്‍ അരുണ്‍ കാര്‍ത്തിക് ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. പിന്നാലെയെത്തിയ വസീം ജാഫറിനെയും 12 റണ്‍സില്‍ കേരളം മടക്കി. അക്ഷയുടെ പന്തില്‍ അരുണ്‍ കാര്‍ത്തിക്കിന്റെ ക്യാച്ചില്‍ തന്നെയാണ് വസീമും പുറത്തായത്. സ്കോര്‍ 37 ല്‍ നില്‍ക്കെ വിദര്‍ഭയുടെ മൂന്നാം വിക്കറ്റും വീണു. 64 പന്ത് നേരിട്ട് 17 റണ്‍സെടുത്ത സഞ്ജയ് രാമസ്വാമി, കെ.സി. അക്ഷയ്ക്ക് വിക്കറ്റ് സമ്മാനിച്ചാണ് മടങ്ങിയത്. സച്ചിന് ബേബിയാണ് ക്യാച്ച് സ്വന്തമാക്കിയത് ഗണേഷ് സതീഷ്(7), കരണ്‍ ശര്‍മ(7) എന്നിവരാണ് ക്രീസില്‍.
ടോസ് നേടിയ വിദര്‍ഭ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ പിച്ചിലെ ഈര്‍പ്പം മുതലാക്കിയ കേരളത്തിന്റെ പന്തേറുകാര്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞതോടെ വിദര്‍ഭയ്ക്കു റണ്‍സ് കണ്ടെത്താന്‍ പ്രയാസമായി. വലിയ കൂട്ടുകെട്ടുകള്‍ ഉണ്ടാക്കാനാകും മുമ്പേ ഓപ്പണര്‍മാരെയും വസീം ജാഫറെയും പുറത്താക്കി കേരള ബൗളര്‍മാര്‍ തിളങ്ങി. മുന്‍നിര വീണതോടെ വിദര്‍ഭയ്ക്ക് ആദ്യ ദിനം കാര്യമായി ഒന്നും ചെയ്യാനായില്ല.
കേരളത്തിനു മികച്ച തുടക്കം
12:33 AM Dec 08, 2017 | Deepika.com