സൂററ്റ്: രഞ്ജി ട്രോഫി ക്രിക്കറ്റ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് ഇന്നു തുടക്കമാകും. രഞ്ജി ട്രോഫിയില്‍ ആദ്യമായി ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയ കേരളം കരുത്തരായ വിദര്‍ഭയെ നേരിടും. സുററ്റില്‍ ലാല്‍ഭായ് കോണ്ട്രാക്ടര് സ്റ്റേഡിയത്തില്‍ ഇന്നു മുതല്‍ 11 വരെയാണ് മത്സരം. അഞ്ച് ദിവസമാണ് ക്വാര്‍ട്ടര്‍ മത്സരങ്ങള്‍.
ഇന്ത്യന്‍ ടീമില്‍ സെലക്ഷന് ലഭിച്ച ബേസില്‍ തമ്പിയെ കൂടാതെ സഞ്ജു സാംസണ്, ജലജ് സക്സേന, സിജോ മോന് ജോസഫ്, രോഹന് പ്രേം തുടങ്ങിയവരുടെ മികച്ച പ്രടനത്തിന്റെയും പിന്‍ബലത്തിലാണ് സച്ചിന് ബേബിയുടെ നേതൃത്വത്തില്‍ കേരളം വിദര്‍ഭയെ നേരിടാന്‍ ഇറങ്ങുന്നത്.
ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരായാണ് കേരളം ക്വാര്‍ട്ടറിലെത്തിയത്. ഗ്രൂപ്പ് ബിയിലെ ആറ് മത്സരങ്ങളില്‍ ഗുജറാത്തിനോട് മാത്രമാണ് കേരളം തോറ്റത്. ഗ്രൂപ്പ് മത്സരങ്ങളില്‍ നേടിയ വിജയങ്ങളുടെ ആത്മവിശ്വാസത്തിലാണ് കേരളം വിദര്‍ഭയെ നേരിടുന്നത്.
ആഭ്യന്തരക്രിക്കറ്റിലെ പ്രമുഖരായ വസീം ജാഫര്‍, നായകന് ഫയസ് ഫാസല്‍ എന്നിവരടങ്ങിയ ശക്തമായ ബാറ്റിംഗ് നിരയാണ് വിദര്‍ഭയുടേത്. ഇവര്‍ക്കൊപ്പം സഞ്ജയ് രാമസ്വാമി, മുന്‍ കര്‍ണാടക താരം ഗണേഷ സതീഷ് എന്നിവരും ചേരുമ്പോള്‍ ബാറ്റിംഗ് കൂടുതല്‍ ശക്തമാകും. വിദര്‍ഭ ആറു മത്സരങ്ങളില്‍ നാലു ജയവും രണ്ടു സമനിലയുമായാണ് ക്വാര്‍ട്ടറിലെത്തിയത്.
ഓഖി ചുഴലിക്കാറ്റ് ഗുജറാത്തില്‍ ഭീഷണി ഉയര്‍ത്താന്‍ സാധ്യതയുള്ളതിനാല്‍ ആദ്യ ഇന്നിംഗ്സ് ലീഡ് നിര്‍ണായകമാകും. അതുകൊണ്ട് ടോസും നിര്‍ണായകമാകും. ടോസ് ലഭിക്കുന്നവര്‍ തുടക്കത്തില്‍ പിച്ചില്‍നിന്നു ലഭിക്കുന്ന ആനുകൂല്യം മുതലാക്കാന്‍ എതിരാളികളെ ബാറ്റിംഗിനുവിട്ടേക്കും.
ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ നാലുപേസര്മാരെയാണ് കേരളം ഇറക്കിയത്. ഈ നാലു പേരെയും കേരളം നിലനിര്‍ത്തിയേക്കും. ഇങ്ങനെവന്നാല്‍ സിജോമോനു പകരം മീഡിയം പേസര്‍ വിനോദ് കുമാറിനെ ഇറക്കാനും സാധ്യതയുണ്ട്. ഇന്ത്യന്‍ ടീമിലേക്കു തെരഞ്ഞെടുക്കപ്പെട്ട ബേസില്‍ തമ്പി തനിക്കു ലഭിച്ച വിളിയോട് നീതീകരികണം നടത്തേണ്ടതുണ്ട്. അതുകൊണ്ട് ബേസിലിന്റെ പേസാക്രമണം വിദര്‍ഭ കരുതിയിരിക്കേണ്ടതാണ്. സന്ദീപ് വാര്യര്‍, എം.ഡി. നിദീഷ് എന്നിവരാണ് പേസ് ബൗളിംഗില്‍ ബേസിലിനൊപ്പമുള്ളത്. ഓള്‍റൗണ്ടര്‍ ജലജ് സക്സേനയെന്ന ഓഫ്സ്പിന്നറുടെ മികവും കേരളത്തിന്റെ ബൗളിംഗ് കരുത്ത് വര്‍ധിപ്പിക്കുന്നു. ബാറ്റിംഗില്‍ ജലജ് സക്സേന, രോഹന് പ്രേം, സഞ്ജു വി. സാംസണ്, കെ.ബി. അരുണ്‍ കാര്‍ത്തിക് എന്നിവര്‍ ഗ്രൂപ്പിലുടനീളം മികച്ച ബാറ്റിംഗാണ് നടത്തിയത്. ക്യാപ്റ്റന്‍ സച്ചിന് ബേബി, സല്മാന് നിസാര്‍ എന്നിവരും ബാറ്റിംഗില്‍ കരുത്തരാണ്.
വാട്മോറുടെ ടീം ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തെടുത്ത ആക്രമണക്രിക്കറ്റ് ക്വാര്‍ട്ടറിലും തുടര്‍ന്നാല്‍ കേരളം രഞ്ജിയില്‍ ചരിത്രം കുറിക്കും.മറ്റ് ക്വാർട്ടർ മത്സരങ്ങളിൽ കർണാടക മുംബൈയെയും, ഗുജറാത്ത് ബംഗാളി നെയും ഡൽഹി മധ്യപ്രദേ ശിനെയും നേരിടും.
ചരിത്രംകുറിക്കാൻ കേരളം
12:58 AM Dec 07, 2017 | Deepika.com