അഡലെയ്ഡ്: ടെസ്റ്റ് ക്രിക്കറ്റിന്റെ ഭംഗി എന്തെന്നറിയണമെങ്കിൽ ആഷസ് കാണണം. ഓരോ ദിവസവും എന്തിന് ഓരോ സെഷനിലും മാറിമറിയുന്ന സാധ്യതകൾ ആഷസ് പരമ്പരയെ വേറിട്ടതാക്കുന്നു. അഡ്ലെയ്ഡിലും സ്ഥിതി വ്യത്യസ്തമല്ല. ആദ്യ ദിനങ്ങളിലെ തളർച്ചയ്ക്കു പ്രായശ്ചിത്തം ചെയ്ത് ഉയർത്തെഴുന്നേറ്റു. ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനു വിജയപ്രതീക്ഷ ആയിരിക്കുകയാണ്. ആറു വിക്കറ്റ് ബാക്കി നില്‍ക്കേ 178 റണ്‍സ് മാത്രം അകലെയാണ് ഇംഗ്ലണ്ടിന്റെ ജയം. ഓസ്ട്രേലിയയുടെ 354 എന്ന സ്കോറാണ് ഇംഗ്ലണ്ട് പിന്തുടരുന്നത്. അഞ്ചാം ദിവസം കളി നിര്‍ത്തുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് ഇംഗ്ലണ്ട് നേടിയിട്ടുണ്ട്.
സ്കോര്‍ബോര്‍ഡില്‍ 91 റണ്‍സിനൊപ്പം മൂന്നു വിക്കറ്റ് എന്നു തെളിഞ്ഞു നിന്ന സമയത്ത് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ടും കൂട്ടാളി ഡേവിഡ് മലാനും ചേര്‍ന്നു നടത്തിയ പ്രകടനം ഇംഗ്ലണ്ട് ആരാധകരുടെ പ്രതീക്ഷയുയര്‍ത്തി. ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്റെ 34-ാം ടെസ്റ്റ് ഫിഫ്റ്റി ജോ റൂട്ട് സ്വന്തമാക്കിയപ്പോള്‍ മറുവശത്ത് മലാന് ഉചിതമായ പിന്തുണ നല്കുന്നുണ്ടായിരുന്നു. ഓസീസ് സീമര്‍മാരായ പാറ്റ് കമിന്‍സ്, ജോഷ് ഹെയ്സല്‍വുഡ്, മിച്ചല്‍ സ്റ്റാര്‍ക് എന്നിവരെ പ്രഹരിച്ച് ഇരുവരും ചേര്‍ന്ന് സ്കോര്‍ 154/3 എന്ന നിലയിലേക്കുയര്‍ത്തി.
പക്ഷേ ഇടയ്ക്ക് മലാനെ ബാധിച്ച അശ്രദ്ധ കമിന്‍സ് മുതലാക്കി. മലാന്റെ വിക്കറ്റ് ഓസ്ട്രേലിയയുടെ ഊര്‍ജം വര്‍ധിപ്പിച്ചു. അപ്പോഴും 67 റണ്‍സുമായി ബാറ്റിംഗ് യുദ്ധം തുടര്‍ന്ന റൂട്ട് സന്ദര്‍ശകര്‍ക്ക് അപ്രതീക്ഷിത തിരിച്ചു വരവിനു കളമൊരുക്കി. വിജയിക്കാന്‍ 178 റണ്‍സ് മതിയെന്ന നിലയിലാണ് അഞ്ചാംദിനം ഇംഗ്ലണ്ട് നില്‍ക്കുന്നത്. ഇന്നും ഇതേ പ്രകടനം ആവര്‍ത്തിച്ച് വിജയം നേടാനാകുമെന്ന പ്രതീക്ഷയിലാണ് ജോറൂട്ടും സംഘവും. ടെസ്റ്റില്‍ ഇത്രയും വലിയ സ്കോര്‍ പിന്തുടര്ന്ന് ഇംഗ്ലണ്ട് വിജയസാധ്യത ഉറപ്പിക്കുന്നത് ആദ്യമാണ്.
ആഷസ്: രണ്ടാം ടെസ്റ്റ് ആവേശാന്ത്യത്തിലേക്ക്
12:41 AM Dec 06, 2017 | Deepika.com