ഇന്ത്യന്‍ ടീമില്‍ ഇടം നേടിയതിന്റെ സന്തോഷത്തിലാണ് ബേസില്‍ തമ്പി. ആഹ്ലാദവും അഭിമാനവും നിറഞ്ഞുതുളുമ്പുന്ന മനസുമായി ബേസില്‍ ദീപികയോടു പ്രതികരിച്ചു. ഈ വിവരം ശ്രവിക്കുന്നത് കെസിഎ സെക്രട്ടറി ജയേഷ് സാറില്‍നിന്നാണ്. ആദ്യം വിശ്വസിക്കാനായില്ല. സ്വപ്നമാണോ ഇതെന്നോര്‍ത്തു. ഒടുവില്‍ വാര്‍ത്ത സത്യമാണെന്നു തിരിച്ചറിഞ്ഞു, ഏതൊരു ക്രിക്കറ്ററും ആഗ്രഹിക്കുന്ന ഇന്ത്യന്‍ ടീമിന്റെ ക്യാപ് എനിക്കും ലഭിച്ചുവെന്നതില്‍ സന്തോഷമുണ്ട്, അതിലേറെ അഭിമാനവും. ഇന്ത്യന്‍ ക്യാപ് അണിഞ്ഞ് മൈതാനത്തിറങ്ങി ദേശീയ ഗാനം കേള്‍ക്കുക എന്നത് ഏറ്റവും വലിയ സ്വപ്നമായിരുന്നു. അത് സാര്‍ഥകമാകാന്‍ പോവുകയാണ്. സിനിമാ തീയറ്ററില്‍ ദേശീയ ഗാനം കേള്‍ക്കുമ്പോള്‍ പോലും ഞാന്‍ മൈതാനത്താണ് എന്ന ഓര്‍മയാണ് -ബേസില്‍ പറഞ്ഞു.
കേരളം ഫാസ്റ്റ് ബൗളര്‍മാരുടെ വിളനിലം
ഇന്ത്യയില്‍ ഇന്നു ലഭിക്കാവുന്ന ഏറ്റവും മികച്ച ഫാസ്റ്റ്ബൗളര്മാരില് കുറെയധികം പേര് കേരളത്തിലുണ്ട്. മുമ്പ് ഇന്ത്യന്‍ ടീമില്‍ ഇടം നേടിയ മൂന്നു പേരില്‍ രണ്ടുപേരും രാജ്യം കണ്ട മികച്ച ഫാസ്റ്റ്ബൗളര്മാരാണ്. അവരുടെ കൂടെ എന്റെ പേരും കൂടി വരുന്നതില്‍ അതിയായ സന്തോഷമുണ്ട്.
ടിനു ചേട്ടനും (ടിനു യോഹന്നാന്) ശ്രീശാന്തേട്ടനും എന്നും പ്രോത്സാഹിപ്പിച്ചിരുന്നു. ഞാന്‍ കളിച്ച സ്വാന്റണ്‍സ് ക്ലബ്ബില്‍നിന്നു തന്നെയാണ് ടിനുവും ദേശീയ ടീമിലെത്തുന്നത്.
എന്റെ കഴിവിനൊത്തു ഞാന്‍ പരിശ്രമിക്കും. ഒരിക്കലും പ്രതീക്ഷിക്കാതെ ഇവിടെവരെയെത്തി. ദൈവത്തിനു നന്ദി. കഠിനാധ്വാനം തുടരും.
കളി നിര്‍ത്തിയതായിരുന്നു പക്ഷേ...!
എന്നെ ഇന്ത്യന്‍ ടീമിലേക്കു കൈപിടിച്ചുയര്‍ത്തിയ നിരവധി പേരുണ്ട്. അവരെയൊക്കെ ഞാന്‍ ഈയവസരത്തില്‍ ഓര്‍ക്കുകയാണ്. പെരുമ്പാവൂര്‍ ആശ്രമം സ്കൂളില്‍ പഠിക്കുമ്പോൾ ക്രിക്കറ്റിനോടു കമ്പമുദിച്ചു . വീടിനടുത്തുള്ള ഒരു ക്ലബ്ബില്‍വച്ച് ടെന്നീസ് ബോളില്‍ എറിഞ്ഞു പഠിച്ച എന്നെ വിശ്വജിത് എന്ന ഒരു ചേട്ടനാണ് സ്റ്റിച്ച് ബോളില്‍ പന്തെറിയുന്നതിനു പ്രേരിപ്പിച്ചത്. അവിടെനിന്ന് സ്വാന്റണ്‍സ് ക്ലബ്ബിലെത്തിയ എനിക്ക് കളിയുടെ വിശാലമായ സാങ്കേതിക പാഠങ്ങള്‍ പകര്‍ന്നത് മുന്‍ രഞ്ജി താരമായരുന്ന പി.എം. ദീപക്കായിരുന്നു.
അണ്ടര്‍ 19 കേരള ടീമിലെത്തിയെങ്കിലും വലിയ രീതിയില്‍ ശോഭിക്കാനായില്ല. ഇതോടെ കളി നിര്‍ത്തി ദുബായിക്കു പോകാനൊരുങ്ങിയതായിരുന്നു ഞാന്‍.
എന്നാല്‍, ദീപക്ക് ചേട്ടന്റെ നിര്‍ബന്ധത്തിനു വഴങ്ങി കളി തുടര്‍ന്നു. പിന്നീട് തുടര്‍ച്ചയായി കേരളാ ടീമില്‍ ഇടം നേടി. 2012ലും 2013ലും കേരളത്തിനു വേണ്ടി ഭേദപ്പെട്ട പ്രകടനം നടത്താനായി. ഇതോടെ 2014ല്‍ രഞ്ജി ട്രോഫിയിലും കളിക്കാനായി. ഗോവയ്ക്കെതിരായ ആദ്യ മത്സരത്തില്‍ത്തന്നെ നാലു വിക്കറ്റ് നേടി. വിജയ് ഹസാരെ ട്രോഫിയില്‍ (ഏകദിനം)നാലു വിക്കറ്റ് നേട്ടം ഗോവയ്ക്കെതിരേ ആഘോഷിച്ചു.
ഐപിഎല്‍ വിഴിത്തിരിവ്
കരിയറിലെ വഴിത്തിരിവായത് കഴിഞ്ഞ ഐപിഎലാണ്. ഗുജറാത്ത് ലയണ്‍സിനു വേണ്ടി കളിച്ച എനിക്ക് നായകന് സുരേഷ് റെയ്ന മികച്ച പ്രോത്സാഹനമാണ് നല്‍കിയത്. ആദ്യനാലു കളികളിലും വിക്കറ്റ് ലഭിക്കാതിരുന്നിട്ടും എന്നില്‍ വിശ്വാസമര്‍പ്പിച്ച റെയ്നയോടു വലിയ നന്ദിയുണ്ട്. ആ വിശ്വാസമാണ് എനിക്കു പ്രചോദനമായത്. എമേര്‍ജിംഗ് പ്ലെയറായതോടെ കൂടുതല്‍ അവസരങ്ങളെത്തി. ദുലീപ് ട്രോഫിയില്‍ സൗത്ത് സോണിനു വേണ്ടി കളിച്ച എനിക്ക് പിന്നീട് രണ്ടു തവണ ഇന്ത്യ എ ടീമില്‍ ഏകദിനങ്ങളില്‍ കളിക്കാനായി. ദക്ഷിണാഫ്രിക്കന്‍ പരമ്പര മികച്ച അനുഭവമായിരുന്നു.
എല്ലാവര്ക്കും നന്ദി
എന്റെ ഈ നേട്ടത്തിനു കാരണഭൂതരായ നിരവധി പേരുണ്ട്, എന്റെ അച്ഛനും അമ്മയും പെങ്ങളും തുടങ്ങി നിരവധി പേര്. കേരള ക്രിക്കറ്റ് അസോസിയേഷന് നാളിതു വരെ എല്ലാത്തരത്തിലുമുള്ള പ്രോത്സാഹനം നല്കി. ഗുജറാത്ത് ലയണ്‍സില്‍ കളിച്ചപ്പോള്‍ അന്താരാഷ്്ട്ര താരങ്ങളടക്കമുള്ള പ്രമുഖരുടെ സഹായം എനിക്ക് ഒരിക്കലും മറക്കാനാവില്ല. വിശ്വജിത്, ദീപക്ക് ചേട്ടന്, കേരള ടീമിലെ സുഹൃത്തുക്കള്‍, പരിശീലകർ, എല്ലാവര്ക്കും നന്ദി.
എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍ ഇരിങ്ങോല്‍ മുല്ലമംഗലം എം.എം. തമ്പിയുടെയും ലിസിയുടെയും മകനാണ് ബേസില്‍. സിനു സഹോദരിയാണ്.
സി.കെ. രാജേഷ്കുമാര്‍
ദേശീയകുപ്പായമണിഞ്ഞ് ദേശീയഗാനം കേള്‍ക്കണം: ബേസില്‍
12:27 AM Dec 05, 2017 | Deepika.com