കോഴിക്കോട്: ഐഎസ്എലിൽ കേരള ബ്ലാസ്റ്റേഴ്സിനെന്ന പോലെ ഐ ലീഗിൽ സ്വന്തം തട്ടകത്തില്‍ ചെന്നൈക്കു മുമ്പില്‍ കേരളത്തിന്റെ സ്വന്തം ഗോകുലം എഫ്സിയും 1-1 സമനിലയിൽ കുരുങ്ങി. ഗോകുലത്തിനു വേണ്ടി ബൈക്കാമോ സ്റ്റാഫാനിയും ചെന്നൈ സിറ്റി എഫ് സിക്കു വേണ്ടി ജീന്‍ മൈക്കിള്‍ ജോക്കീമുമാണ് ഗോളടിച്ചത്. കേരള ടീമിന് നിരവധി സുവര്ണാവസരങ്ങള് ലഭിച്ചെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല. ഐ ലീഗിലെ നവാഗതരായ ഗോകുലം എഫ്സി ആദ്യ എവേ മത്സരത്തിൽ ഷില്ലോംഗ് ലജോംഗിനോട് തോൽക്കുകയായിരുന്നു.
ഫിനിഷിംഗിലെ പാളിച്ചയും ചെന്നൈ ഗോളിയുടെ മിടുക്കുമാണ് ഗോകുലത്തിന് വിനയായത്. എന്നാല്‍ ചെന്നൈയുടെ ഗോളെന്നുറച്ച മൂന്ന് ഷോട്ടുകള്‍ തട്ടിയകറ്റിയ ആതിഥേയ ഗോള്‍ കീപ്പര്‍ നിഖില്‍ ആണ് കളിയിലെ താരം.
കോര്പറേഷന് സ്റ്റേഡിയത്തിലെ ആര്‍ത്തുവിളിക്കുന്ന സ്വന്തം കാണികള്‍ക്കു മുമ്പില്‍ തുടക്കം മുതലേ ആക്രമണം പുറത്തെടുത്ത ഗോകുലം എഫ് സിക്ക് ആദ്യ അഞ്ച് മിനിട്ടിനുള്ളില്‍ തന്നെ രണ്ട് കോര്‍ണർ ഉൾപ്പെടെ അഞ്ച് അവസരങ്ങളാണ് ലഭിച്ചത്. എല്ലാം ചെന്നൈ ഡിഫന്‍സില്‍ അവസാനിച്ചു. ഇടയ്ക്ക് ചില കൗണ്ടര്‍ അറ്റാക്കുകള്‍ ചെന്നൈ നടത്തിയെങ്കിലും ഗോള്‍ അകന്നു നിന്നു. കളിയുടെ ഒഴുക്കിന് അനുസരിച്ച് 21-ാം മിനിട്ടില്‍ ആതിഥേയര്‍ ലക്ഷ്യം കണ്ടു.
ക്യാപ്റ്റന്‍ സുശാന്ത് മാത്യു വലത് വിംഗില്‍ നിന്നും നല്കിയ പാസ് സ്വീകരിച്ച ഗോകുലത്തിന്റെ വിദേശ താരം ബൈക്കാമോ സ്റ്റിഫന്‍ ബോക്സിനു മധ്യഭാഗത്ത് കൂടെ ചെന്നൈയുടെ ഡിഫൻഡര്‍ ഹെന്റിയെയും മുന്നോട്ട് കയറി വന്ന ഗോളി യൂറോസിനെയും മറികടന്നു പോസ്റ്റിന്റെ വലത്തെ മൂലയിലേക്കു തട്ടിയിടുകയായിരുന്നു.
ഒരു ഗോള്‍ വീണത് ചെന്നൈ നീക്കത്തിനും വേഗം വര്‍ധിച്ചു. 28-ാം മിനിട്ടില്‍ ചെന്നൈ ക്യാപ്റ്റന്‍ സോസൈ രാജിന്റെ ബുള്ളറ്റ് ഷോട്ട് കീപ്പർ നിഖില്‍ കുത്തിയകറ്റി. തൊട്ടടുത്ത നിമിഷംതന്നെ ചെന്നൈ സമനില കണ്ടെത്തി. ബോക്സിനുള്ളിലെ കൂട്ടപ്പൊരിച്ചിലില്‍ ഫ്രഞ്ച് താരം ജീന്‍ മൈക്കിള്‍ ജോക്കീമിന്റെ ഹെഡര്‍ നിലത്ത് തട്ടി ഗോകുലത്തിന്റെ ഗോള്‍വല ഭേദിക്കുകയായിരുന്നു. ആദ്യ പകുതിയുടെ അവസാന മിനിട്ടുകളില്‍ മലയാളി താരങ്ങളായ മുഹമ്മദ് റാസിയും ജിംഷാദും പകരക്കായി ഗോകുലം കളത്തിലിറക്കി. എന്നാല്‍ മികച്ച ഫോമില്‍ കളിച്ച ലിലോ ബ്ലൈസി പരിക്കേറ്റ് പുറത്തായത് കേരള നീക്കത്തിന് വേഗത കുറഞ്ഞു.
രണ്ടാം പകുതിയില്‍ ഇരു ടീമും ലീഡിനായി കിണഞ്ഞ പരിശ്രമിച്ചു. രണ്ടാം പുകുതിയുടെ 19-ാം മിനിട്ടില്‍ ഖദീം തൊടുത്ത ഷോട്ട് തമിഴ്നാട് പോസ്റ്റിലുരസി പുറത്തേക്ക് പോയി. ഇതുപോലെ തമിഴ്നാട് ക്യാപ്റ്റന്‍ സൊസൈരാജിന് ഗോളി മാത്രം മുമ്പിലിരിക്കെ ലഭിച്ച തുറന്ന അവസരം ലക്ഷ്യത്തിലെത്തിക്കാനുമായില്ല. 25841 പേർ മത്സരം കാണാനെത്തി.
രണ്ട് കളിയില്‍ ഒരു പോയിന്റ് മാത്രമുള്ള ഗോകുലത്തിന്റെ അടുത്ത മത്സരം ഒമ്പതിന് ഇംഫാല്‍ നെരോക എഫ്സിയുമായാണ്.
ഗോകുലത്തിനും സമനില
12:27 AM Dec 05, 2017 | Deepika.com