ഗുണ്ടൂര്‍: കേരളത്തിന്റെ വളയിട്ട കൈകളില്‍ കുരുങ്ങി നാഗാലാന്‍ഡ് പെൺകുട്ടികള്‍. ലോകറിക്കാര്‍ഡ് പ്രകടനത്തിലൂടെ കേരളത്തിന്റെ പെണ്‍പുലികള്‍ ബിസിസിഐ അണ്ടര്‍ 19 ഏകദിന ക്രിക്കറ്റ് ലീഗ് ചാമ്പ്യന്‍ഷിപ്പില്‍ നാഗാലാന്‍ഡിനെ കശക്കി.
ഇന്നിംഗ്സിന്റെ ആദ്യ പന്തില്‍ തന്നെ നാഗാലാന്‍ഡ് ഉയര്‍ത്തിയ വിജയലക്ഷ്യം കേരളം മറികടന്നു. 50 ഓവര്‍ മത്സരത്തില്‍ 17 ഓവര്‍ ബാറ്റ് ചെയ്ത നാഗാലാന്‍ഡിനു നേടാനായത് രണ്ടു റണ്‍സ് മാത്രമാണ്. മറുപടി ബാറ്റിംഗിനിറങ്ങിയ കേരളം നേരിട്ട ആദ്യ പന്ത് തന്നെ ബൗണ്ടറിയിലേക്ക് പറത്തി പത്ത് വിക്കറ്റിന്റെ ചരിത്ര വിജയം നേടുകയായിരുന്നു. അതായത് 49.5 ഓവറും 10 വിക്കറ്റും ബാക്കി.
ലോകക്രിക്കറ്റില്‍ ആദ്യത്തെ സംഭവമായിരിക്കും ഇത്. 1810ല്‍ ഇംഗ്ലണ്ടിലെ ഓള്‍ഡ് ലോഡ്സില്‍ ദ ബീസ് എന്ന ടീം ഓള് ഇംഗ്ലണ്ട് ടീമിനെതിരേ നേടിയ ആറു റണ്‍സാണ് ഇതിനുമുമ്പുള്ള കുറഞ്ഞ സ്കോര്‍. ഇതാണ് ഇപ്പോള്‍ നാഗാലാന്‍ഡിന്റെ പെണ്‍പട്ടാളം തിരുത്തിക്കുറിച്ചത്.
ഗുണ്ടൂരിലെ ജെകെസി കോളേജ് ഗ്രൗണ്ടില്‍ നടന്ന സൂപ്പര്‍ ലീഗ് ഗ്രൂപ്പ് ബിയിലാണ് എല്ലാവരെയും ഞെട്ടിച്ച മത്സരഫലമുണ്ടായത്. ആദ്യം ബാറ്റ് ചെയ്ത നാഗാലാന്‍ഡിനായി ഓപ്പണര്‍ മേനക ഒരു റണ്‍ നേടി. രണ്ടാമത്തെ റണ്് എക്സ്ട്രാ ഇനത്തിലാണ് ലഭിച്ചത്. ബാക്കി ഒമ്പത് താരങ്ങളും പൂജ്യത്തിന് പുറത്തായി. വിക്കറ്റ് നഷ്ടപ്പെടാതെ രണ്ടു റണ്‍സില്‍നിന്ന് 17 ഓവറില്‍ എല്ലാവരും പുറത്താകുന്ന സ്ഥിതിയിലേക്ക് നാഗാലാന്‍ഡ് വീണു.
നാല് വിക്കറ്റ് വീഴ്ത്തിയ മിന്നു മണിയും രണ്ട് വിക്കറ്റെടുത്ത സൗരഭ്യയുമാണ് നാഗാലാന്‍ഡിനെ നാണിപ്പിക്കുന്ന സ്കോറിലേക്ക് എറിഞ്ഞിട്ടത്. മിന്നു എറിഞ്ഞ നാലോവറും മെയ്ഡനായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ കേരളത്തിനായി ഓപ്പണര്‍ അന്‍സു എസ് .രാജു ഫോറടിക്കുകയായിരുന്നു. ജോഷിന പി.എം അന്‍സുവിനൊപ്പം പുറത്താകാതെ നിന്നു.
ഗ്രൂപ്പ് ബിയിലെ കേരളത്തിന്റെ രണ്ടാം വിജയമാണിത്. അഞ്ചു മത്സരങ്ങളില്‍ മൂന്നു തോല്‍വിയും രണ്ടു വിജയവുമാണ് കേരളത്തിന്റെ അക്കൗണ്ടിലുള്ളത്. അഞ്ചു മത്സരങ്ങളും തോറ്റ നാഗാലാന്‍ഡ് കേരളത്തിനും പിന്നിലാണ്.
നാണംകെട്ട് നാഗാലാന്‍ഡ്, ലോകറിക്കാര്‍ഡിട്ട് കേരളം
12:35 AM Nov 25, 2017 | Deepika.com