നാഗ്പുര്‍: ഇന്ത്യ- ശ്രീലങ്ക രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ഇന്നു മുതല്‍. ആദ്യ ടെസ്റ്റില്‍ മഴയാണ് ഇന്ത്യക്കു വിജയം നിഷേധിച്ചത്. ഭൂരിഭാഗവും മഴ കൈയേറിയ മത്സരം ആവേശ സമനിലയാണ് സമ്മാനിച്ചത്. ആദ്യ ടെസ്റ്റിലെ അവസാന ദിനം ബാറ്റിംഗിലും ബൗളിംഗിലും പുറത്തെടുത്ത ആധിപത്യം തുടരാനാണ് ഇന്ത്യ ഇറങ്ങുന്നത്. പച്ചപ്പ് നിറഞ്ഞ പിച്ചില്‍ ശ്രീലങ്കയ്ക്കു വെല്ലുവിളിയാകുമെന്നാണ് കരുതുന്നത്.
സമനിലയായ മത്സരത്തിലെ അവസാന സെഷനില്‍ ശ്രീലങ്കയുടെ മുന്‍നിരയെയും മധ്യനിരയെയും തകര്‍ത്ത ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മാനസികമായി മുന്‍തൂക്കമുണ്ട്. പിച്ചില്‍ പച്ചപ്പ് നില നിര്‍ത്തുന്നത് ഇന്ത്യന്‍ ടീമിനു ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള തയാറെടുപ്പിനാണെന്നാണ് സൂചനകള്‍. പച്ചപ്പ് നിറഞ്ഞ പിച്ചില്‍ ഇന്ത്യന്‍ നായകന് വിരാട് കോഹ് ലി തൃപ്തിയറിച്ചു. കുറഞ്ഞത് ആദ്യ രണ്ടു ദിവസങ്ങളിലും ഫാസ്റ്റ് ബൗളര്‍മാര്‍ക്കു പിച്ച് ഗുണം ചെയ്യുമെന്ന് നായകന് അഭിപ്രായപ്പെട്ടു.
ആദ്യ ടെസ്റ്റില്‍ ഇറങ്ങിയ ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍ ഉണ്ടാകും. വ്യക്തിപരമായ കാരണങ്ങളെത്തുടര്‍ന്ന് ഓപ്പണര്‍ ശിഖര്‍ ധവാനെയും വിവാഹത്തെത്തുടർന്ന് ഫാസ്റ്റ് ബൗളര്‍ ഭുവനേശ്വര്‍ കുമാറിനെയും ടീമില്‍ നിന്ന് ഒഴിവാക്കി. ധവാനു പകരം മുരളി വിജയ് കെ.എല്‍. രാഹുലിനൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യും. ഭുവനേശ്വര്‍ കുമാറിനു പകരം ഇഷാന്ത് ശര്‍മയോ പുതുമുഖ മീഡിയം പേസര്‍ വിജയ് ശങ്കറോ ആദ്യ ഇലവനിൽ സ്ഥാനം പിടിച്ചേക്കാം.
മൂന്നാം ടെസ്റ്റില്‍ ധവാന് തിരിച്ചുവരും. എന്നാല്‍ ഭുവനേശ്വര്‍ മൂന്നാമത്തെ ടെസ്റ്റില്‍ ഉണ്ടാകില്ല. ഇന്ത്യ രണ്ടു സ്പിന്നര്‍മാരെ ഇറക്കുമോയെന്ന കാര്യം സംശയമാണ്. വ്യത്യസ്തയാണ് കോഹ് ലി ആഗ്രഹിക്കുന്നതെങ്കില്‍ കുല്‍ദീപ് യാദവ് ആദ്യ ഇലവനിലെത്തും. രവീന്ദ്ര ജഡേജ പുറത്തിരിക്കേണ്ടിവരും. പേസിനെ തുണയ്ക്കുന്ന പിച്ചില്‍ പുതുമുഖം വിജയ് ശങ്കറെ ഉള്‍പ്പെടുത്തിയേക്കാം. ബാറ്റിംഗിലും തിളങ്ങാന്‍ കഴിവുള്ളതാരമാണ് ശങ്കര്‍. ബാറ്റിംഗില്‍ കെ.എല്‍. രാഹുല്‍, ചേതേശ്വര്‍ പൂജാര, നായകന് കോഹ്ലി എന്നിവര്‍ ഫോമിലാണ്. അജിങ്ക്യ രഹാനെയുടെ ഫോമിലാണ് ആശങ്ക.
ആദ്യ ടെസ്റ്റ് നഷ്ടപ്പെടാത്തതിന്റെ സന്തോഷത്തിലാണ് ശ്രീലങ്ക. കോല്‍ക്കത്ത ടെസ്റ്റിന്റെ ആദ്യ നാലു ദിവസവും ശ്രീലങ്കയ്ക്കു മേധാവിത്വം നേടാനായിരുന്നു. ശ്രീലങ്ക മൂന്നു പേസര്‍മാരെ കളിപ്പിക്കുമെങ്കില്‍ ഇടങ്കയ്യന്‍ പേസര്‍ വിശ്വ ഫെര്‍ണാണ്ടോ നാളെ ഇറങ്ങും.
ബിസിസിഐക്കെതിരേ കോഹ്ലി
നാഗ്പുര്‍: ബിസിസിഐയുടെ ആസൂത്രണത്തിലെ പിഴവ് കളിക്കാരുടെ പ്രകടനത്തെ ബാധിക്കുന്നുവെന്ന് ക്യാപ്റ്റന്‍ വിരാട് കോഹ്ലി. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനൊരുങ്ങും മുമ്പ് പരിശീലനത്തിന് സമയം ലഭിച്ചില്ലെന്നും കോഹ്ലി പറഞ്ഞു. കോഹ്ലിയുടെ വിമര്‍ശനെത്തെ ബോര്‍ഡ് ഗൗരവമായി എടുക്കുമെന്ന് ബിസിസിഐ ആക്ടിംഗ് പ്രസിഡന്റ് സി.കെ. ഖന്ന പറഞ്ഞു.
“ഒരു പരമ്പര കളിച്ച് ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്ക്ക് പോകുന്നതിനിടയ്ക്ക് കളിക്കാര്‍ക്ക് വെറും രണ്ട് ദിവസം മാത്രമാണ് ഒഴിവ്. ഞങ്ങള്‍ക്ക് മുന്നില്‍ മറ്റ് മാര്‍ഗങ്ങളില്ല, മുന്നില്‍ വരുന്നതിനെ നേരിടുക എന്നതല്ലാതെ’’ കോഹ്ലി പറഞ്ഞു. ഇന്നു തുടങ്ങുന്ന ശ്രീലങ്കയ്ക്കെതിരേയുള്ള രണ്ടാം ടെസ്റ്റിനു മുന്നോടിയായി ഇന്നലെ നടന്ന മാധ്യമ പ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ചയിലാണ് ഇന്ത്യന്‍ നായകന് ഇക്കാര്യം പറഞ്ഞത്.
ശ്രീലങ്കന്‍ പരമ്പരയ്ക്ക് തൊട്ടു പിന്നാലെ ദക്ഷിണാഫ്രിക്കയില്‍ കളിക്കുന്നത് കളിക്കാരുടെ പ്രകടനത്തെ ബാധിക്കുമെന്നും കോഹ്ലി അഭിപ്രായപ്പെട്ടു. ശ്രീലങ്കയ്ക്കെതിരേയുള്ള പരമ്പരയുടെ അവസാന മത്സരം ഡിസംബര്‍ 24നാണ്. 27ന് ഇന്ത്യന്‍ ടീം ദക്ഷിണാഫ്രിക്കയിലേക്കു വിമാനം കയറണം. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ മൂന്നു ടെസ്റ്റ്, ആറ് ഏകദിനം, മൂന്നു ട്വന്റി 20 മത്സരങ്ങളാണുള്ളത്.
ഒരു മാസമെങ്കിലും സമയം കിട്ടിയിരുന്നെങ്കില്‍ ക്യാംപ് സംഘടിപ്പിച്ച് ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് ഒരുങ്ങാന്‍ നമുക്ക് സാധിക്കുമായിരുന്നു. നിര്‍ഭാഗ്യവശാല്‍ നമുക്ക് സമയമില്ല കോഹ്ലി ചൂണ്ടിക്കാട്ടി.
“വിദേശത്ത് പോകുന്ന ടീമിനെ നമ്മള് എളുപ്പം വിലയിരുത്തിക്കളയും. അവര്‍ക്ക് പരിശീലനം നേടാന്‍ എത്ര ദിവസം ലഭിച്ചു എന്നത് നമ്മള് അന്വേഷിക്കാറില്ല. ടെസ്റ്റ് മാച്ചിന് ശേഷം ഫലം വരുമ്പോള്‍ നമ്മള് കളിക്കാരുടെ പ്രകടനത്തെ വിലയിരുത്തുന്നത് പതിവാണ്. എന്നാല്‍ കളിക്കുമുമ്പ് ഞങ്ങളാഗ്രഹിച്ചപോലെ ഞങ്ങള്‍ക്ക് തയ്യാറെടുക്കാന്‍ കഴിഞ്ഞോ എന്നന്വേഷിക്കണം എന്നിട്ടാവണം വിമര്‍ശനം’’ കോഹ്ലി കൂട്ടിച്ചേര്‍ത്തു.
ആധിപത്യം തുടരാന്‍ ഇന്ത്യ
12:28 AM Nov 24, 2017 | Deepika.com