ബ്രിസ്ബെയ്ൻ: ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ആഷസ് ക്രിക്കറ്റ് ടെസ്റ്റ് പരമ്പരയ്ക്ക് ഇന്നു തുടക്കം. ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മില്‍ നടക്കുന്ന അഞ്ചു മത്സരങ്ങളിലെ ആദ്യപോരാട്ടം ബ്രിസ്ബെയിനിലാണ്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.30ന് ആരംഭിക്കുന്ന ടെസ്റ്റില്‍ പതിവിനു വിപരീതമായി വിവാദങ്ങളുടെയോ വാഗ്വാദങ്ങളുടെയോ അകമ്പടിയില്ല. സ്റ്റീവന്‍ സ്മിത്ത് നയിക്കുന്ന ഓസീസ് ടീമും ജോ റൂട്ട് നയിക്കുന്ന ഇംഗ്ലീഷ് ടീമും മികച്ച മുന്നൊരുക്കവുമായാണ് കളത്തിലിറങ്ങുന്നത്.
രണ്ടു വര്‍ഷം മുമ്പ് നടന്ന ആഷസില്‍ കളിച്ച ഒരുപിടി താരങ്ങള്‍ ഇരുടീമിലും ഈ വര്‍ഷവുമുണ്ട്. സ്മിത്ത്, വാര്‍ണര്‍, ലയണ്‍, ഹെയ്സല്‍വുഡ്, ഷോണ്‍ മാര്‍ഷ്, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നീ ആറു താരങ്ങള്‍ കഴിഞ്ഞ സീസണിലും ഓസീസ് ടീമിനായി കളിച്ചു. അലിസ്റ്റര്‍ കുക്ക്, ജോ റൂട്ട്, ബെയര്‍സ്റ്റോ, മൊയീന്‍ അലി, സ്റ്റുവര്‍ട്ട് ബ്രോഡ്, ആന്ഡേഴ്സണ് എന്നിവരാണ് ഇംഗ്ലീഷ് നിരയിലുള്ളത്.
മികച്ച ഫോമിലുള്ള ഓസീസ് സ്പിന്നര്‍ നഥാന്‍ ലയണിന്റെ ഹോം ഗ്രൗണ്ടിലാണ് മത്സരം. 23 വിക്കറ്റുകള്‍ നേടിയാല്‍ ലയണിന് ഓസ്ട്രേലിയ്ക്കു വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന ആറാമത്തെ താരമാകാനാകും. കഴിഞ്ഞ ആറു തവണത്തെ കാര്യമെടുത്താല്‍ നാലു തവണയും ആഷസ് സ്വന്തമാക്കിയത് ഇംഗ്ലണ്ടാണ്. ഈ ആത്മവിശ്വാസത്തിലിറങ്ങുമ്പോള്‍ ഇംഗ്ലണ്ടിനു മേല്‍ക്കോയ്മയുണ്ട്. എന്നാല്‍, ബ്രിസ്ബെയ്നില്‍ 1988നു ശേഷം ഒരിക്കല്‍പ്പോലും ഓസ്ട്രേലിയ പരാജയപ്പെട്ടിട്ടില്ല എന്നത് അവര്‍ക്ക് ആത്മവിശ്വാസം നല്കുന്നു. 1986ലാണ് ഇംഗ്ലണ്ട് അവസാനമായി ഗാബയില്‍ വിജയിക്കുന്നത്.
ചരിത്രം
1882ല്‍ ഓവലില്‍ നടന്ന ടെസ്റ്റ് മത്സരത്തില്‍ ഇംഗ്ലണ്ട് ആദ്യമായി ഓസ്ട്രേലിയയോട് പരാജയപ്പെട്ടു, അതേത്തുടര്‍ന്ന് ‘ദ സ്പോര്‍ട്ടിംഗ് ടൈംസ്’എന്ന പത്രത്തില്‍ ഇംഗ്ലീഷ് ക്രിക്കറ്റിന്റെ ചരമക്കുറിപ്പ് പ്രത്യക്ഷപ്പെട്ടു. ഇംഗ്ലീഷ് ക്രിക്കറ്റ് മരിച്ചെന്നും, ശരീരം ദഹിപ്പിച്ചതിനു ശേഷം ചാരം(ആഷസ്) ഓസ്ട്രേലിയയിലേക്ക് കൊണ്ടു പോയെന്നുമായിരുന്നു കുറിപ്പ്. എന്നാല്‍ 1882 ഡിസംബറില്‍ മെല്‍ബണ്‍ അവസാനിച്ച ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ട് 2-1 ന് ഓസ്ട്രേലിയയെ പരാജയപ്പെടുത്തി. ഇതില്‍ ആവേശംകൊണ്ട ചില ഇംഗ്ലീഷ് വനിതകള്‍ മൂന്നാം ടെസ്റ്റില്‍ ഉപയോഗിച്ച ബെയില്സ് കത്തിച്ച് ഒരു ചെപ്പിലടച്ച് ഇംഗ്ലീഷ് ക്യാപ്റ്റനു നല്കി. ഇത് ഓസ്ട്രേലിയന്‍ ക്രിക്കറ്റിന്റെ ചാരമാണെന്നായിരുന്നു അവരുടെ നിരീക്ഷണം.
പിന്നീട് ക്രിക്കറ്റിലെ ഏറ്റവും വലിയ വൈരമായി ഇതു വളര്‍ന്നു. ഇപ്പോള്‍ അത്രയും ആവേശം ഇല്ലെങ്കിലും ക്രിക്കറ്റിൽ ആഷസ് പരമ്പര എന്നും ത്രസിപ്പിക്കുന്ന ഓര്‍മകളാണ് സമ്മാനിക്കുന്നത്.
ഇതുവരെ 69 ആഷസ് പരമ്പരകള്‍ നടന്നിട്ടുണ്ട്. അതില്‍ 32 വീതം വിജയമാണ് ഇരുടീമിനുമുള്ളത്. അഞ്ചു മത്സരങ്ങള്‍ സമനിലയിലുമായി. അതുകൊണ്ടുതന്നെ ഈ പരമ്പര നേടുന്നവര്‍ക്കു മുന്നിലെത്താം.
ആഷസ് ഇന്നു മുതല്‍
12:20 AM Nov 23, 2017 | Deepika.com