കോട്ടയം: രഞ്ജി ട്രോഫിയില്‍ കേരളം അതിശയിപ്പിക്കുന്ന പ്രകടനവുമായി മുന്നോട്ടുപോകുമ്പോള്‍ ഒരാളുടെ സേവനത്തെ എത്ര പുകഴ്ത്തായാലും കുറവാകില്ല. അതു മറ്റാരുടെയുമല്ല, പരിശീലകന് ഡേവ് വാട്മോറിന്റേതാണ്. കളിച്ച അഞ്ചില്‍ നാലിലും കേരളം ജയിച്ചിരിക്കുന്നു. തോറ്റത് ഗുജറാത്തിനോട് മാത്രം.
എടുത്തുപറയത്തക്ക വലിയ നേട്ടത്തിലേക്ക് എത്താന്‍ കേരളത്തിനായിരുന്നില്ല. തോല്‍ക്കാനായി മാത്രം, അല്ലെങ്കില്‍ സമനിലയ്ക്കായി മാത്രം രഞ്ജി കളിക്കുന്ന ഒരു ടീമായിരുന്നു കേരളത്തിന്റേതെങ്കിൽ ഡേവ് വാട്മോര്‍ എത്തിയതോടെ ഈ ടീം ജയിക്കാനുള്ളതായി മാറി. സൗരാഷ്ട്രയ്ക്കെതിരായ മത്സരത്തില്‍ ആദ്യ ഇന്നിംഗ്സില്‍ കേരളം ലീഡ് വഴങ്ങിയപ്പോള്ത്തന്നെ സാധാരണഗതിയില്‍ നാം ഒരു സമനിലയ്ക്കായി പൊരുതുക എന്നതായിരുന്ന ലക്ഷ്യമുണ്ടാകേണ്ടിയിരുന്നത്.
എന്നാല്‍, വാട്മോര്‍ അപ്പോള്‍ പറഞ്ഞ വാചകങ്ങള്‍ പ്രസക്തമാണ്. ലീഡ് വഴങ്ങിയതുസാരമില്ല, നമുക്ക് ജയിക്കാനായി കളിക്കാം. ഇതൊരു ടീമിന്റെ സമീപനത്തെയാണ് സൂചിപ്പിക്കുന്നത്. കേരളം ജയിക്കാനായി കളിച്ചു, ജയിച്ചു. ഡേവ് വാട്മോര്‍ പരിശീലകനായി എത്തിയശേഷം എങ്ങനെയാണ് ഇതുപോലെ മാറിയത്. ഉത്തരം ലളിതമാണ്, അദ്ദേഹത്തിന്റെ ഈ സമീപനം തന്നെ. പരിശീലനത്തിലെ കാര്‍ക്കശ്യം, ടീമംഗങ്ങളോടുള്ള പെരുമാറ്റം ഇതൊക്കെ ടീമിന്റെ കുതിപ്പിനു കാരണമായി. വാട്മോര്‍ കളി പരിശീലിപ്പിച്ച ടീമുകളെല്ലാം പുതിയ വഴിത്തിരിവിലെത്തുകയും വിജയങ്ങള്‍ കൊയ്യുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ വാട്മോര്‍ കേരളത്തെയും തുടര്‍ച്ചയായി ജയിക്കാന്‍ പഠിപ്പിച്ചിരിക്കുന്നു.
ഒരു സീസണിലേക്ക് 30 ലക്ഷം രൂപയ്ക്ക് കേരള ക്രിക്കറ്റ് അസോസിയേഷന് വാട്മോറിനെ ഇവിടെയത്തിച്ചപ്പോള് പലരും നെറ്റിചുളിച്ചു. ഒരു ആഭ്യന്തര ടീമിനെ പരിശീലിപ്പിക്കാന്‍ ഇത്ര വലിയ തുക മുടക്കുന്നതിനോട് പലര്‍ക്കും താത്പര്യമുണ്ടായിരുന്നില്ല.
ഒരുപരിധിവരെ കെസിഎയിലെ ആള്ക്കാര് വരെ ഇത്രയും തുക നല്കി വാട്മോറിനെ കൊണ്ടുവരുന്നതിന് രഹസ്യമായി എതിരായിരുന്നു. എന്നാല്‍ തുടര്‍വിജയങ്ങള്‍ വന്നതോടെ വാട്മോറിനോട് മോര് മോര് എന്നാവശ്യപ്പെട്ട് ആരാധകരും ടീം മാനേജ്മെന്റും എത്തി. ഈ സീസണില്‍ കേരളത്തിന്റെ എല്ലാ മത്സരങ്ങളിലും ടീമിനെ പരിശീലിപ്പിക്കുന്നതിനൊപ്പം കെസിഎയുടെ ജൂണിയര്‍ ടീമിനെ പരിശീലിപ്പിക്കുന്നതിലും വാട്മോറിന്റെ സേവനം ലഭ്യമാകും. ഇത് കേരള ക്രിക്കറ്റിനെ സംബന്ധിച്ച് ഗുണകരമാണ്.
ഈ വര്‍ഷം കേരളത്തിന്റെ വിജയങ്ങളെല്ലാം ആധികാരികമായിരുന്നു. ആദ്യ മത്സരത്തില്‍ ജാര്‍ഖണ്ഡിനെ ഒമ്പതു വിക്കറ്റിന് തോല്‍പ്പിച്ച് തുടങ്ങിയ ടീം രാജസ്ഥാനെ 131 റണ്‍സിനും ജമ്മു കാശ്മീരിനെ 158 റണ്‍സിനും, സൗരാഷ്ട്രയെ 309 റണ്‍സിനും പരാജയപ്പെടുത്തിയപ്പോള്‍ മുന്‍ ചാമ്പ്യന്മാരായ ഗുജറാത്തിനോട് മാത്രമാണ് തോല്‍വി രുചിച്ചത്.
1996ല്‍ ശിശുക്കളായി വന്ന് ലോകകപ്പുമായി മടങ്ങിയ ശ്രീലങ്കയുടെ കളിയാശാനാണ് വാട്മോര്‍. പിന്നീട് ബംഗ്ലാദേശില്‍ ക്രിക്കറ്റ് വിപ്ലവത്തിന് അടിത്തറയിട്ടതും ഇതേ മനുഷ്യന് തന്നെ. ക്രിക്കറ്റില്‍നിന്ന് നിഷ്കാസനം ചെയ്യപ്പെട്ട സിംബാബ് വെയുടെ രണ്ടാംവരവിന് ഹേതുവായതും വാട്മോറിന്റെ മികവുതന്നെ. 2007ല്‍ മുതല്‍ പുതിയ പരിശീലകനായി ബിസിസിഐ അന്വേഷണം തുടങ്ങിയപ്പോഴെല്ലാം ആദ്യ പേരുകാരനായിരുന്നു വാട്മോര്‍. എന്നാല്‍ അവസാന ചരടുവലിയില്‍ പിന്തള്ളപ്പെടുകയായിരുന്നു. 2008ല്‍ വിരാട് കോഹ്ലിയുട നേതൃത്വത്തില്‍ ഇന്ത്യന്‍ യുവനിര അണ്ടര്‍ 19 ലോകകപ്പ് ഉയര്‍ത്തിയപ്പോള്‍ പരിശീലകന് വാട്മോറായിരുന്നു. അനില്‍ കുംബ്ലെ സ്ഥാനമൊഴിഞ്ഞപ്പോഴും അദേഹത്തെ പരിഗണിച്ചിരുന്നു. ശ്രീലങ്കയ്ക്കും ബംഗ്ലദേശിനും പിന്നാലെ പാക്കിസ്ഥാനെയും സിംബാബ് വെയെയും പരിശീലിപ്പിച്ചിട്ടുള്ള വാട്മോര്‍ ചെന്നൈയില്‍ ശ്രീരാമചന്ദ്ര മെഡിക്കല്‍ യൂണിവേഴ്സിറ്റി ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിക്കുന്നുണ്ട്.
ഇതിനായുള്ള ചര്‍ച്ചയ്ക്കായി യൂണിവേഴ്സിറ്റിയില്‍ എത്തിയപ്പോഴാണ് കെസിഎ അദേഹത്തെ സമീപിക്കുന്നത്. കേരളത്തിലെത്തിയ ശേഷമുള്ളത് ചരിത്രം. കളിക്കാരനെന്ന നിലയില്‍ വാട്മോറിന് വലിയ നേട്ടമുണ്ടാക്കാന്‍ സാധിച്ചിട്ടില്ല. ശ്രീലങ്കയില്‍ ജനിച്ച മുന്‍ ഓസ്ട്രേലിയന്‍ താരമായ വാട്മോര്‍ ഏഴ് ടെസ്റ്റുകളും ഒരു ഏകദിനവുമാണു കളിച്ചിട്ടുള്ളത്.
കേരളത്തിനു വാട്സ്മോര് !
12:20 AM Nov 23, 2017 | Deepika.com