പാലാ: പാലാ നഗരസഭാ സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തിന്റെ പ്രതിദിന വാടക മുപ്പതിനായിരം രൂപയിൽനിന്ന് അയ്യായിരം രൂപയായി കുറയ്ക്കാൻ ഇന്നലെ ചേർന്ന സ്പെഷൽ കൗണ്‍സിൽ യോഗം തീരുമാനിച്ചു. ഒരുലക്ഷം രൂപ സെക്യൂരിറ്റി ഈടാക്കിയിരുന്നത് 5000 രൂപയായും കുറച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് പി.കെ. മധു പാറയിൽ ചെയർമാനായി രൂപീകരിച്ച സബ് കമ്മിറ്റിയുടെ റിപ്പോർട്ട് കാര്യമായ ഭേദഗതികളൊന്നുമില്ലാതെ കൗണ്‍സിൽ യോഗം അംഗീകരിക്കുകയായിരുന്നു.
ഭീമമായ വാടകയാണ് ആദ്യം നഗരസഭ തീരുമാനിച്ചതെന്നു ചൂണ്ടിക്കാട്ടി വിവിധ കായിക സംഘടനകളും കായിക താരങ്ങളും നഗരസഭയ്ക്കും കെ.എം. മാണി എംഎൽഎ, ജോസ് കെ. മാണി എംപി എന്നിവർക്കും നിവേദനം നൽകിയിരുന്നു. ഇതേത്തുടർന്ന് വിഷയത്തിൽ ഇടപെട്ട കെ.എം. മാണിയും ജോസ് കെ. മാണിയും നഗരസഭാ ജനപ്രതിനിധികളെ വിളിച്ചുചേർത്ത് വാടക കുറയ്ക്കാൻ തീരുമാനമെടുക്കാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്നു രണ്ടു തവണ സ്പെഷൽ കൗണ്‍സിൽ യോഗം നടത്തിയെങ്കിലും കാര്യത്തിൽ തീരുമാനമായിരുന്നില്ല.
കഴിഞ്ഞ കൗണ്‍സിലിൽ അധ്യക്ഷത വഹിച്ച വൈസ് ചെയർമാൻ കുര്യാക്കോസ് പടവന്റെ നിർദേശപ്രകാരം രൂപീകരിച്ച സബ് കമ്മറ്റി വാടക കുറയ്ക്കുന്നതു സംബന്ധിച്ച് റിപ്പോർട്ട് തയാറാക്കുകയായിരുന്നു. ആദ്യദിവസം 5000 രൂപ വാടകയും രണ്ടാംദിവസം 3000 രൂപ വാടകയും മൂന്നാംദിവസം 2000 രൂപ വാടകയും ഈടാക്കും. ഇതോടൊപ്പം ദിവസവും ആയിരം രൂപ ക്ലീനിംഗ് ചാർജും കറന്റിനും വെള്ളത്തിനുമായി 500 രൂപയും ഈടാക്കും.
പാലാ നഗരസഭാ പരിധിയിലെ ഗവണ്മെന്റ് എയ്ഡഡ് സ്കൂളിലെ കായികതാരങ്ങൾക്ക് സൗജന്യമായി സ്റ്റേഡിയം ഉപയോഗിക്കാം. എന്നാൽ സിബിഎസ്ഇ സ്കൂളുകൾക്കും നഗരത്തിന് പുറത്തുള്ള ഗവണ്മെന്റ് എയ്ഡഡ് സ്കൂളുകൾക്കും ഒരുവർഷം പരിശീലനം നടത്താൻ 5000 രൂപ ഈടാക്കും. കോളജുകൾക്ക് ഇത് 10000 രൂപയാണ്.
പാലാ നഗരസഭാ സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയം വാടക കുറച്ചു
11:14 PM Nov 21, 2017 | Deepika.com