ഗോഹട്ടി: ഐഎസ്എൽ ഫുട്ബോൾ നാലാം പതിപ്പിലെ രണ്ടാം മത്സരവും ഗോൾരഹിത സമനില. ഗോഹട്ടിയിൽ നടന്ന നോർത്ത് ഈസ്റ്റ് യുണൈറ്റഡ് - പുതുമുഖങ്ങളായ ജംഷഡ്പുർ എഫ്സി മത്സരം ഗോൾരഹിത സമനിലയിൽ കലാശിച്ചു.
നാലാം സീസണിലെ ആദ്യം ഗോൾ പ്രതീക്ഷിച്ചെത്തിയ ആരാധകരെ നിരാശപ്പെടുത്തുന്നതായിരുന്നു മത്സരം. കൃത്യതയില്ലാത്ത ഷോട്ടുകളും ഗോൾകീപ്പർമാരായ സുബ്രതാ പാൽ, ടി.പി. രഹ്നേഷ് എന്നിവരുടെ പ്രകടനവും ചേർന്നപ്പോൾ ഗോൾവല കുലുങ്ങിയില്ല. പന്തടക്കത്തിലും ഷോട്ടുകളുടെ എണ്ണത്തിലും നോർത്ത് ഈസ്റ്റായിരുന്നു മുന്നിൽ.
സ്റ്റീവ് കോപ്പൽ പരിശീലിപ്പിക്കുന്ന ജംഷഡ്പുരിന്റെ മുന്നേറ്റത്തോടെയാണ് മത്സരം തുടങ്ങിയത്. ഏഴാം മിനിറ്റിൽ നോർത്ത് ഈസ്റ്റിന്റെ ഹൊസെ ഗോണ്‍സാൽവസിന്റെ ഷോട്ട് സുബ്രതാ പാൽ രക്ഷപ്പെടുത്തി. 45+3ാം മിനിറ്റിൽ ജംഷഡ്പുരിന്റെ ഇസു അസുക്ക പോസ്റ്റിലേക്കു തൊടുത്ത പന്ത് രഹ്നേഷ് കൈക്കുള്ളിലാക്കി. രണ്ടാം പകുതിയിൽ കളിക്കു കൂടുതൽ ആവേശം കൈവന്നു. 64-ാം മിനിറ്റിൽ നോർത്ത് ഈസ്റ്റിന്റെ മാർക്വിഞ്ഞോയുടെ ഹെഡർ വലതുപോസ്റ്റിൽ തട്ടി പോയി.
66-ാം മിനിറ്റിൽ ആതിഥേയരുടെ സെമിൻലെൻ ഡൗഗലിന്റെ ദുർബലഷോട്ട് സുബ്രതാ പാൽ തട്ടിയകറ്റി. 77-ാം മിനിറ്റിൽ ജംഷഡ്പുരിന്റെ ആന്ദ്രെ ബൈക്കി നേരിട്ടുള്ള ചുവപ്പ് കാർഡ് കണ്ട് മാർച്ചിംഗ് ഓർഡർ വാങ്ങി. 69-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയതാണ് ബൈക്കി. പത്തുപേരുമായി ചുരുങ്ങിയെങ്കിലും ചെറുത്തുനിൽപ് തുടർന്ന ജംഷഡ്പുർ ഐഎസ്എല്ലിലെ തങ്ങളുടെ ഉദ്ഘാടന മത്സരം പൂർത്തിയാക്കി.
ഗോളില്ലാക്കളി വീണ്ടും
12:09 AM Nov 19, 2017 | Deepika.com