ബഫണ് ഗ്ലൗസ് അഴിച്ചു
മിലാന്: കാലം കരുതിവച്ച ദുരന്തം വിശ്വസിക്കാനാകാതെ അസൂറികള്‍. ലോകഫുട്ബോളിലെ പവര്‍ ഹൗസുകളിലൊന്നായ ഇറ്റലി ഇല്ലാത്ത ഫിഫ ലോകകപ്പാണ് റഷ്യയില്‍ അടുത്ത വര്‍ഷം നടക്കുക. 60 വര്‍ഷത്തിനു ശേഷം അസൂറികൾ നേരിടുന്ന ദുരന്തം. നിര്‍ണായക പ്ലേ ഓഫ് രണ്ടാം പാദത്തില്‍ സ്വീഡനോട് സ്വന്തം മൈതാനത്ത് ഗോള്‍ രഹിത സമനില വഴങ്ങിയതോടെയാണ് ഇറ്റലി ലോകകപ്പിന്റെ പടിക്കു പുറത്തായത്. സ്വീഡനില്‍ നടന്ന ആദ്യപാദത്തില്‍ 1-0ന് സ്വീഡന് ജയിച്ചിരുന്നു. ഇതോടെ 1-0ന്റെ മേല്‍ക്കൈയില്‍ സ്വീഡന് അകത്തും ഇറ്റലി പുറത്തും.
ഇറ്റലിയില്ലാത്ത ഒരു ലോകകപ്പിനെ അവരുടെ ആരാധകരല്ലാത്തവര്പോലും പ്രതീക്ഷിച്ചിരുന്നില്ല. 1958ല്‍ സ്വീഡന് ആതിഥേയരായ ലോകകപ്പാണ് അസൂറികള്‍ക്കു യോഗ്യത നേടാനാവാതെ പോയ ഏക ലോകകപ്പ്. 1930ലെ ലോകകപ്പില്‍ ഇറ്റലി പങ്കെടുത്തിരുന്നുമില്ല. അതേസമയം, 2006നുശേഷം ആദ്യമായാണ് സ്വീഡന് ലോകകപ്പ് കളിക്കുന്നത്. രണ്ടു പതിറ്റാണ്ടോളം ഇറ്റലിയുടെ ഗോള്‍ വല കാത്ത ഇതിഹാസ താരം ജിയാന്‍ലൂയിജി ബഫണ് ഈ മത്സരത്തോടെ അന്താരാഷ്്ട്ര ഫുട്ബോളില്‍നിന്നു വിരമിക്കുകയും ചെയ്തു.
രണ്ടാം പാദത്തില്‍ മികച്ച സേവുകളിലൂടെ സ്വീഡന്റെ മുന്നേറ്റത്തെ തടയാന്‍ ബഫണു സാധിച്ചെങ്കിലും, ആദ്യപാദത്തില്‍ ബഫണു സംഭവിച്ച അപ്രതീക്ഷിത പിഴവാണ് സ്വീഡന് അവസരമൊരുക്കിയത്. ബഫണിന്റെ പിഴവ് മുതലെടുത്ത് ജേക്കബ് ജോഹാന്‍സണ്‍ നേടിയ ഏക ഗോളിനാണ് സ്വീഡന് ജയിച്ചത്. 175 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ബഫണ് ബൂട്ടഴിക്കുന്നത്. ജിയാന്‍ പിയറോ വെഞ്ചുറ പരിശീലിപ്പിച്ച ടീമിന് എവിടെയാണ് പിഴച്ചതെന്നു കണ്ടെത്താന്‍ ദേശീയ അന്വേഷണം തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇറ്റലി- സ്വീഡന് രണ്ടാംപാദത്തില്‍ മഞ്ഞക്കാര്‍ഡുകളുടെ റാലിതന്നെ ഉണ്ടായിരുന്നു. ഒന്‍പത് തവണയാണ് റഫറി മഞ്ഞക്കാര്‍ഡുയര്‍ത്തിയത്. പതിവിനു വിപരീതമായി സ്വീഡനും അമിത പ്രതിരോധത്തിലായിരുന്നു കളിച്ചത്. ഷോട്ടുകളുടെ എണ്ണത്തില്‍ ഇറ്റലിതന്നെയായിരുന്നു മുന്നില്‍. 20 ഷോട്ടുകള്‍ അവര്‍ ഗോള്‍വല ലക്ഷ്യമാക്കി പായിച്ചു. പരുക്കന്‍ അടവുകള്‍ ഇരുടീമും പുറത്തെടുത്തതോടെ മത്സരം കഴിഞ്ഞപ്പോള്‍ താരങ്ങളില്‍ പലരും നിലത്ത് വീണു. പന്തടക്കം 76 ശതമാനവും അസൂറികൾക്കായിരുന്നു. എന്നിട്ടും തോറ്റു.
തങ്ങള്‍ ലോകകപ്പിലില്ല എന്ന സത്യം ഉള്‍ക്കൊള്ളാന്‍ അസൂറികള്ക്കായില്ല. അവര്‍ സാന്‍സിറോയിലെ അതിമനോഹര സ്റ്റേഡിയത്തില്‍ ഇരുന്നു കരഞ്ഞു. തങ്ങള്ക്കിടമില്ലാത്ത ലോകകപ്പ് ഭൂമികയെക്കുറിച്ച് ഓര്‍ക്കാന്‍ അവര്‍ക്കായില്ല.
ഇറ്റലി ലോകകപ്പില്‍ ഇടം നേടിയില്ലെങ്കില്‍ അതു ലോകാവസാനം എന്നായിരുന്നു ഇറ്റലിയുടെ ഫുട്ബോള്‍ ഫെഡറേഷന് പ്രസിഡന്റ് കാര്‍ലോ ടെവക്കിയോ വിശേഷിപ്പിച്ചത്. ഒടുവില്‍ ആ വാക്ക് തന്നെ അവിടത്തെ മാധ്യമങ്ങളും ഏറ്റെടുത്തു, അപ്പോകാലീസെ (ലോകാവസാനം). ഒരു ശവസംസ്കാരത്തിന്റെ അന്തരീക്ഷമായിരുന്നു അവസാന വിസിലിനു ശേഷമെന്ന് ഇറ്റാലിയന്‍ താരം ഡി റോസി വിലയിരുത്തി.
ബ്രസീല്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ലോകകപ്പ് നേടിയ രാജ്യങ്ങളാണ് ഇറ്റലിയും ജര്‍മനിയും. ഇറ്റലി നാലു തവണ ലോകകിരീടം ഉയര്‍ത്തിയിട്ടുണ്ട്.
ടീമിന്റെ തോല്‍വിക്കു പിന്നില്‍ ടീം മാനേജര്‍ ഗാംപിയെറോ വെഞ്ചുറയുടെ പിടിപ്പുകേടാണെന്നുള്ള വിമർശനങ്ങളും ഉയര്‍ന്നുവരുന്നുണ്ട്. 2020വരെയാണ് വെഞ്ചുറയുടെ കരാര്‍ കാലാവധി. ഇറ്റാലിയന്‍ ഫുട്ബോള്‍ അസോസിയേഷനുമായി രാജിക്കാര്യം ഇതു വരെ സംസാരിച്ചിട്ടില്ല. വൈകുന്നതില്‍ ക്ഷമചോദിക്കുന്നു. ടീമിലെ ഓരോ അംഗത്തെയും ബഹുമാനിക്കുന്നു. അവരോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നു -വെഞ്ചുറ പറഞ്ഞു. ലോകകപ്പ് ഫുട്ബോളില്‍ ഇറ്റലിയില്ല എന്നത് ഒരു ദേശീയദുരന്തമായി വ്യഖ്യാനിക്കപ്പെടുന്നു.
ഇറ്റലിക്കു പുറമേ, ഹോളണ്ട്, ചിലി, അമേരിക്ക തുടങ്ങിയ പ്രമുഖ ടീമുകള്‍ക്കും ഇത്തവണത്തെ ലോകകപ്പില്‍ ഇടമില്ല.
ജിയാൻലൂയിജി ബഫൺ
ഇറ്റാലിയന്‍ ഫുട്ബോള്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ (175) അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുത്ത താരം
മത്സരങ്ങളുടെ എണ്ണത്തില്‍ അന്താരാഷ്ട്ര തലത്തില്‍ നാലാമത്
ഏറ്റവും കൂടുതല്‍ കളിച്ച യൂറോപ്യന്‍ താരങ്ങളില്‍ ഇറ്റലിയുടെ തന്നെ ഫാബിയോ കന്നവാരോയുടെ റിക്കാര്‍ഡിനൊപ്പം
ഏറ്റവും കൂടുതല്‍ തവണ ഇറ്റലിയുടെ ക്യാപ്റ്റന്‍ (79)
അഞ്ച് ഫിഫ ലോകകപ്പില്‍ സാന്നിധ്യം (1998,2002, 2006, 2010, 2014)
ലോകകപ്പ് വിജയിച്ച ടീമിന്റെ ഗോള്‍കീപ്പര്‍ (2006)
അഞ്ചു ഗോളുകള്‍ തടഞ്ഞു. രണ്ടെണ്ണം മാത്രം വഴങ്ങി.
നാലു യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ ഇറ്റലിയെ പ്രതിനിധീകരിച്ചു.
രണ്ടുതവണ ഫിഫ കോണ്‍ഫെഡറേഷന്‍ കപ്പില്‍ പങ്കെടുത്തു. ഒരു തവണ (2013) വെങ്കലം
ജീവിച്ചിരിക്കുന്ന 100 വന്കളിക്കാരുടെ പട്ടികയില്‍ ഫുട്ബോള്‍ ഇതിഹാസം പെലെയാല് നാമനിര്‍ദേശം
എണ്ണിയാലൊടുങ്ങാത്ത വ്യക്തിഗത , ടീം അവാര്‍ഡുകള്‍
യുവേഫ ക്ലബ് ഫുട്ബോളര് ഓഫ് ദ ഇയര്‍ അവാര്‍ഡ് നേടിയ ഏക ഗോള്‍കീപ്പര്‍(2003)
മികച്ച ഗോള്‍കീപ്പര്‍ അവാര്‍ഡ് (2003)
ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ സ്വീഡനോട് പരാജയപ്പെട്ട് ലോകകപ്പില്‍ നിന്നു പുറത്തായതിനെത്തുടര്‍ന്ന് 2017ല്‍ വിരമിച്ചു.
60 വര്‍ഷങ്ങള്‍ക്കു ശേഷം ഇറ്റലിക്ക് ലോകകപ്പ് യോഗ്യതയില്ല
11:52 PM Nov 14, 2017 | Deepika.com