കൊച്ചി: കാത്തിരിപ്പുകൾ നൽകുന്ന ആകാംക്ഷയ്ക്കും പ്രതീക്ഷകൾക്കും നടുവിൽനിന്നു കൊണ്ടു കേരളത്തിന്റെ സ്വന്തം മഞ്ഞപ്പടയുടെ കളിയാശാൻ പറയുന്നു, ഒട്ടും നിരാശരാവേണ്ട. ബ്ലാസ്റ്റേഴ്സ് ഏറ്റവും മികച്ച അറ്റാക്കിംഗ് ഫുട്ബോൾത്തന്നെ കളിച്ചിരിക്കും. ഫുട്ബോളിന്റെ എല്ലാ ആവേശവും നിറയുന്ന കളിയാണ് എനിക്കിഷ്ടം. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇതിഹാസ പരിശീലകൻ അലക്സ് ഫെർഗൂസനിൽനിന്ന് ഏറെ പാഠങ്ങൾ ലഭിച്ചിട്ടുണ്ട്. മാഞ്ചസ്റ്ററിനെപോലെ സുന്ദരവും ചടുലവുമായ കളിയായിരിക്കും കേരള ബ്ലാസ്റ്റേഴ്സും കളിക്കുകയെന്നും റെനി മ്യൂലൻസ്റ്റിൻ പറഞ്ഞു. തന്റെ ആദ്യ ഐഎസ്എൽ ആണെങ്കിലും ടീമിനെപ്പറ്റിയും ലീഗിനെപ്പറ്റിയുമുള്ള വ്യക്തമായ എല്ലാ ധാരണകളോടെയുമാണു മ്യൂലൻസ്റ്റിൻ കേരളത്തിലെത്തിയിരിക്കുന്നത്.
ആദ്യമത്സരത്തിന്റെ സമ്മർദമില്ല
ഐഎസ്എലിലെ ക്ലാസിക് പോരാട്ടമെന്നു വിശേഷിക്കപ്പെടുന്ന അത്ലറ്റികോ ഡി കോൽക്കത്തയുമായുള്ള പോരിനിറങ്ങുന്പോൾ ഒരു തരത്തിലുള്ള സമ്മർദവും ടീമിനില്ലെന്നു ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറയുന്നു. കഴിഞ്ഞ സീസണിൽനിന്ന് ഏറെ വ്യത്യസ്തമാണ് ഇരുടീമും. താരങ്ങളും ഘടനയും പരിശീലകരും എല്ലാ മാറിയിട്ടുണ്ട്. അതുകൊണ്ടു മുൻ സീസണ് വച്ചുള്ള താരതമ്യങ്ങൾ ആവശ്യമില്ല. ആദ്യമത്സരം ജയിക്കുക എന്നത് ഒരു ലീഗിൽ വളരെ പ്രധാനമാണ്. ഇതു മനസിലാക്കി കോൽക്കത്തയ്ക്കെതിരേ എന്തു വിലകൊടുത്തും വിജയം നേടാൻ ശ്രമിക്കും.
ഒരു സംഘമായി മാറി
ലീഗ് ആരംഭിക്കുന്നതിനു മുൻപുള്ള പരിശീലനങ്ങളിലൂടെയും സന്നാഹമത്സരങ്ങളിലൂടെയും ബ്ലാസ്റ്റേഴ്സ് ഒരുമയുള്ള സംഘമായി മാറിയിട്ടുണ്ട്. പല തലങ്ങളിൽനിന്നും വ്യത്യസ്ത സാഹചര്യങ്ങളിൽനിന്നു
വന്ന താരങ്ങളെയാണ് ആദ്യം ലഭിച്ചത്. പരിശീലനത്തിന് മികച്ച സൗകര്യങ്ങൾ കിട്ടി. ഇതോടെ അരക്ഷിതാവസ്ഥകൾ മാറി ടീമംഗങ്ങൾ തമ്മിലുള്ള ബന്ധം ദൃഢമായി. ആദ്യം ഇവിടെ വരുന്പോൾ വല്ലാത്ത ഒരു ശൂന്യതയായിരുന്നു മനസിൽ. ഒരുമിച്ചു പ്രവർത്തിക്കാൻ തുടങ്ങിയതോടെ ഇതിനു മാറ്റംവന്നു. താരലേലം യൂറോപ്യൻ ലീഗുകളിൽ പരിചയമില്ലാത്ത ഒന്നാണ്. മികച്ച ഒരു രീതിയാണെന്നാണ് ഞാൻ കരുതുന്നത്. പ്ലെയർ ഡ്രാഫ്റ്റിനെപ്പറ്റി ഇംഗ്ലീഷ് പരിശീലകരോടു പറഞ്ഞപ്പോൾ അവരും ഇതേ അഭിപ്രായമാണ് രേഖപ്പെടുത്തിയത്. ഐഎസ്എലിൽ എത്തുന്നതിനു മുൻപ് ഇവിടെ കളിച്ചിട്ടുള്ള മൈക്കൽ സിൽവസ്റ്റർ അടക്കമുള്ളവരോട് അഭിപ്രായം തേടിയിരുന്നു.
കഠിനാധ്വാനമുള്ള താരങ്ങൾ
മാഞ്ചസ്റ്ററിലെ മിന്നുംതാരങ്ങളെ പരിശീലിപ്പിച്ച അനുഭവസന്പത്തുള്ള റെനി മ്യൂലൻസ്റ്റിന് ഇന്ത്യൻ താരങ്ങളെപ്പറ്റിയും മികച്ച അഭിപ്രായംതന്നെ. കഠിനാധ്വാനം നടത്താനും പഠിക്കാനുമുള്ള മനോഭാവത്തോടെയാണ് എല്ലാവരും പരിശീലനത്തിനെത്തുന്നത്. ഇന്ത്യൻ താരങ്ങളെപ്പറ്റി അറിയാത്തതിനാൽ ആദ്യ ഘട്ടത്തിൽ അവരെ വെറുതെ കളിക്കാൻ വിടുകയാണ് ചെയ്തത്. ഇതിൽനിന്നു കളിക്കാരെപ്പറ്റിയുള്ള ധാരണകൾ ലഭിച്ചു. കളിയിലെ സാങ്കേതിക വശങ്ങളെപ്പറ്റിയും ഫിറ്റ്നസ് നിലനിർത്തുന്ന കാര്യത്തിലുമൊക്കെ ചർച്ചകൾ ടീം അംഗങ്ങളുമായി നടത്തി.
വ്യക്തമായ മുന്നൊരുക്കത്തോടെയാണ് മ്യൂലൻസ്റ്റിൻ ടീമിനെ പരിശീലിപ്പിക്കുന്നത്. മകൻ യോപ്പെയും ടീമിന്റെ അനാലിസിസ് സംഘത്തിനൊപ്പമുണ്ട്. വെസ് ബ്രൗണിനു പേശിവലിവ് ഉള്ളതിനാൽ ആദ്യ മത്സരം കളിക്കുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. മാസങ്ങൾ നീണ്ടുനിൽക്കുന്ന ലീഗ് ആയതിനാൽ പകുതി മത്സരങ്ങൾ പിന്നിട്ടശേഷം ഓരോ ടീമിന്റെയും സാധ്യതകൾ വിലയിരുത്താം- അദ്ദേഹം പറഞ്ഞു
റെനിച്ചായൻ പറയുന്നു; ആഘോഷിക്കാൻ തയാറെടുത്തോളൂ..!
11:52 PM Nov 14, 2017 | Deepika.com