റഷ്യ ആതിഥേയരാകുന്ന അടുത്ത വർഷത്തെ ഫിഫ ലോകകപ്പിനെത്തുന്ന 32 ടീമുകൾ ആരൊക്കെയെന്ന് നാളെ അറിയാം. ഇതിനോടകം ആതിഥേയരായ റഷ്യയടക്കം 29 ടീമുകൾക്ക് യോഗ്യതയായി. ഇനി അറിയാനുള്ളത് ബാക്കി മൂന്നു പേര് ആരെല്ലാമെന്ന്.യോഗ്യതാ റൗണ്ടില്‍ ആറു കോണ്ഫെഡറേഷനുകളിലായി 209 ടീമുകളാണ് കളിച്ചത്. ആകെ 871 മത്സരങ്ങളില്‍ 868ഉം പൂര്‍ത്തിയായി.
ഇനി നടക്കുന്നത് കോണ്ഫെഡറേഷനുകള്ക്കുള്ളിലും പുറത്തുനിന്നുള്ളവരുമായുള്ള രണ്ടാം പാദ പ്ലേ ഓഫ് മത്സരങ്ങള്‍. ആഫ്രിക്കയിലെ ടീമുകളെല്ലാം തീരുമാനമായി. ഇനി യൂറോപ്പില്‍ നിന്നുള്ള ഒരു ടീം,. ലാറ്റിന്‍ അമേരിക്ക, ഏഷ്യ, കോണ്‍കാകഫ് എന്നിവിടങ്ങളില്‍നിന്നുള്ള ഓരോ ടീമുകളെക്കുറിച്ചുമാണ് അറിയാനുള്ളത്. യോഗ്യതാ റൗണ്ടിലെ 868 മത്സരങ്ങളില്‍നിന്ന് 2441 ഗോളുകളാണ് പിറന്നത്. 48 ഗോള്‍ നേടിയ ഓസ്ട്രേലിയയാണ് ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയത്. 16 ഗോളുമായി പോളണ്ടിന്റെ റോബര്‍ട്ട് ലെവന്‍ഡോവ്സ്കിയാണ് ടോപ് സ്കോറര്‍.
ഏഷ്യന്‍ മേഖലയില്‍ ഉള്‍പ്പെട്ട ഓസ്ട്രേലിയ രണ്ടാം പാദ മത്സരത്തിന് സിഡ്നിയില്‍ കോണ്‍കാകാഫിലെ ഹോണ്ടുറാസിനെ നേരിടും. ആദ്യ പാദം ഗോള്രഹിതമാകുകയായിരുന്നു.
കോസ്റ്റാറിക്ക, മെക്സിക്കോ, പാനമ എന്നീ ടീമുകളാണ് കോൺകാകാഫിൽ നിന്ന് എത്തുന്നത്. യൂറോപ്പില്‍നിന്ന് ശേഷിക്കുന്ന ഒരാളെ ഇന്നറിയാം.
ഇന്നു നടക്കുന്ന മത്സരത്തില്‍ റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡ് സ്വന്തം ഗ്രൗണ്ടില്‍ ഡെന്മാര്ക്കിനെ നേരിടും. ഈ മത്സരം രാത്രി 1.15നാണ്. ആദ്യ പാദം ഗോള്‍രഹിത സമനിലയായി.
ലാറ്റിന്‍ അമേരിക്കയില്‍ അഞ്ചാം സ്ഥാനക്കാരായ പെറു ഓഷ്യാനിയയില്‍നിന്നുള്ള ന്യൂസിലന്‍ഡിനെ നേരിടും. ന്യൂസിലന്‍ഡില്‍ നടന്ന ആദ്യ പാദത്തില്‍ ഇരുടീമും ഗോളടിക്കാതെ സമനിലയില്‍ പിരിയുകയായിരുന്നു.
ക്രൊയേഷ്യയും സ്വിറ്റ്സര്‍ലൻഡും ലോകകപ്പിന്
പൈരിയസ്/ബാസല്‍: റഷ്യ ആതിഥേയരാകുന്ന 2018 ഫിഫ ലോകകപ്പിലേക്കു യൂറോപ്പില്‍നിന്നു ക്രൊയേഷ്യയും സ്വിറ്റ്സര്‍ലൻഡും യോഗ്യത നേടി. രണ്ടാം പാദ പ്ലേ ഓഫ് മത്സരങ്ങളില്‍ ക്രൊയേഷ്യ-ഗ്രീസ്,സ്വിറ്റ്സര്‍ലന്‍ഡ്-വടക്കന്‍ അയര്‍ലന്‍ഡ് മത്സരങ്ങള്‍ ഗോള്‍രഹിത സമനിലയില്‍ കലാശിക്കുകയായിരുന്നു. ആദ്യപാദ മത്സരങ്ങളുടെ അഗ്രഗേറ്റിലാണ് ക്രൊയേഷ്യയും സ്വിറ്റ്സര്‍ലന്‍ഡും വിജയിച്ചത്. ക്രൊയേഷ്യയിലെ സാഗ്രെബില്‍ നടന്ന ആദ്യ പാദ മത്സരത്തില്‍ ക്രൊയേഷ്യ 4-1നും അയര്‍ലന്‍ഡിലെ ബെല്‍ഫാസ്റ്റില്‍ നടന്ന മത്സരത്തിൽ സ്വിറ്റ്സര്‍ലന്‍ഡ് 1-0നും ജയിച്ചിരുന്നു.
ലോകകപ്പില്‍ അഞ്ചാം തവണയാണ് ക്രൊയേഷ്യ യോഗ്യത നേടുന്നത്. 1998 മുതല്‍ ലോകകപ്പിലുള്ള ക്രൊയേഷ്യക്ക് 2010ല്‍ മാത്രമാണ് യോഗ്യത നേടാന്‍ കഴിയാതെ പോയത്. സ്വിറ്റ്സര്‍ലന്‍ഡ് തുടര്‍ച്ചയായ നാലാം തവണയാണ് യോഗ്യത നേടുന്നത്.
1986നുശേഷം ലോകകപ്പില്‍ കടക്കാമെന്ന വടക്കന്‍ അയര്‍ലന്‍ഡിന്റെ മോഹമാണ് തകര്‍ന്നത്. മൂന്നു ദിവസം മുമ്പ് വിവാദപരമായ പെനാല്‍റ്റിയിലൂടെയാണ് സ്വിറ്റ്സര്‍ലന്‍ഡ് വടക്കന്‍ അയര്‍ലന്‍ഡിനെ പരാജയപ്പെടുത്തിയത്. വെറും ഒരു ഗോളിന്റെ ലീഡ് മറികടക്കാനായി കനത്ത മഴയിലും അയര്‍ലന്‍ഡ് നന്നായാണ് തുടങ്ങിയത്. അവസരങ്ങൾ ലഭിച്ചിട്ടും ഗോൾ നേടാനാവാതെ പോയി.
റഷ്യയിലെ 32 ടീമുകളെ നാളെയറിയാം
11:50 PM Nov 13, 2017 | Deepika.com