കൊച്ചി: ഇന്ത്യൻ സൂപ്പർലീഗ് നാലാം പതിപ്പിന്റെ ഉദ്ഘാടനമത്സരത്തിനുള്ള ടിക്കറ്റുകൾ പൂർണമായും വിറ്റുപോയെന്ന അധികൃതരുടെ അറിയിപ്പിനെത്തുടർന്ന് കലൂർ സ്റ്റേഡിയത്തിനു സമീപം ആരാധകരുടെ പ്രതിഷേധം.
ഇന്നലെ മുതൽ സ്റ്റേഡിയത്തിനു സമീപത്തെ കൗണ്ടറുകൾ വഴി ടിക്കറ്റുകൾ വിതരണം ചെയ്യുമെന്ന് അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതനുസരിച്ച് സ്റ്റേഡിയത്തിലെത്തിയ കളിപ്രേമികൾക്ക് ലഭിച്ചത് ടിക്കറ്റുകൾ പൂർണമായും വിറ്റുപോയെന്ന അധികൃതരുടെ മറുപടിയാണ്. തുടർന്ന് ക്ഷുഭിതരായ ആരാധകർ സ്റ്റേഡിയം കോംപ്ലക്സിനുള്ളിലേക്ക് ഇടിച്ചുകയറാൻ ശ്രമിച്ചു. സെക്യൂരിറ്റിക്കാരും പോലീസുകാരും ചേർന്ന് ഇതു തടഞ്ഞത് സംഘർത്തിനിടയാക്കി. മത്സരത്തിനായി 36,000 ടിക്കറ്റുകളാണ് ഏർപ്പെടുത്തിയിട്ടുള്ളതെന്നും അവയെല്ലാം ഓണ്‍ലൈൻ വഴി വിറ്റുപോയെന്നും ഐഎസ്എൽ സംഘാടകർ അറിയിച്ചെങ്കിലും ആരാധകർ അടങ്ങിയില്ല. കൂടുതൽ പോലീസ് സ്ഥലത്തെത്തിയാണ് ആരാധകരെ തടഞ്ഞത്.
നേരത്തെ ഐഎസ്എലിന്റെ ഉദ്ഘാടനം കോൽക്കത്തയിൽ നടത്താനാണ് തീരുമാനിച്ചത്. പിന്നീടാണ് വേദി കൊച്ചിയിലേക്ക് മാറ്റിയത്. ഇതോടെ ടിക്കറ്റ് വിൽപ്പനയിലും ആശയക്കുഴപ്പമുണ്ടായെന്നും അതുകൊണ്ടാണ് പൂർണമായും ടിക്കറ്റുകൾ ഓണ്‍ലൈൻ വഴി വിൽപ്പനയ്ക്ക് വച്ചതെന്നും സംഘാടകർ അറിയിച്ചു. 3500 രൂപ വിലവരുന്ന 170 ടിക്കറ്റുകൾ മാത്രമാണ് ഇനി അവശേഷിക്കുന്നതെന്നും അധികൃതർ പറഞ്ഞു. എന്നാൽ ടിക്കറ്റുകൾ വിറ്റുപോയെന്ന സംഘാടകരുടെ അറിയിപ്പ് തട്ടിപ്പാണെന്നും കരിഞ്ചന്തയിലൂടെ മറിച്ച് വിൽക്കാനുള്ള ശ്രമങ്ങളാണ് ഇതിന് പിന്നിലെന്നും ആരാധകർ ആരോപിച്ചു.
ടിക്കറ്റുകൾ മുഴുവൻ വിറ്റുപോയെന്ന് അധികൃതർ; കലി പൂണ്ട് ആരാധകർ
11:50 PM Nov 13, 2017 | Deepika.com