കോഴിക്കോട്: 2022ലെ ലോകകപ്പില്‍ മത്സരിക്കുക എന്ന ലക്ഷ്യത്തോടെ രാജ്യാന്തര മത്സരപരിചയം ലക്ഷ്യമിട്ട് കേരള ബാസ്കറ്റ് ബോള്‍ അസോസിയേഷന് സംഘടിപ്പിച്ച രാജ്യാന്തര വനിതാ ബാസ്കറ്റ്ബാള്‍ പരമ്പരയില്‍ (ഹൂപ്പത്തോൺ) ഇന്നലെ കേരളത്തിന് തോൽവി.
അവസാന മത്സരത്തില്‍ ആദ്യക്വാര്‍ട്ടറില്‍ ഓസ്ട്രേലിയന്‍ ക്ലബ്ബായ റിംഗ് വുഡ് ഹോഗ്സുമായി പൊരുതിയാണ് കേരള വനിതകള്‍ കീഴടങ്ങിയത്. ക്യാപ്റ്റന്‍ ജീനയിലൂടെ ആദ്യപോയിന്റ് നേടിയ കേരളം തുടര്‍ച്ചയായി മുന്നേറിയെങ്കിലും7-7 പോയിന്റിലൂടെ ഓസ്ട്രേലിയ സമനില പിടിച്ചു. ഇതിനെ മറികടന്ന് 10-7 എന്ന നിലയില്‍ ലീഡ് നേടിയ കേരളം 19-16 പോയിന്റിന് ആദ്യക്വാര്‍ട്ടറിൽ മുന്നിട്ട് നിന്നു. രണ്ടാം ക്വാര്‍ട്ടറിലും 20-18 എന്ന നിലയില്‍ കേരളം ലീഡെടുത്തെങ്കിലും 34-36 സ്കോറിന് കൈവിട്ടു. മൂന്നാം ക്വാര്‍ട്ടറില്‍ 56-62 സ്കോറിന് കേരളം ലീഡ് നേടി. നാലാം ക്വാര്‍ട്ടറില്‍ അവസാന നിമിഷം 62-68 സ്കോറിന് കേരളത്തിന് കിരീടം നഷ്ടമായി.
കേരളത്തില്‍ അഞ്ചുനഗരങ്ങളിലായി നടക്കുന്ന ഹൂപ്പത്തോണ്‍ ബാസ്കറ്റ്ബോള്‍ ടെസ്റ്റ് സീരിസിന്റെ ഭാഗമായാണു കോഴിക്കോട്ടും മത്സരം. 35 വര്‍ഷങ്ങള്‍ക്കുശേഷം ആദ്യമായി കേരള വനിതാ ബാസ്കറ്റ്ബോള്‍ ടീം കഴിഞ്ഞവര്‍ഷം ദേശീയ ചാന്പ്യന്ഷിപ് നേടിയ പശ്ചാത്തലത്തില്‍ വനിതാ ബാസ്കറ്റ്ബോളിന്റെ പ്രചാരണാര്‍ഥമാണ് രാജ്യാന്തര മത്സരം നടത്താന്‍ തീരുമാനിച്ചത്.
ടീം റീബൗണ്ട്, കേരള ബാസ്കറ്റ്ബോള്‍ അസോസിയേഷന് എന്നിവയുടെ നേതൃത്വത്തില്‍ ബാസ്കറ്റ് ബോള്‍ അസോസിയേഷന് ഓഫ് ഇന്ത്യയുടെ സഹകരണത്തോടെയാണു ഹൂപ്പത്തോണ്‍ ടെസ്റ്റ് സീരീസ്. ദേശീയ ചാന്പ്യന്ഷിപ് നേടിയ സംസ്ഥാന ടീമാണ് കേരള ഓള്‍സ്റ്റാര്‍ ടീമെന്ന പേരില്‍ മത്സരിച്ചത്. നേരത്തെ ഗീതു അന്ന ജോസ് മത്സരിച്ചിരുന്ന ഓസ്ട്രേലിയയിലെ സെക്കന്‍ഡ് ഡിവിഷന് പ്രഫഷണല്‍ ടീമായ റിംഗ് വുഡ് ഹോക്ക്സ് ക്ലബ്ബാണ് കേരളത്തിലേക്കു വന്നത്.
കൊച്ചിയിലും തൃശൂരും കോട്ടയത്തും തിരുവനന്തപുരത്തും ഹൂപ്പത്തോണിന്റെ ഭാഗമായുള്ള മത്സരങ്ങള്‍ നടന്നു. കോഴിക്കോട്ടു നടന്ന മത്സരങ്ങളില്‍ ഓസ്ട്രേലിയന്‍ ടീം 4-1 എന്ന നിലയില്‍ പരമ്പര സ്വന്തമാക്കി. സ്കൂള്‍ , കോളജ് വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പ്രോത്സാഹന മത്സരങ്ങള്‍ രാവിലെ മുതല്‍ നടന്നു. മത്സരങ്ങള്‍ കേരള സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി. ദാസന് ഉദ്ഘാടനം ചെയ്തു.
ഹൂപ്പത്തോൺ: കേരളത്തിന് വീണ്ടും തോൽവി
09:12 PM Nov 12, 2017 | Deepika.com