തൃശൂർ: സംസ്ഥാന സ്കൂൾ അക്വാറ്റിക് ചാന്പ്യൻഷിപ്പിൽ നിലവിലെ ചാന്പ്യന്മാരായ തിരുവനന്തപുരം കിരീടമുറപ്പിച്ചു. ചാന്പ്യൻഷിപ്പിനു കൊടിയിറങ്ങാൻ ഒരുദിനം ശേഷിക്കെ 62 സ്വർണമടക്കം 582 പോയിന്റോടെയാണ് അനന്തപുരിയുടെ കുതിപ്പ്. തൃശൂരും(115) എറണാകുളവും(97) രണ്ടും മൂന്നും സ്ഥാനങ്ങളിൽ തുടരുന്നു.
ആതിഥേയരായ തൃശൂർ അപ്രതീക്ഷിത കുതിപ്പോടെയാണു രണ്ടാംസ്ഥാനത്തേക്ക് ഉയർന്നത്. അഞ്ചു സ്വർണവും കൈപ്പിടിയിലുണ്ട്. സ്വർണത്തിന്റെ കണക്കിൽ തൃശൂരിനേക്കാൾ മുന്നിലാണങ്കിലും മൊത്തം പോയിന്റിലെ കുറവാണ് എറണാകുളത്തെ മൂന്നാം സ്ഥാനത്താക്കിയത്. 11 സ്വർണം മെട്രോ നഗരിയുടെ അക്കൗണ്ടിലുണ്ട്.
സ്കൂളുകൾ തമ്മിലുള്ള പോരാട്ടത്തിൽ കളമശേരി ജിഎച്ച്എസ്എസ് (എട്ടു സ്വർണമടക്കം 47 പോയിന്റ്) കുതിപ്പുതുടരുകയാണ്. കന്യാകുളങ്ങര ജിഎച്ച്എസ്എസ് (നാലു സ്വർണവും 43 പോയിന്റും)രണ്ടാമതും, തിരുവല്ലം ബിഎൻവിവി എച്ച്എസ്എസ് ( 40 പോയിന്റ്) മൂന്നാമതുമാണ്.
100 മീറ്റർ ഫ്രീസ്റ്റൈൽ, 50 മീറ്റർ ബാക്ക് സ്ട്രോക്ക്, 100 മീറ്റർ ബട്ടർ ഫ്ലൈ സ്ട്രോക്ക്, വാട്ടർപോളോ എന്നിവയാണ് ശേഷിക്കുന്ന ഇനങ്ങൾ. ഇന്നുവൈകീട്ട് നാലിന് ചാന്പ്യൻഷിപ്പിന്റെ സമാപന സമ്മേളനത്തിൽ മന്ത്രി സി. രവീന്ദ്രനാഥ് സമ്മാനദാനം നിർവഹിക്കും. മന്ത്രി വി.എസ്. സുനിൽകുമാർ അധ്യക്ഷനാകും.
അനന്തപുരി ബഹുദൂരം മുന്നിൽ
09:12 PM Nov 12, 2017 | Deepika.com