ഭോപ്പാല്‍: ദേശീയ ജൂണിയര്‍ അത്ലറ്റിക് കിരീടം വീണ്ടും കേരളത്തിന്. ഇതു 19-ാം തവണയാണ് ദേശീയ സ്കൂള്‍ കിരീടം കേരളം നേടുന്നത്. മീറ്റ് മൂന്നായി വിഭജിച്ചതിനുശേഷമുള്ള രണ്ടാമത്തെ കിരീടവും. ഭോപ്പാലില്‍ ഇന്നലെ അവസാനിച്ച അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 116 പോയിന്റോടെ എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് കേരളം ചാമ്പ്യന്മാരായത്. 1999ല്‍ തിരുവനന്തപുരത്തുതുടങ്ങിയ കുതിപ്പിന് തടയിടാനാകാതെ എതിരാളികള്‍ മടങ്ങിയപ്പോള്‍ കേരളത്തിന് സ്വന്തമായത് പത്തൊമ്പതാം തുടര്കിരീടമാണ്. 41 പോയിന്റുമായി തമിഴ്നാട് രണ്ടാമതെത്തിയപ്പോള്‍ വിദ്യാഭാരതി സംഘതന്‍ 30 പോയിന്റ് നേടി മൂന്നാമതെത്തി.
ആണ്‍കുട്ടികളിലും പെണ്‍കുട്ടികളിലും കേരളം ചാമ്പ്യന്മാരായി. പെണ്‍കുട്ടികള്‍ 79 പോയിന്റും ആണ്‍കുട്ടികള്‍ 37 പോയിന്റും കേരളത്തിന്റെ പട്ടികയില്‍ ചേര്‍ത്തു. വിദ്യാഭാരതി (30 പോയിന്റ്) ആണ്‍കുട്ടികളില്‍ രണ്ടാമതായി. ഹരിയാനയ്ക്കാണ് (18 പോയിന്റ്) മൂന്നാംസ്ഥാനം. പെണ്‍കുട്ടികളില്‍ തമിഴ്നാട് (38 പോയിന്റ്) രണ്ടാംപടിയിലെത്തിയപ്പോള് പഞ്ചാബ് മൂന്നാമതായി. 19 പോയിന്റാണ് പഞ്ചാബിന്.
അവസാനദിനം 200 മീറ്ററില്‍ റിക്കാര്‍ഡ് നേടി സ്പ്രിന്റ് ഡബിള്‍ തികച്ച കേരളത്തിന്റെ ആന്‍സി സോജന് പെണ്‍കുട്ടികളില്‍ മികച്ച താരമായി. ലോംഗ് ജംപില്‍ റിക്കാര്‍ഡോടെ സ്വര്‍ണംനേടിയ ഈ മിടുക്കിയുടെ മികവിലാണ് കേരളം 4-100 മീറ്റര്‍ റിലേയിലും റിക്കാര്‍ഡ് സ്വര്‍ണത്തില്‍ മുത്തമിട്ടത്. ആകെ നാല് സ്വര്‍ണം ആന്‍സി സ്വന്തം പേരില്‍ ചേര്‍ത്തു.
ആണ്‍കുട്ടികളില്‍ വിദ്യാഭാരതിയുടെ അഭിഷേക് സിംഗ് മികച്ചതാരമായി. ഷോട്പുട്ടില്‍ റിക്കാര്‍ഡ് തിരുത്തിയ പ്രകടനമാണ് അഭിഷേക് നടത്തിയാണ് ഡിസ്കസ് ത്രോയില്‍ മൂന്നാംസ്ഥാനവും അഭിഷേക് നേടി.
അവസാനദിനം മാത്രം അഞ്ച് സ്വര്‍ണംനേടിയാണ് കേരളം വിജയക്കുതിപ്പിന് സ്വര്ണവരയിട്ടത്. ആകെ പതിമ്മൂന്ന് സ്വര്‍ണവും എട്ട് വെള്ളിയും നാല് വെങ്കലവും കേരളം ഗോരഗാവിലെ സായി കോംപ്ലക്സ് സ്റ്റേഡിയത്തില്‍നിന്ന് വാരിയെടുത്തു. ആകെ 25 പതക്കങ്ങള്‍. കഴിഞ്ഞ പതിപ്പിനെക്കാള്‍ ഒരു സ്വര്‍ണവും ഒരു പതക്കവും അധികം.
12 സ്വര്‍ണവും 5 വെള്ളിയും ഏഴ് വെങ്കലവുമായിരുന്നു വഡോദരയില്‍ കേരളത്തിന്റെ സമ്പാദ്യം.
ദേശീയ ജൂണിയർ അത്ലറ്റിക്സ്: തുടർച്ചയായ 19-ാം തവണയും ചാമ്പ്യന്‍ കേരളം
11:51 PM Nov 11, 2017 | Deepika.com