പോലോക്വാനെ(സെനഗൽ): ആഫ്രിക്കയില്‍നിന്ന് സെനഗലും റഷ്യയില്‍ അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പ് ഫുട്ബോളിന് യോഗ്യത നേടി. ആഫ്രിക്കന്‍ മേഖലയില്‍ ഗ്രൂപ്പ് ഡിയിലെ നിര്‍ണായക മത്സരത്തില്‍ സെനഗല്‍ ദക്ഷിണാഫ്രിക്കയെ ഏകപക്ഷീയമായ രണ്ടു ഗോളിനു പരാജയപ്പെടുത്തിയതോടെയാണ് റഷ്യക്കുള്ള ടിക്കറ്റ് ലഭിച്ചത്.
ഇതോടെ ദക്ഷിണാഫ്രിക്ക ലോകകപ്പിന്റെ പടി കാണാതെ പുറത്തായി. വിജയികള്‍ക്കു വേണ്ടി ഡിയാഫാ സഖോ ആദ്യപകുതിയില്‍ ആദ്യ ഗോള്‍ നേടി. തമസാന്ഖ്വ എംഖിസെയുടെ സെല്‍ഫ് ഗോളിലൂടെ സെനഗല്‍ ഗോള്‍ പട്ടിക തികച്ചു. ഒരു മത്സരം അവശേഷിക്കെയാണ് സെനഗല്‍ യോഗ്യത സ്വന്തമാക്കിയത്.
ആദ്യപാദത്തില്‍ ദക്ഷിണാഫ്രിക്ക 2-1ന് സെനഗലിനെ പരാജയപ്പെടുത്തിയിരുന്നു. മറ്റൊരു മത്സരത്തില്‍ നൈജീരിയ അള്‍ജീരിയയോട് 1-1 സമനില പാലിച്ചു.
2002നു ശേഷം ഇതാദ്യമായാണ് സെനഗല്‍ ലോകകപ്പ് യോഗ്യത സ്വന്തമാക്കുന്നത്. അന്ന് ടീമിന്റെ നായകനായിരുന്ന അലിയൂ സിസെയാണ് ഇപ്പോള്‍ ടീമിന്റെ പരിശീലകന് എന്ന പ്രത്യേകതയും സെനഗല്‍ ടീമിനുണ്ട്. 2002ല്‍ ഫ്രാന്‍സിനെ പരാജയപ്പെടുത്തിയ ടീമാണ് സെനഗല്‍. ആഫ്രിക്കയില്‍നിന്ന് നൈജീരിയ, ഈജിപ്ത് എന്നീ ടീമുകള്‍ നേരത്തെ യോഗ്യത സ്വന്തമാക്കിയിരുന്നു.
സെനഗല്‍ ലോകകപ്പിന്
11:51 PM Nov 11, 2017 | Deepika.com