കോല്‍ക്കത്ത: ഇന്ത്യക്കെതിരായ ടെസ്റ്റ് പരന്പരയ്ക്കു മുന്നോടിയായുള്ള സന്നാഹമത്സരത്തിൽ ശ്രീലങ്കയ്ക്ക്, ബോര്‍ഡ് പ്രസിഡന്റ്സ് ഇലവനെതിരേ ആദ്യ ഇന്നിംഗ്സിൽ മികച്ച സ്കോര്‍. ദ്വിദിന മത്സരത്തിൽ ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ അവർ ആറു വിക്കറ്റ് നഷ്ടത്തില്‍ 411 റണ്‍സെടുത്ത് ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു.
ടോസ് നേടിയ ബോര്‍ഡ് പ്രസിഡന്റ്സ് ഇലവന് നായകന് സഞ്ജു സാംസണ് ശ്രീലങ്കയെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. സമരവിക്രമയുടെയും വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ഡിക്വെല്ലെയുടെയും മികച്ച ബാറ്റിംഗാണ് ശ്രീലങ്കയ്ക്ക് മികച്ച സ്കോര്‍ നല്‍കിയത്. സമരവിക്രമ 74 റണ്‍സെടുത്തപ്പോള്‍ ഡിക്ക്വെല്ല 59 പന്തില്‍ നിന്ന് 73 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. സമരവിക്രമയും കരുണരത്നെയും ചേര്‍ന്ന് 133 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്.
50 റണ്‍സെടുത്ത കരുണരത്നെ, എയ്ഞ്ചലോ മാത്യൂസ് (54), ക്യാപ്റ്റന്‍ ദിനേഷ് ചാണ്ഡിമല്‍ (29), ദില്‍റുവന്‍ പെരേര ( 48) എന്നിവരും തിളങ്ങി.
മലയാളി താരങ്ങളായ രോഗന്‍ പ്രേമും സന്ദീപ് വാര്യരും കേരളത്തിനുവേണ്ടി രഞ്ജി ട്രോഫി കളിക്കുന്ന ജലജ് സക്സേനയും ടീമിലുണ്ട്. സന്ദീപ് വാര്യര്‍ 60 റണ്‍സിന് രണ്ടു വിക്കറ്റ് നേടി.
സന്നാഹത്തില്‍ ലങ്ക മിന്നി
11:50 PM Nov 11, 2017 | Deepika.com