താങ്ങും തണലുമായിരുന്ന ഇറ്റാലിയന്‍ താരം മാര്‍ക്കോ മറ്റെരാസി ഇല്ലാതെയാണു ബോളിവുഡ് താരം അഭിഷേക് ബച്ചന്റെ ഉടമസ്ഥയിലുള്ള ചെന്നൈയിന്റെ പടക്കുതിരകള്‍ ഇത്തവണ മത്സരിക്കാനിറങ്ങുന്നത്. പക്ഷേ, ഐഎസ്എലില്‍ കോല്ക്കത്തയല്ലാതെ കിരീടം നേടിയിട്ടുള്ള ഏക ടീമായ ചെന്നൈയിന് പക്ഷേ കാര്യങ്ങള്‍ ഇത്തവണ അത്രയൊന്നും എളുപ്പമാവില്ലെന്നാണു വിലയിരുത്തല്‍. ആദ്യ സീസണില്‍ സെമിയിലെത്തുകയും രണ്ടാം സീസണില്‍ കിരീടം നേടുകയും ചെയ്ത ടീമിന്റെ കഴിഞ്ഞ സീസണിലെ പ്രകടനം തീര്‍ത്തും നിറംകെട്ടതായിരുന്നു. ഏഴാം സ്ഥാനക്കാരായി തലകുനിച്ചു മടങ്ങിയ നീലപ്പടയുടെ കപ്പിത്താനായിരുന്ന മറ്റെരാസിക്ക് ഇതോടെ പുറത്തേക്കുള്ള വഴി തെളിഞ്ഞു. കഴിഞ്ഞ തവണ സംഭവിച്ച ദുരന്തത്തിന്റെ ഓര്മ പേറുന്നതു കൊണ്ടായിരിക്കാം, ഇത്തവണ പ്രതിഭയുള്ള യുവതാരങ്ങളെ സ്വന്തമാക്കിയും മികച്ച പ്രകടനം നടത്തിയ വിശ്വസ്താരയവരെ നിലനിര്ത്തിയുമാണു ടീമിനെ മാനേജ്മെന്റ് സജ്ജമാക്കിയിരിക്കുന്നത്.
അനുഭസമ്പത്തുള്ള വിദേശ നിര
ഐഎസ്എലിലും അല്ലാതെയും ഫുട്ബോളില്‍ പേരും പെരുമയുമുള്ള വിദേശ താരങ്ങളാണ് ഇത്തവണ ചെന്നൈയിന്റെ കൂടാരത്തിലുള്ളത്. മിഡ്ഫീല്‍ഡിനെ കഴിഞ്ഞ സീസണില്‍ നിയന്ത്രിച്ച റാഫേല്‍ അഗസ്റ്റോ തന്നെ നയിക്കുമ്പോള്‍ നോര്‍ത്ത് ഈസ്റ്റ് താരമായിരുന്ന മെയ്ൽസണ്‍ ആല്‍വസ് പുതിയ റിക്രൂട്ട്മെന്റായി ടീമിലെത്തി. നിലവിലെ ചാമ്പ്യന്മാരായ കോല്‍ക്കത്തയ്ക്കു വേണ്ടി കഴിഞ്ഞ സീസണ് ഫൈനലില്‍ ഗോള്‍ നേടി മിന്നും താരമായ ഹെന്റിക്വ സെറീനോയും ഐഎസ്എല്‍ നാലാം പൂരത്തില്‍ നീലപ്പടയ്ക്കൊപ്പമാണ്. കൂടാതെ, ജെയ്മി ഗാവിലിയന്, ഇനിഗോ കാല്‍ഡെറോണ്‍, റെനെ മിലിക് തുടങ്ങിയ വിദേശ താരങ്ങളും ടീമിന്റെ ശക്തി വര്‍ധിപ്പിക്കുന്നു.
ഒരുക്കം
സ്വന്തം തട്ടകത്തിലാണ് സീസണു മുന്‍പുള്ള ഒരുക്കങ്ങള്‍ ചെന്നൈ മച്ചാന്മാര് തുടങ്ങിയത്. പത്തു ദിവസത്തെ ചെന്നൈ പരിശീലനത്തിനു ശേഷം ടീം തായ്ലന്ഡിലേക്കു യാത്ര തിരിച്ചു. കഴിഞ്ഞ മാസം 11ന് ആരംഭിച്ച തായ്ലന്ഡ് പര്യടനത്തില്‍ ആകെ മൂന്നു മത്സരങ്ങളാണു ടീം കളിച്ചത്. കഴിഞ്ഞ സീസണിലെ ശനിദശ തുടരുന്ന അനുഭവമാണു ടീമിനു ആദ്യ രണ്ടു മത്സരങ്ങളിലുണ്ടായത്. രണ്ടു തുടര്‍തോല്‍വികള്‍ക്കു ശേഷം ഒരു വിജയം നേടി ട്രാക്കിലെത്തിയാണ് ടീം ഇന്ത്യയില്‍ തിരിച്ചെത്തിയത്. ഇതിനു ശേഷം ഇവിടെ നടന്ന പരിശീലന മത്സരത്തില്‍ ഐസോള്‍ എഫ്സിയെയും ടീം കീഴടക്കി.
പുത്തന്‍ കോച്ച്
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പയറ്റിയതിന്റെ വമ്പുമായാണു ചെന്നൈയിന്റെ പുത്തന്‍ പരീശിലകന് ജോണ്‍ ഗ്രിഗറി ടീമിന്റെ ചുമതല ഏറ്റെടുത്തിരിക്കുന്നത്. ഇംഗ്ലീഷ് ദേശീയ ടീമില്‍ ആറു മത്സരങ്ങള്‍ കളിച്ചിട്ടുള്ള ഗ്രിഗറി പത്തു ക്ലബ്ബുകളെ ഇതിനകം പരിശീലിപ്പിച്ചിട്ടുണ്ട്. ആസ്റ്റണ്‍വില്ല, പോര്ട്സ്ൗത്ത് എന്നിങ്ങനെയുള്ള പ്രീമിയര്‍ ലീഗ് ക്ലബ്ബുകള്‍ക്കു തന്ത്രം മെനഞ്ഞ ചരിത്രമുള്ള ഗ്രിഗറിക്ക് ഇന്ത്യയില്‍ കിരീടം നേടാനാവുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
പിന്‍നിര, മധ്യനിര
മുന്നേറ്റ നിരയേക്കാള്‍ ശക്തമായ ഡിഫന്‍സും മിഡ്ഫീല്‍ഡും ഒരുക്കിയാണു പരിശീലകന് ജോണ്‍ ഗ്രിഗറി ടീമിനെ തയാറാക്കിയിരിക്കുന്നത്.
വിദേശ താരങ്ങള്‍ക്കൊപ്പം ഇന്ത്യന്‍ താരങ്ങള്‍ക്കും ഒരു പോലെ മധ്യനിരയില്‍ പ്രാധാന്യം നല്‍കിയിട്ടുണ്ട്. റാഫേല്‍ അഗസ്റ്റോയുടെ നേതൃത്വത്തിലുള്ള മധ്യനിരയില്‍ തോയ് സിംഗ്, ജെര്‍മന്‍ പ്രീത് സിംഗ് തുടങ്ങിയവരും ചേരുമ്പോള്‍ കരുത്തുറ്റതാകുന്നു. നായകന് ഇനിഗോ കാല്‍ഡെറോണിന്റെ നേതൃത്വമാണു ഡിഫന്‍സിനെ ശ്രദ്ധേയമാകുന്നത്. സെറീനോയും മെയ്ല്‍സണ്‍ ആല്‍വസും ധനചന്ദ്ര സിംഗും ചേരുമ്പോള്‍ എതിര് ടീമിനു വലയില്‍ പന്തെത്തിക്കാന്‍ ഏറെ കഷ്ടപ്പെടേണ്ടി വരും.
മിന്നും താരം
പല വിദേശ താരങ്ങളും വരികയും പോകുകയും ചെയ്ത ചെന്നൈയിനില്‍ ആദ്യ സീസണ് മുതല്‍ സ്ഥിരതയുള്ള പ്രകടനവുമായി കളം പിടിച്ച ജെജെ ലാല്പെഖുലെയാണു നീലപ്പടയുടെ മിന്നും താരം. ക്ലബ്ബിനും ഇന്ത്യന്‍ ടീമിനും വേണ്ടിയുള്ള ജെജെയുടെ പ്രകടനം ഇതിനകം ചര്‍ച്ചയായി കഴിഞ്ഞതാണ്. ഫിനിഷിംഗിലെ കഴിവാണു ജെജെയെ കരുത്തുറ്റതാക്കുന്നത്. ഹെഡര്‍ ഗോളുകളിലൂടെ ശ്രദ്ധേയനായ മലയാളി താരം മുഹമ്മദ് റാഫിയും ഇത്തവണ ചെന്നൈയിന്റെ കുപ്പായത്തിലാണ് ഇറങ്ങുന്നത്.
ബിബിൻ ബാബു
മറ്റെരാസി ഇല്ലാതെ ചെന്നൈയിൻ
11:50 PM Nov 11, 2017 | Deepika.com