കോട്ടയം: കേരള ഹൂപ്പത്തോണ് സീരീസ് ബാസ്ക്കറ്റ് ബോൾ മത്സരത്തിൽ ഓസ്ട്രേലിയൻ റിംഗ് വുഡ് ഹോക്സ് ക്ലബിനെതിരേ ആതിഥേയരായ കേരളത്തിനു ആദ്യ ജയം. കോട്ടയത്തെ ഇൻഡോർ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനത്തിനുശേഷം ആദ്യമത്സരത്തിൽ ദേശീയ ചാന്പ്യന്മാരായ കേരളം തുടക്കംമുതൽ തീർത്ത പ്രതിരോധത്തിൽ ശക്തരായ ഓസ്ട്രേലിയയെ 64-55നു പരാജയപ്പെടുത്തി. അഞ്ച് മത്സരങ്ങളുള്ള സീരീസിൽ ഓസ്ട്രേലിയ 2-1 മുന്നിലാണ്. അടുത്തമത്സരം 11നു തിരുവനന്തപുരത്തും അവസാനമത്സരം 12നു കോഴിക്കോട്ടും നടക്കും.
കേരള ടീമിന്റെ നിർണായക മത്സരമായ ഇന്നലെ പി.ജി. അഞ്ജന നേടിയ 16 പോയിന്റ് നിർണായകമായി. ക്യാപ്റ്റൻ പി.എസ്. ജീന, ഗ്രീമ മെർലിൻ വർഗീസ് എന്നിവർ 15, മഹാരാഷ്ട്രക്കാരി ഷെറിൻ ലിമായേ 11 പോയിന്റുകൾ നേടി മികച്ച പിന്തുണ നൽകി. നിർണായക മത്സരത്തിൽ തുടക്കത്തിൽ കേരളത്തിനു സമ്മർദ്ദത്തെ അതിജീവിക്കേണ്ടിവന്നു. കങ്കാരുപ്പടയുടെ മുന്നിൽ 10-14 സ്കോറിനു പതറിപ്പോയ കേരളം പിന്നീട് 19-18 പോയിന്റിലേക്കു തിരിച്ചുവന്നു.
ശാരീരകമികവിലും ഫിറ്റ്നസിലും മുന്നിൽനിന്ന ഓസ്ട്രേലിയ, ആദ്യ ഇടവേളയ്ക്കു പിരിയുന്പോൾ 28-25 എന്ന സ്കോറിനു ഓസ്ട്രേലിയയെ പിന്നിലാക്കി കേരളം മത്സരത്തിൽ മൂൻതൂക്കം പ്രകടിപ്പിച്ചു. മൂന്നാംപകുതിയിൽ ആറു പോയിന്റിന്റെ വ്യക്തമായ മുന്നേറ്റത്തിൽ 48-42നു പിരിഞ്ഞു.
ഹോക്സിന്റെ ക്യാപ്റ്റൻ ഡാനിയേല ബോണിനു കഴിഞ്ഞമത്സരത്തിൽ പരിക്കേറ്റത് ഓസ്ട്രേലിയൻ ടീമിനു തിരിച്ചടിയായിരുന്നു. ഓസ്ട്രേലിയക്കുവേണ്ടി ഇൻസ് ലി 19 ഉം, അമാന്റാ മേകിംഗ് 17ഉം പോയിന്റും നേടി. ആദ്യ വിജയമെന്ന ലക്ഷ്യവുമായിറങ്ങിയ കേരള ടീം പകുതിക്കുശേഷം മിന്നൽ പ്രകടനവുമായി കളംനിറയുകയായിരുന്നു. ദേശീയതാരം പി.എസ്. ജീനയുടെ നേതൃത്വത്തിലിറങ്ങിയ ടീമിന് അകമഴിഞ്ഞ പിന്തുണയാണ് സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ കോട്ടയത്തെ കാണികൾ നൽകിയത്.
ഹൂപ്പത്തോണ് ബാസ്കറ്റ്: കേരളത്തിന് ആദ്യജയം
12:30 AM Nov 10, 2017 | Deepika.com