ഭോപാല്‍: ദേശീയ സ്കൂള്‍ ജൂണിയര്‍ അത്ലറ്റിക് മീറ്റിന്റെ മൂന്നാം ദിനം കേരളത്തിന്റെ ഉയിര്ത്തെഴുന്നേൽപ്്. ആദ്യദിനം രണ്ട് വെങ്കലത്തില്‍ ഒതുങ്ങിപ്പോയ കേരളം ട്രാക്കിലും പിറ്റിലും ഒരുപോലെ തിളങ്ങി മെഡല്‍പ്പട്ടികയില്‍ ഒന്നാംസ്ഥാനത്തെത്തി. രണ്ടാംദിനം മീറ്റിന്റെ വേഗക്കാരിപ്പട്ടവും, രണ്ട് റിക്കാര്ഡടക്കം അഞ്ച് സ്വര്‍ണവും രണ്ടുവെള്ളിയും നിലവിലെ ചാമ്പ്യന്മാരായ കേരളം സ്വന്തമാക്കി. ആണ്‍കുട്ടികളുടെ ഷോട്ട്പുട്ടിലും പോള്‍ വോള്‍ട്ടിലും ലോംഗ് ജംപിലും റിക്കാര്‍ഡ് പിറന്നു.
പെണ്‍കുട്ടികളുടെ ലോംഗ് ജംപില്‍ സ്വര്‍ണവും വെള്ളിയും നേടിയ ആന്‍സി സോജനും സാന്ദ്ര ബാബുവും 5.94 മീറ്റര്‍ എന്ന റിക്കാര്‍ഡ് ദൂരം പിന്നിട്ടു. ബംഗാളിന്റെ സിബാനി ഭുംജി 2006ല്‍ കുറിച്ച 5.88 മീറ്ററിന്റെ ദൂരമാണ് ഇരുവരും മറികടന്നത്. മീറ്റിന്റെ വേഗറാണിപ്പട്ടമണിഞ്ഞ ആന്‍സി ആദ്യ ഇരട്ടസ്വര്ണക്കാരിയുമായി. 12.43 സെക്കന്‍ഡില്‍ 100 മീറ്റര്‍ പിന്നിട്ടാണ് ഈ നാട്ടികക്കാരി ഒന്നാമതെത്തിയത്. കടുത്ത പോരാട്ടത്തില്‍ ഫോട്ടോ ഫിനിഷില്‍ മഹാരാഷ്ട്രയുടെ അവന്തിക നരാലെയെ (12.47) മൂന്നാമതാക്കി പി. ഡി. അഞ്ജലി (12.46) വെള്ളിയണിഞ്ഞു. ഡല്‍ഹിയുടെ നിസാര്‍ അഹമ്മദ് 10.76 സെക്കന്‍ഡില്‍ ഓടിയെത്തി വേ ഗക്കാരനായി. മഹാരാഷ്ട്രയുടെ കരണ്‍ ഹെഗിസ്തെ (10.84 സെ.) വെള്ളിയും കര്‍ണാടകയുടെ വി. എ. ശശികാന്ത് (10.85 സെക്കന്‍ഡ്) വെങ്കലവും സ്വന്തമാക്കി.
പെണ്‍കുട്ടികളുടെ 1500 മീറ്ററില്‍ സി. ചാന്ദ്നി, പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ ഡി. പ്രിസ്കില്ല ഡാനിയേല്‍, ആണ്‍കുട്ടികളില്‍ അഭിഷേക് മാത്യൂ എന്നിവരും സ്വര്‍ണമണിഞ്ഞു. ഇതോടെ 33 പോയിന്റുമായി കേരളം ഒന്നാമതേക്കു കുതിച്ചെത്തി. 17 പോയിന്റുള്ള തമിഴ്നാടാണ് രണ്ടാമത്. ഡല്‍ഹി 12 പോയിന്റോടെ മൂന്നാം സ്ഥാനത്തുണ്ട്.
ആണ്‍കുട്ടികളുടെ ഷോട്പുട്ടില്‍ ആദ്യ മൂന്ന് സ്ഥാനക്കാരും നിലവിലെ റിക്കാര്‍ഡ് മറികടന്ന പ്രകടനമാണ് നടത്തിയത്. വിദ്യാഭാരതിയുടെ അഭിഷേക് സിംഗ് 18.84 മീറ്റര്‍ ദൂരത്തേക്ക് ഷോട്ട്പുട്ടെറിഞ്ഞ് സ്വര്‍ണമണിഞ്ഞപ്പോള്‍ ഉത്തര്‍പ്രദേശിന്റെ സൗരഭ് മിശ്ര (18.63) വെള്ളിയും കൂട്ടുകാരന് രുദ്രനാരായണ് പാണ്ഡെ 18.06 മീറ്ററില്‍ വെങ്കലവും സ്വന്തമാക്കി. ഹരിയാനയുടെ മോഹിത് കഴിഞ്ഞ വര്‍ഷം കുറിച്ച 17.99 മീറ്ററായിരുന്നു നിലവിലെ റിക്കാര്‍ഡ്.
പോള്‍വോള്‍ട്ടില്‍ സ്വന്തം ഉയരം തിരുത്തി വിദ്യാഭാരതിയുടെ ദീപക് യാദവാണ് മൂന്നാംദിനത്തിലെ അവസാന റാക്കാര്ഡിന് ഉടമയായത്. ബറോഡയില്‍ മറികടന്ന 4.31 മീറ്ററിന്റെ ഉയരം 4.45 മീറ്ററാക്കുകയായിരുന്നു ദീപക്.
ആണ്‍കുട്ടികളുടെ ലോംഗ് ജംപില്‍ ഹരിയാനയുടെ ഭൂപേന്ദര്‍ സിംഗ് 7.21 മീറ്റര്‍ എന്ന റിക്കാര്‍ഡ് ദൂരം കണ്ടെത്തി. 2009ല്‍ ഡല്‍ഹിയുടെ അങ്കിത് ശര്‍മ ചാടിയ 7.16 മീറ്റര്‍ ഇതോടെ പഴങ്കഥയായി. വെള്ളിയും വെങ്കലവും ഉത്തര്‍പ്രദേശ് താരങ്ങള്‍ സ്വന്തമാക്കി. 7.08 മീറ്ററില്‍ മുഹമ്മദ് ഷാരൂഖ് രണ്ടാമതും കുശാല്‍ സിംഗ് (6.91 മീറ്റര്‍) മൂന്നാമതുമെത്തി. കേരളത്തിന്റെ ആകാശ് എം. വര്‍ഗീസ് 6.88 മീറ്റര്‍ ദൂരം കണ്ടെത്തി നാലാമതും കെ. എം. ശ്രീകാന്ത് ഒമ്പതാമതുമായി.
ഇരുവിഭാഗങ്ങളിലെയും 4-100 മീറ്റര്‍ റിലേയടക്കം കേരളത്തിന് മെഡല്‍ പ്രതീക്ഷയുള്ള 12 ഫൈനലുകളാണ് ഇന്ന് നടക്കുന്നത്. മത്സരങ്ങള്‍ നാളെ സമാപിക്കും.
കേരളം തുടങ്ങി; 5 സ്വര്‍ണം
12:30 AM Nov 10, 2017 | Deepika.com