തൃപ്രയാർ (തൃശൂർ): ഓട്ടോഡ്രൈവറായ സോജന്റെയും ജാൻസിയുടെയും മകൾ ആൻസി സോജൻ ഭോപ്പാലിലെ ദേശീയ ജൂണിയർ സ്കൂൾ കായികമേളയിൽ ഇരട്ട സ്വർണം നേടിയ വേഗറാണിയായതു പരിമിതികളെ മറികടന്ന്.
ഭോപ്പാലിലെ ചൂടും തണുപ്പും ഇടകലർന്നുള്ള കാലാവസ്ഥയിൽ പൊന്തിയും താഴ്ന്നുമുള്ള ട്രാക്കിലോടിയാണ് ആൻസി ജൂണിയർ പെണ്‍കുട്ടികളുടെ വിഭാഗത്തിൽ നൂറു മീറ്ററിൽ സ്വർണം നേടിയത്. ഇന്നലെ രാവിലെ നടന്ന ലോംഗ് ജംപിലായിരുന്നു ആദ്യ വെല്ലുവിളി. എന്നാൽ ആദ്യം സ്വർണം നേടി ആൻസി ഈ വെല്ലുവിളി മറികടന്നുവെന്നു പരിശീലകൻ കണ്ണൻമാഷ് പറഞ്ഞു. സംസ്ഥാന മീറ്റിലെ 5.88 മീറ്ററിന്റെ റിക്കാർഡ് തകർത്താണ് 5.94ന്റെ ദേശീയ റിക്കാർഡ് ആൻസി സ്ഥാപിച്ചത്.
ഇന്നു നടക്കുന്ന 200 മീറ്ററിലും സ്വർണം നേടി ട്രിപ്പിൽ സ്വർണം മീറ്റിൽനിന്ന് കരസ്ഥമാക്കുമെന്നാണ് ആൻസി സോജന്റെ പ്രതീക്ഷ. നാളെ നടക്കുന്ന റിലേയിലും ആൻസി മത്സരിക്കുന്നുണ്ട്. ദേശീയമീറ്റിലെ ഗ്ലാമർ ഇനമായ നൂറു മീറ്ററിൽ ആൻസി സോജനും പി.സി. അഞ്ജലിയും ഇഞ്ചോടിഞ്ച് പോരാടുമായിരുന്നു.
ഇരുവരും നാട്ടിക ഗവ. ഫിഷറീസ് സ്കൂളിലെ വിദ്യാർഥികളും നാട്ടിക സ്പോർട്സ് അക്കാദമിയിൽ പരിശീലനം നേടിയവരുമാണ്. നേരത്തെ പി.ഡി.അഞ്ജലി ദേശീയ മീറ്റിലും തിളങ്ങിയിരുന്നു. ഇപ്പോൾ പി.സി.അഞ്ജലി മലപ്പുറം കടുകശേരിയിലെ ഐഡിയൽ സ്കൂൾ വിദ്യാർഥിനിയാണ്.
നാട്ടിക ഗവ. ഫിഷറീസ് സ്കൂളിലെ പി.എ.അതുല്യയുടെ ഹാമർത്രോയിലെ മത്സരം ഇന്നാണ്. സ്വർണമെഡൽ പ്രതീക്ഷയിലാണ് പരിശീലകൻ കണ്ണൻ മാഷും സ്കൂൾ, അക്കാദമി അധികൃതരും.
എ.ജെ. വിൻസൻ
ആൻസിയുടെ നേട്ടം പരിമിതികളെ മറികടന്ന്
12:30 AM Nov 10, 2017 | Deepika.com