കൊച്ചി: ഇന്ത്യൻ ഫുട്ബോളിൽ വിപ്ലവങ്ങൾക്കു തുടക്കംകുറിച്ച ഇന്ത്യൻ സൂപ്പർ ലീഗിന്റെ നാലാം പതിപ്പ് ഉദ്ഘാടത്തിനു കൊച്ചിയിലെത്തുന്നതു വൻ താരനിര. ബോളിവുഡിലെ മിന്നുംതാരങ്ങളായ സൽമാൻ ഖാനും കത്രീന കൈഫും ഉൾപ്പെടെയുള്ള പ്രമുഖർ. ഐഎസ്എസിനു ഗംഭീര വരവേൽപു നൽകാനാണു കൊച്ചി തയാറെടുക്കുന്നത്.
17നു കലൂർ ജവഹർലാൽ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തിൽ രാത്രി 7.30ന് ആണ് ഉദ്ഘാടനച്ചടങ്ങുകൾ ആരംഭിക്കുന്നത്. സൽമാൻ ഉൾപ്പെടെയുള്ള ബോളിവുഡ് താരങ്ങളാണു ചടങ്ങുകൾക്കു നേതൃത്വം കൊടുക്കുക. കേരള ബ്ലാസ്റ്റേഴ്സിന്റെ ഉടമ സച്ചിൻ തെണ്ടുൽക്കർ, എടികെ ഉടമ സൗരവ് ഗാംഗുലി എന്നിവരും കൊച്ചിയിലെത്തുമെന്നാണു പ്രതീക്ഷ.
കഴിഞ്ഞ തവണ ഫൈനലിൽ ഏറ്റുമുട്ടിയ കേരള ബ്ലാസ്റ്റേഴ്സും അമർ ടമർ കോൽക്കത്തയും തമ്മിലാണ് ആദ്യമത്സരം. നേരത്തേ, കോൽക്കത്തയാണ് ഉദ്ഘാടന വേദിയായി നിശ്ചയിച്ചിരുന്നത്. അണ്ടർ 17 ലോകകപ്പ് ഫൈനൽ കഴിഞ്ഞു ഐഎസ്എലിനായി സ്റ്റേഡിയം ഒരുക്കാൻ സാധിക്കാതെ വന്നതോടെയാണു കൊച്ചിക്കു നറുക്കുവീണത്.
ആരാധകർ കാത്തിരുന്ന സീസണിലെ ഉദ്ഘാടന മത്സരത്തിന്റെ ടിക്കറ്റ് വിൽപന ഇന്നു തുടങ്ങും. ബ്ലാസ്റ്റേഴ്സിന്റെ നേതൃത്വത്തിൽത്തന്നെയാണു ടിക്കറ്റ് വില്പനയും നടക്കുന്നത്. വൈകുന്നേരം നാലു മുതൽ www.bookmyshow.com വെബ്സൈറ്റ് വഴിയും മൊബൈൽ ആപ്ലിക്കേഷൻ മുഖേനയും ടിക്കറ്റുകൾ ലഭിക്കും. ആദ്യ മത്സരത്തിന്റെ ടിക്കറ്റുകൾ മാത്രമാകും ലഭിക്കുക.
ഐഎസ്എൽ ഉദ്ഘാടനത്തിനു വൻ താരത്തിളക്കം
12:11 AM Nov 09, 2017 | Deepika.com