തിരുവനന്തപുരം: മലയാളമനസിന്റെ തലസ്ഥാനനഗരിക്ക് ഇന്ന് കുട്ടിക്രിക്കറ്റ് പൂരം. ചരിത്രം മിഴിതുറക്കുന്ന ഇന്നത്തെ സായാഹ്നത്തില്‍ അനന്തപുരി ബാറ്റും പന്തുമേന്തും. വര്‍ഷങ്ങള്‍ക്കു ശേഷം അനന്തപുരി ക്രിക്കറ്റ് പുരിയാകുമ്പോള് കൊമ്പുകോര്‍ക്കുന്നത് ടീം ഇന്ത്യയും ന്യൂസിലന്‍ഡും. അതെ, ഇന്ത്യ- ന്യൂസിലന്‍ഡ് ട്വന്റി-20 പരമ്പരയിലെ മൂന്നാമത്തേതും അവസാനത്തേതുമായ മത്സരം കാര്യവട്ടം സ്പോര്‍ട്സ് ഹബ്ബില്‍ നടക്കും.
ആദ്യത്തെ രണ്ടു മത്സരങ്ങളിലെ വിജയങ്ങള്‍ ഇരുടീമും പകുത്തെടുത്തതോടെ അനന്തപുരിയിലെ പോരാട്ടത്തിനു വാശിയേറും. ഇവിടെ ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം. ആദ്യ ടി-20യില്‍ ഇന്ത്യ വിജയിച്ചപ്പോള്‍ രണ്ടാം മത്സരം കിവീസിനൊപ്പം നിന്നു. രാത്രി ഏഴു മുതലാണ് മത്സരം.
കാര്യവട്ടത്തെ പോരാട്ടം മഴയില്‍ കുതിരുമോ എന്ന ആശങ്കയിലാണ് ക്രിക്കറ്റ് പ്രേമികള്‍. ഇന്നു മഴ പെയ്യാനുള്ള സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ പറയുന്നത്.
ധോണി ശ്രദ്ധാകേന്ദ്രം
രാജ്കോട്ടില്‍ മഹേന്ദ്രസിംഗ് ധോണിയെ ആറാം നമ്പറില്‍ ഇറക്കിയതിനെച്ചൊല്ലി വിവാദം ഏറിയ പശ്ചാത്തലത്തില്‍ അദ്ദേഹത്തെ ഇന്ന് ഏതു പൊസിഷനില്‍ ഇറക്കുമെന്നത് ചോദ്യച്ചിഹ്നമാണ്. ധോണി ഇറങ്ങുമ്പോള്‍ ഇന്ത്യക്കു ജയിക്കാന്‍ 65 പന്തില്‍ 130 റണ്‍സ് വേണമായിരുന്നു. എന്നാല്‍, നിലയുറപ്പിക്കാൻ ഏതാനും പന്തുകള്‍ വേണ്ടയാളാണ് ധോണി. അതുകൊണ്ടുതന്നെ പതിയെ താളം കണ്ടെത്തി അടി തുടങ്ങിയപ്പോഴേക്കും ഇന്ത്യ പരാജയത്തിലേക്കു നീങ്ങി. 37 പന്തില്‍ 49 റണ്‍സാണ് ധോണി നേടിയത്. ഈ മത്സരത്തില്‍ ധോണിയെ അഞ്ചാമതിറക്കണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്.
വിരാടിന്റെ വെല്ലുവിളി
സമീപകാലത്ത് ഇന്ത്യയെ ഏറെ വിറപ്പിച്ച ടീമാണ് ന്യൂസിലന്‍ഡ്. എട്ട് ട്വന്റി-20 മത്സരങ്ങള്‍ കളിച്ചതില്‍ ഏഴിലും വിജയം കിവീസിനൊപ്പമായിരുന്നു. ഈ പരമ്പരയിലാണ് ഇന്ത്യ അവരെ ആദ്യമായി പരാജയപ്പെടുത്തുന്നത്.
ടീം കോമ്പിനേഷന്‍ വിരാട് കോഹ്ലിയെ ഏറെ വിഷമിപ്പിക്കുന്ന ഒന്നാണ്. അഞ്ചു ബൗളര്‍മാര്‍ക്കൊപ്പം ഹര്‍ദിക് പാണ്ഡ്യയും കൂടി വരുന്ന ഒരു കോമ്പിനേഷന്‍ കോഹ്ലി പരീക്ഷിക്കില്ല. കന്നി മത്സരത്തിനിറങ്ങിയ മുഹമ്മദ് സിറാജിന് ഇന്ന് ഒരവസരം കൂടി നല്‍കണമെന്ന നിലപാടിലാണ് ടീമിലെ പലരും. നിര്‍ഭാഗ്യം കൊണ്ടാണ് സിറാജിനു വിക്കറ്റ് ലഭിക്കാതെ പോയത്. എന്നാല്‍, സിറാജിനു പകരം കുല്‍ദീപിനെ ഇറക്കണമെന്ന അഭിപ്രായക്കാരും ടീമിലുണ്ട്. അഞ്ചു ബൗളര്‍മാരും ഒരു ഓള് റൗണ്ടറും എന്ന രീതിയിലായിരിക്കും ടീമിന്റെ ഘടന.
ബാറ്റിംഗില്‍ നിലവില്‍ വലിയ ആശങ്കകളില്ല. രോഹിത് ശര്‍മയും ശിഖര്‍ ധവാനും ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യും. പാതി മലയാളി ശ്രേയസ് അയ്യര്‍ വണ്‍ ഡൗണായും നായകന് കോഹ്ലി നാലാമതായും ഇറങ്ങും. ആറാം നമ്പര്‍ വിവാദമായ പശ്ചാത്തലത്തിൽ ധോണി അഞ്ചാമതായാവും ഇറങ്ങുന്നത്.
പിടികൊടുക്കാതെ കിവീസ്
കാതുകുത്തിയവന്‍ പോയാല്‍ കടുക്കനിട്ടവന്‍ വരും. ഇതാണ് കിവീസിന്റെ കാര്യം. എല്ലാ ബാറ്റ്സ്മാന്മാരും മിന്നുന്ന ഫോമിലാണ്. മികച്ച ഫോമിലുണ്ടായിരുന്ന ടോം ലാഥത്തിന് രാജ്കോട്ടിലേതുപോലെ തിരുവനന്തപുരത്തും അവസരം ലഭിക്കാനിടയില്ല.
കോളിന് മുൺറോയുടെ അസാമാന്യ ഫോം അവര്‍ക്കു കരുത്താണ്. മുൺറോയ്ക്കൊപ്പം പരിചയസമ്പന്നനായ മാര്ട്ടിന് ഗപ്ടില്‍ കൂടി വരുന്നതോടെ ഓപ്പണിംഗ് കലക്കും. നായകന് കെയ്ന്‍ വില്യംസണ് മൂന്നാമതായി ഇറങ്ങും. ടോം ബ്രൂസ്, ഗ്ലെന്‍ ഫിലിപ്സ് ഹെന് റിക്സ് എന്നിവര്‍ മധ്യനിരയുടെ കരുത്താണ്. ട്രെന്‍ഡ് ബോള്‍ട്ട്, ഇഷ് സോധി, മിച്ചല്‍ സാന്റ്നര്‍, ആദം മില്‍നെ എന്നിവർ ബൗളിംഗിലും.
പിച്ചും കാലാവസ്ഥയും
ഇരുടീമിനും പരിചയമില്ലാത്ത പിച്ചാണ് കാര്യവട്ടത്തേത്. ആദ്യമായി ഒരു അന്താരാഷ്്ട്ര ക്രിക്കറ്റ് മത്സരം ഇവിടെ നടക്കുകയാണ്. ഫ്ളാറ്റ് പിച്ചാണ് ഒരുക്കിയിരിക്കുന്നത്. എന്നാല്‍, മഴയുടെ വരവ് പിച്ചിന്റെ സ്വഭാവത്തെ തെല്ലു ബാധിക്കുമെന്നാണ് കരുതുന്നത്.
മികച്ച ഡ്രെയ്നേജ് സൗകര്യമുള്ളതിനാല്‍ മഴ പെയ്തു തോര്ന്നാല് 15 മിനിറ്റിനുള്ളില്‍ പിച്ചിലെയും ഔട്ട് ഫീല്‍ഡിലെയും ജലാംശം സൂപ്പര്‍ സോപ്പേഴ്സ് ഉപയോഗിച്ച് നീക്കാനാകും. അതുകൊണ്ട് മഴ പെയ്തൊഴിഞ്ഞാല്‍ വേഗത്തില്‍ മത്സരം നടത്താനാകുന്നത് ആരാധകരെ സന്തോഷിപ്പിക്കുന്ന ഒന്നാണ്.
തിരുവനന്തപുരം ടിപ്സ്
അവസാനമായി ഒരു അന്താരാഷ്്ട്ര ഏകദിന മത്സരം 1988ല്‍ തിരുവനന്തപുരത്ത് നടക്കുമ്പോള്‍ ഇന്ത്യന്‍ ടീമിന്റെ നായകന് രവി ശാസ്ത്രിയായിരുന്നു. ഇന്ത്യയുടെ എതിരാളിയായി വന്നത് വെസ്റ്റ് ഇന്‍ഡീസ്. ഫില്‍ സിമണ്‍സും ഗോര്‍ഗന്‍ ഗ്രീനിഡ്ജും ചേര്‍ന്ന് ഇന്ത്യയെ തകര്‍ത്തു. ഒമ്പതുവിക്കറ്റിനായിരുന്നു വിന്‍ഡീസിന്റെ വിജയം. വീണ്ടും തിരുവനന്തപുരത്ത് ഇന്ത്യ വരുമ്പോള്‍ രവി ശാസ്ത്രി ഇന്ത്യയുടെ പരിശീലകനായി എന്നത് യാദൃച്ഛികതയായി.
സി.കെ. രാജേഷ്കുമാര്‍
ഇന്ത്യ - ന്യൂസിലന്‍ഡ് മൂന്നാം ട്വന്റി-20 ഇന്ന് അനന്തപുരിയിൽ
12:10 AM Nov 07, 2017 | Deepika.com