തിരുവനന്തപുരം: കാര്യവട്ടത്ത് അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം നടത്താൻ തയാറായപ്പോൾ മുന്നിൽനിന്ന വലിയ വെല്ലുവിളി പുതിയ സ്റ്റേഡിയം ആദ്യ അന്താരാഷ്ട്ര മത്സരത്തിനായി ക്രമീകരിക്കുക എന്നതായിരുന്നുവെന്നു കെസിഎ ഓണററി സെക്രട്ടറി ജയേഷ് ജോർജ്.
തിരുവനന്തപുരം സ്പോർട്സ് ഹബ്ബ് മത്സര വേദിയായപ്പോൾ കൊച്ചി കഴിഞ്ഞ് മറ്റൊരു അന്താരാഷ്ട്ര സ്റ്റേഡിയം കൂടി കേരളത്തിൽ ക്രിക്കറ്റ് പോരാട്ടത്തിന് ലഭ്യമായി.
പുതിയ സ്റ്റേഡിയത്തിൽ മത്സരം നടത്താൻ ക്രമീകരണങ്ങളും അതി വേഗമാണ് നടന്നത്. കൊച്ചിയിൽ നിരവധി അന്താരാഷ്ട്ര മത്സരങ്ങൾ നടത്തിയിട്ടുള്ളതിനാൽ സ്റ്റേഡിയത്തിന്റെ ഓരോ മുക്കും മൂലയും കൃത്യമായി മനസിലാക്കുകയും അധികമായി വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നതിൽ മാത്രം ശ്രദ്ധിച്ചാലും മതിയായിരുന്നു.
എന്നാൽ കാര്യവട്ടത്ത് പുതുതായി മത്സരം വരുന്നതോടെ ക്രമീകരണങ്ങൾക്കായി കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതായി വന്നു. സ്റ്റേഡിയം മുതൽ അനുബന്ധ സൗകര്യങ്ങൾ വരെ ഒരു ചെറു പിഴവുപോലും കൂടാതെ സജ്ജമാക്കുക എന്നതായിരുന്നു പ്രധാന വെല്ലുവിളി. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ അത് പൂർത്തീകരിക്കാൻ സാധിച്ചു.
തിരുവനന്തപുരത്ത് നടക്കുന്ന ടി-20 യിൽ ഏറ്റവും ശ്രദ്ധേയമായ കാര്യം ഓണ്‍ ലൈൻ ടിക്കറ്റ് വില്പനയിൽ ഉണ്ടായ വൻ വർധനവാണ്. സാധാരണ ഗതിയിൽ ഓണ്‍ ലൈനായി 5000 ടിക്കറ്റുകൾ ആണ് വിറ്റഴിയുക. തിരുവനന്തപുരത്ത് അത് 20000 ത്തിന് അടുത്തെത്തി. അപ്പോൾ തന്നെ തലസ്ഥാനത്തെ ക്രിക്കറ്റ് ആരവത്തെക്കുറിച്ച് വളരെ വ്യക്തമായ സൂചനകൾ ലഭിച്ചു. ബാങ്ക് കൗണ്ടറുകൾ വഴി ടിക്കറ്റ് വില്പന ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ ആ ടിക്കറ്റ് വില്പനയും പൂർത്തിയായി. ടിക്കറ്റിനായി എത്തിയ നിരവധി ആളുകൾക്ക് നിരാശനായി മടങ്ങേണ്ടി വന്നുവെന്നതും യാഥാർഥ്യമാണ്.
45000 കാണികൾക്കാണ് സ്റ്റേഡിയത്തിൽ മത്സരം വീക്ഷിക്കാനായി അവസരമുള്ളത്. ഇതിന്റെ ഇരട്ടിയോളം ക്രിക്കറ്റ് പ്രേമികൾ മത്സരം കാണാനായി ആഗ്രഹിച്ചു ടിക്കറ്റ് ലഭ്യമാകുമെന്ന പ്രതീക്ഷയിൽ ബാങ്കുകൾക്ക് മുമ്പിലുമെത്തി. തിരുവനന്തപുരത്ത് പ്രതീക്ഷിച്ചതിലും വൻ പ്രതികരണമാണ് ഇന്ത്യ- ന്യൂസിലൻഡ് ടി-20 മത്സരത്തിനു ലഭിച്ചിരിക്കുന്നത്.
ഇന്നു കാര്യവട്ടത്ത് ക്രിക്കറ്റ് ആരാധകർ അനന്തപുരിയിൽ പുതു ചരിത്രം കുറിക്കും. മഴയെ കാര്യമായി പേടിക്കേണ്ട കാര്യമില്ല. കനത്ത മഴ പെയ്താലും 15 മിനിറ്റിനുള്ളിൽ സ്റ്റേഡിയം മത്സര സജ്ജമാകും അത്തരത്തിലുള്ള ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സുരക്ഷാ സൗകര്യങ്ങൾ ഒരുക്കുന്ന കാര്യത്തിൽ പോലീസിന്റെ ഭാഗത്തുനിന്നു വൻ സഹായ സഹകരണങ്ങളാണ് ലഭ്യമായത്.
തലസ്ഥാനത്ത് ഇന്ന് നടക്കുന്ന ട്വന്റി 20 മത്സരം കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ തിരുവനന്തപുരത്ത് എത്തുന്നതിനുള്ള അവസരമൊരുക്കുമെന്നും ജയേഷ് ജോർജ് അഭിപ്രായപ്പെട്ടു.
തോമസ് വർഗീസ്
ആരാധകർ കാര്യവട്ടത്തേക്ക് ഒഴുകിയെത്തും: ജയേഷ് ജോർജ്
12:10 AM Nov 07, 2017 | Deepika.com