മുംബൈ: ഇന്ത്യന്‍ വനിതാക്രിക്കറ്റിനു പ്രതീക്ഷയുണര്‍ത്തി പുത്തന്‍ താരോദയം. ഇന്ത്യന്‍ ക്രിക്കറ്റിന് വന്‍ താരനിരയെ നല്കിയ മുംബൈയില്‍നിന്നാണ് പുത്തന്‍ താരവും. ഇരട്ട സെഞ്ചുറിയിലൂടെ താരമായിരിക്കുന്നതു മുംബൈക്കാരി ജെമീമ റോഡ്രിഗസാണ്. കഴിഞ്ഞ ദിവസം മുംബൈയില്‍ നടന്ന 50 ഓവര്‍ മത്സരത്തില്‍ 163 പന്തില്‍ നിന്ന് 202 റണ്‍സ് അടിച്ചുകൂട്ടിയാണ് ജെമീമ റോഡ്രിഗസ് ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ നേടിയത്.
ഔറംഗാബാദില്‍ നടക്കുന്ന അണ്ടര്‍ 19 ടൂര്‍ണമെന്റില്‍ സൗരാഷ്ട്രയ്ക്കെതിരേയായിരുന്നു മുംബൈ ടീമംഗമായ ജെമിമായുടെ മിന്നല്‍ പ്രകടനം. ജെമീമയുടെ മികവില്‍ മുംബൈ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 347 റണ്‍സാണ് അടിച്ചുകൂട്ടിയത്. പതിനാറുകാരിയായ ജെമീമ വലംകൈ ബാറ്റ്സ്വുമണാണ്. പതിമൂന്നാം വയസില്‍ തന്നെ അണ്ടര്‍ 19 സൂപ്പര്‍ ലീഗില്‍ 300 എന്ന ശരാശരി കണ്ടെത്തിയ താരം നന്നേ ചെറുപ്രായത്തില്‍ ബൗളറായാണ് ക്രിക്കറ്റിലേക്കെത്തിയത്. പിന്നീട് ടോപ് ഓര്‍ഡര്‍ ബാറ്റ്സ്വുമണായി. ആദ്യ മൂന്നിലാണ് ജെമീമയുടെ സ്ഥാനം.
ഇരട്ട സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതാ താരം, അണ്ടര്‍ 19 ഏകദിനത്തില്‍ ഇരട്ട സെഞ്ചുറി നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ വനിതാ താരം എന്നീ റിക്കാര്‍ഡുകളാണ് ജെമീമ നേടിയത്.ഇതിനു മുമ്പ് അണ്ടര്‍ 19 ക്രിക്കറ്റില്‍ ഇന്ത്യന്‍ താരം സ്മൃതി മന്ദാനയാണ് ഇരട്ട സെഞ്ചുറി നേടിയത്. ക്രിക്കറ്റിനു പുറമേ ഹോക്കിയിലും കഴിവുതെളിയിച്ച ജമിമാ അണ്ടര്‍ 17 മത്സരങ്ങളില്‍ മുംബൈയെ പ്രതിനിധീകരിച്ച് കളിച്ചിട്ടുണ്ട്.
ഇരട്ട സെഞ്ചുറി തിളക്കത്തിൽ ജെമീമ
12:10 AM Nov 07, 2017 | Deepika.com