ബാഴ്സലോണ/മ്യൂണിക്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ വമ്പന്മാരായ ബാഴ്സലോണ, പാരി സാന്‍ ഷെര്‍മയിന്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ബയേണ്‍ മ്യൂണിക്, യുവന്റസ് ടീമുകള്‍ക്കു ജയം. എന്നാല്‍ ചെല്‍സിക്കും അത്ലറ്റിക്കോ മാഡ്രിഡിനും സമനിലകൊണ്ടു തൃപ്തരാകേണ്ടിവന്നു.
മെസിക്കു നൂറു ഗോള്‍
ലയണല്‍ മെസി യൂറോപ്യന്‍ മത്സരങ്ങളില്‍ നൂറു ഗോള്‍ തികച്ചുകൊണ്ട് പുതിയ ചരിത്രമെഴുതി. മെസിയുടെ മികവില്‍ ഗ്രൂപ്പ് ഡിയില്‍ ബാഴ്സലോണ 3-1ന് ഒളിമ്പിയാക്കസിനെ തോല്‍പ്പിച്ചു. 122 യൂറോപ്യന്‍ മത്സരങ്ങളില്‍നിന്നാണ് മെസി ഗോളുകളുടെ സെഞ്ചുറി തികച്ചത്. 61-ാം മിനിറ്റില്‍ ഫ്രീകിക്കിലൂടെയായിരുന്നു ഗോള്‍. ഗോള്‍കീപ്പര്‍ സില്‍വിയോ പ്രോട്ടോയുടെ കൈയില്‍ പന്തുതട്ടിയെങ്കിലും പന്ത് വലയിലേക്കു തന്നെ പതിച്ചു. ചാമ്പ്യന്‍സ് ലീഗില്‍ മെസിക്കു 97 ഗോളാണുള്ളത്. പത്തുപേരുമായാണ് ബാഴ്സലോണ മത്സരം പൂര്‍ത്തിയാക്കിയത്.
18-ാം മിനിറ്റില്‍ ദിമിത്രിസ് നികോലുവിന്റെ സെല്‍ഫ് ഗോളില്‍ ബാഴ്സലോണ മുന്നിലെത്തി. 42-ാം മിനിറ്റില്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് ബാഴ്സയുടെ ജെറാര്‍ഡ് പിക്വെ പുറത്തായി. എന്നാല്‍ പത്തുപേരുമായി കളിച്ച ബാഴ്സലോണ ഒളിമ്പിയാക്കസിനെ രണ്ടാം പകുതിയില്‍ നിഷ്പ്രഭരാക്കിക്കളഞ്ഞു. മെസിയെ ഫൗള്‍ ചെയ്തതിനു ലഭിച്ച ഫ്രീകിക്ക് അര്‍ജന്റൈന്‍ താരം വലയിലാക്കി. 64-ാം മിനിറ്റില്‍ മെസി മൂന്നാം ഗോള്‍ നേടുന്നതിന് ലുകാസ് ഡിഗ്നെയ്ക്ക് വഴിയുണ്ടാക്കി.
90-ാം മിനിറ്റില്‍ നിക്കോലു ഹെഡറിലൂടെ ഒരു ഗോള്‍ മടക്കി. ഗ്രൂപ്പ് ഡിയില്‍ ബാഴ്സലോണയുടെ തുടര്‍ച്ചയായ മൂന്നാം ജയമാണ്.
യുവന്റസ് 2-1ന് സ്പോര്‍ട്ടിംഗിനെ തോല്‍പ്പിച്ചു. ടൂറിനില്‍ നടന്ന മത്സരത്തില്‍ പിന്നില്‍നിന്നശേഷമാണ് യുവന്റസ് വിജയം പിടിച്ചെടുത്തത്. 84-ാം മിനിറ്റില്‍ മരിയോ മാന്‍സുകിച്ചിന്റെ ഹെഡറാണ് ഇറ്റാലിയന്‍ ചാമ്പ്യന്മാര്ക്കു ജയം സമ്മാനിച്ചത്. നിര്‍ണായക മത്സരത്തില്‍ ജയത്തോടെ യുവന്റസ് രണ്ടാം സ്ഥാനത്തെത്തി. 12-ാം മിനിറ്റില്‍ അലക്സ് സാന്‍ഡ്രോയുടെ സെല്‍ഫ് ഗോളില്‍ സ്പോര്‍ട്ടിംഗ് മുന്നിലെത്തി. എന്നാല്‍ 29-ാം മിനിറ്റില്‍ മിറാലെം പ്ജാനിക് യുവന്റസിനു സമനില നല്കി. യുവന്റസ് സമനില കൊണ്ടു തൃപ്തരാകുമെന്നു തോന്നിച്ച അവസരത്തിലാണ് ക്രൊയേഷ്യന്‍ സ്ട്രൈക്കര്‍ വിജയം കുറിച്ചത്.
നെയ്മര്‍, എംബാപ്പെ, കവാനി
ബ്രസല്‍സില്‍ നടന്ന ഗ്രൂപ്പ് ബി പോരാട്ടത്തില്‍ പിഎസ്ജിക്ക് ആന്ഡെര്ലെചിറ്റിനെതിരേ ആദ്യ ഗോള്‍ നേടാന്‍ വെറും മൂന്നു മിനിറ്റിന്റെ സമയമേ വേണ്ടിവന്നുള്ളൂ.
കൈലിയന്‍ എംബാപ്പെ പാരിസ് ക്ലബ്ബിനെ തുടക്കത്തിലേ മുന്നിലെത്തിച്ചു. ആദ്യ പകുതിക്ക് പിരിയുന്നതിനു തൊട്ടുമുമ്പേ എംബാപ്പെ ഒരുക്കിയ ഹെഡര്‍ പാസില്‍ നിന്ന് എഡിന്‍സണ്‍ കവാനി ഹെഡറിലൂടെ ലീഡ് ഉയര്‍ത്തി. 66-ാം മിനിറ്റിൽ നെയ്മര്‍ ഫ്രീകിക്കിലൂടെ വല കുലുക്കി. 88-ാം മിനിറ്റില്‍ എയ്ഞ്ചല്‍ ഡി മരിയ പിഎസ്ജിയുടെ ഗോളടി പൂര്‍ത്തിയാക്കി. പിഎസ്ജിയാണ് ഒന്നാമത്. ആറു പോയിന്റുമായി ബയേണ്‍ രണ്ടാം സ്ഥാനത്തുമാണ്.
ബയേണ്‍ മ്യൂണിക്ക് 3-0ന് സെല്ക്കിനെ പരാജയപ്പെടുത്തി. തോമസ് മ്യൂളര്‍ (17) ജോഷ്വാ കിമിച്ച് (29), മാറ്റ് ഹമ്മല്‍സ് (51)എന്നിവരാണ് ഗോൾ നേടിയത്.
ഗ്രൂപ്പ് എയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എവേ ഗ്രൗണ്ടില്‍ ബെന്‍ഫിക്കയെ 1-0ന് തോല്‍പ്പിച്ചു. 64-ാം മിനിറ്റില്‍ മാര്‍ക്കസ് റഷ്ഫര്ഡിന്റെ ഫ്രീകിക്കാണ് ഗോളില്‍ കലാശിച്ചത്. എഫ്സി ബാസല്‍ 2-0ന് സിഎസ്കെഎ മോസ്കോയെ തോല്‍പ്പിച്ചു.
ഗ്രൂപ്പ് സിയില്‍ കരുത്തരായ ചെല്‍സിക്കും അത്ലറ്റിക്കോ മാഡ്രിഡിനു സമനില കൊണ്ട് തൃപതിപ്പെടേണ്ടിവന്നു. ചെല്‍സിയെ റോമ 3-3ന് സമനിലയില്‍ കുടുക്കിയപ്പോള്‍ അത്ലറ്റിക്കോ മാഡ്രിഡിനെ അസര്ബൈജാന് ക്ലബ് ക്വാരബാഗ് ഗോള്‍രഹിത സമനിലയില്‍ തളച്ചു.
യുവേഫ ചാന്പ്യൻസ് ലീഗ്: വമ്പന്മാര്ക്കു ജയം
12:08 AM Oct 20, 2017 | Deepika.com