കൊച്ചി: അപ്രതീക്ഷിതമായി ഒന്നും സംഭവിച്ചില്ല. ഭാഗ്യത്തിന്റെ അകമ്പടിയോടെ പ്രീക്വാര്‍ട്ടറില്‍ എത്തിയ ഹോണ്ടുറാസിനു പ്രത്യേകിച്ച് ഒന്നും ചെയ്യാനുമുണ്ടായിരുന്നില്ല. ബ്രസീലിയന്‍ ടച്ച് ഫുട്ബോള്‍ കണ്ടു മനസു നിറഞ്ഞ് അവര്‍ക്കും മടങ്ങാം. പെലെയുടെ നാട്ടില്‍നിന്നു ഈ രാജകുമാരന്മാര് വന്നതു വെറുതെ അങ്ങു മടങ്ങാനല്ലല്ലോ.
നാലാം കിരീടത്തിലേക്കുള്ള ദൂരം മൂന്നു മത്സരങ്ങള്‍ മാത്രമാക്കി ചുരുക്കി ബ്രസീല്‍ ക്വാര്‍ട്ടറില്‍. കോല്‍ക്കത്തയില്‍ അവസാന എട്ടില്‍ ജര്‍മനിയെ നേരിടുന്നതിനു മുന്‍പു മഞ്ഞപ്പട കൊച്ചിയില്‍ ഹോണ്ടുറാസിനെതിരേ സ്വന്തമാക്കിയത് എതിരില്ലാത്ത മൂന്നു ഗോള്‍ വിജയം. കാനറികള്‍ക്കായി ബ്രെന്നര്‍ ഇരട്ട ഗോള്‍ നേടിയപ്പോള്‍ മാര്‍ക്കോസ് ആന്റോണിയോ ഗോള്‍പ്പട്ടിക പൂര്‍ത്തിയാക്കി.കൊച്ചിക്ക് മഞ്ഞയിൽ കുളിച്ച സുന്ദരദീപാവലി. ഇനി അങ്കം കോല്‍ക്കത്തയില്‍. മാറക്കാനയും ഏഴും ഗോളും നല്കിയ നീറ്റലില്‍നിന്നു മുക്തി നേടാന്‍ ബ്രസീല്‍ എത്തുന്നു... ജര്‍മനി സൂക്ഷിച്ചോ..!
ബ്രസീലിയന്‍ വിജയത്തില്‍ നിര്‍ണായകമായതു അലന്റെയും മാര്‍ക്കോസ് ആന്റോണിയോയുടെയും പ്രകടനങ്ങളാണ്. ആദ്യ കളിയിലെ സെല്‍ഫ് ഗോളിനു ശേഷം ഒരു ഗോള്‍ പോലും വഴങ്ങാത്ത സംഘമെന്ന സല്‍പ്പേര് അടിവരയിട്ട് ഉറപ്പിച്ചുത്തന്നെയാണു മഞ്ഞപ്പട കൊച്ചിയില്‍നിന്നു മടങ്ങുന്നത്. പാറപോലെ ഉറച്ച പ്രതിരോധവുമായി വിറ്റാവോയുടെ നേതൃത്വത്തിലുള്ള പ്രതിരോധവും ഗോള്‍ പോസ്റ്റിനു മുന്നില്‍ ചിറവു വിടര്‍ത്തി ഗബ്രിയേല്‍ ബ്രസാവോയും നിന്നപ്പോള്‍ പലാസിയോയും മോഹിയോയുമെല്ലാം നിശബ്ദമായി.
പതിഞ്ഞ താളത്തിലായിരുന്നു കളിയുടെ തുടക്കം. താളം കണ്ടെത്തിയതോടെ ബ്രസീല്‍ ആക്രമണത്തിനു തുടക്കമിട്ടു.
വലതു വിംഗില്‍ ഉയര്‍ന്നു വന്ന പന്തിനെ മെരുക്കിയെടുത്തു വെസ്ലി ബോക്സിനുള്ളില്‍ കാത്തുനിന്ന ലിങ്കണു നല്‍കിയെങ്കിലും പൊസിഷന്‍ ശരിയല്ലാതിരുന്ന കാനറികളുടെ ടോപ് സ്കോററിന് അവസരം മുതലാക്കാനായില്ല. ഹോണ്ടുറാസിനെ മുന്നേറ്റത്തിന് അനുവദിക്കാതിരിക്കുക എന്നതായിരുന്നു മഞ്ഞപ്പട അവലംബിച്ച തന്ത്രം. ഇതിനായി നിരന്തരം ആക്രമിച്ചു കളിക്കാന്‍ ബ്രസീല്‍ ശ്രദ്ധിച്ചു. ഇതിനുള്ള ഫലം 11-ാം മിനിറ്റിലാണു ലഭിച്ചത്. വലതു വിംഗില്‍ ബോക്സിനുള്ളില്‍ ലഭിച്ച പന്ത് അലന് ബ്രെന്നര്ക്കു മറിച്ചു നല്കി. ആരും പ്രതിരോധിക്കാനില്ലാതിരുന്ന ബ്രെന്നര്‍ ടൂര്‍ണമെന്റിലെ രണ്ടാം ഗോളും ബ്രസീലിന്റെ കളിയിലെ ഒന്നാം ഗോളും പേരിലെഴുതി.
ഒരു ഗോളില്‍ തീര്‍ക്കാന്‍ ഉദ്ദേശ്യമില്ലെന്നു തീരുമാനിച്ചുറപ്പിച്ച പോലെയായിരുന്നു മഞ്ഞപ്പടയുടെ പിന്നീടുള്ള മുന്നേറ്റങ്ങള്‍. ഹോണ്ടുറാസ് പ്രതിരോധത്തിലെ വിള്ളലുകള്‍ മുതലെടുത്തു ബ്രെന്നറും അലനുമെല്ലാം ഇരച്ചു കയറി. 14-ാം മിനിറ്റില്‍ ആന്റോണിയോയുടെ പാസ് സ്വീകരിച്ചു പൗളിഞ്ഞോ പെനാല്‍റ്റി ബോക്സിനു പുറത്തുനിന്നു സമയം ഒട്ടും പാഴാക്കാതെ കരുത്തുറ്റ ഷോട്ടു പായച്ചെങ്കിലും ഹോണ്ടുറാസ് ഗോള്‍കീപ്പര്‍ അലക്സ് റിവേറ ഒരുവിധം തടുത്തിട്ടു. ഇതിനിടെ ഹോണ്ടുറാസ് സൂപ്പര്‍ താരം കാര്‍ലോസ് മോഹിയ വിറ്റാവോയുടെ നേതൃത്വത്തിലുള്ള ബ്രസീലിയന്‍ കോട്ട തകര്‍ത്തു കയറിയെങ്കിലും ഓഫ് സൈഡ് കെണിയില്‍ വീണു.
കഴിഞ്ഞ കളിയില്‍ പുറത്തിരുന്ന അലന് വിശ്രമം ലഭിച്ചതിന്റെ ഗുണഫലങ്ങള്‍ കളത്തില്‍ പ്രകടിപ്പിച്ചു തുടങ്ങിയിരുന്നു. ആന്റോണിയോയുടെ പാസില്‍ 21-ാം മിനിറ്റില്‍ ബോക്സിനു പുറത്തുനിന്നുള്ള അലന്റെ ഇടങ്കാലന്‍ ഷോട്ടു റിവേറ കോര്‍ണര്‍ വഴങ്ങി രക്ഷപ്പെടുത്തി. ഹോണ്ടുറാസിനെ നിസാരന്മാരായി കണ്ടതിന്റെ ശിക്ഷ 32-ാം മിനിറ്റില്‍ ബ്രസീലിന്റെ തകരാത്ത പ്രതിരോധത്തെ തെല്ലൊന്നു അമ്പരിപ്പിച്ചു. ബോക്സിനുള്ളില്‍ അനാവശ്യമായ പന്തു പാസ് ചെയ്തു കളിച്ചതിന്റെ അനന്തര ഫലമായിരുന്നു ഇത്. ബ്രസീല്‍ താരങ്ങളുടെ അലസത മുതലെടുത്തു പന്തു കൈവശപ്പെടുത്തി ലൂയിസ് പാല്‍മ വിഷമകരമായ ആംഗിളില്‍നിന്നു കളിയിലെ ഏറ്റവും മനോഹരമെന്നു വിശേഷിപ്പിക്കാവുന്ന ഷോട്ട് ഉതിര്‍ത്തെങ്കിലും ഗോള്‍ പോസ്റ്റ് വിലങ്ങു തടിയായി.
ഹോണ്ടുറാസ് അതിവേഗ ആക്രമണങ്ങള്‍ക്കു തുടക്കമിട്ടെന്നു മനസിലായതോടെയാണു ബ്രസീല്‍ വീണ്ടും കളിയില്‍ ശ്രദ്ധിച്ചു തുടങ്ങി. ഇതോടെ രണ്ടാം ഗോളിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. 44-ാം മിനിറ്റില്‍ മഞ്ഞപ്പട ലക്ഷ്യം കാണുകയും ചെയ്തു. പൗളീഞ്ഞോയുടെ ത്രൂ ബോളില്‍ മാര്‍ക്കോസ് ആന്റോണിയോ ലോകകപ്പിലെ തന്റെ ആദ്യ ഗോള്‍ സ്വന്തമാക്കി.
രണ്ടാം പകുതിയില്‍ തന്ത്രം മാറ്റിയാണു ഹോണ്ടുറാസ് ഇറങ്ങിയത്. ലെസ്ലിക്കു മുന്നില്‍ മങ്ങിയ സൂപ്പര്‍ താരം മോഹിയ വലതു വിംഗിലേക്കു മാറി. 52-ാം മിനിറ്റില്‍ വീണ്ടും ലിങ്കണ് അവസരം കൈവന്നു. വേവേഴ്സണു പകരക്കാരനായിറങ്ങിയ ലുവാന് കാന്‍ഡിഡോയുടെ ക്രോസ് ഗോളിലേക്കു തിരിച്ചുവിടാന്‍ പക്ഷേ സാധിച്ചില്ല. 52-ാം മിനിറ്റില്‍ ബ്രെന്നറുടെ പാസില്‍ വെസ്ലിയുടെ ഷോട്ടു നേരിയ വ്യത്യാസത്തില്‍ പുറത്തേക്കു പോയി.
രണ്ടു മിനിറ്റുകള്‍ക്കു ശേഷം ഇതേ കൂട്ടിക്കെട്ടില്നിന്നു മഞ്ഞപ്പടയുടെ മൂന്നാം ഗോള്‍ പിറന്നു. വലതു വിംഗില്‍ വെസ്ലിയുടെ ചടുലമായ നീക്കത്തിനൊടുവില്‍ വല ചലിപ്പിക്കാന്‍ ഭാഗ്യം ലഭിച്ചതു ബ്രെന്നര്ക്കാണ്. ഹോണ്ടുറാസിന്റെ സാന്റിയാഗോ കാബറേറയുടെ പാസില്‍ മോഹിയ ഇടങ്കാലു കൊണ്ടു ഷോട്ട് പായിച്ചെങ്കിലും ഇത്തവണ ബ്രസീല്‍ താരങ്ങള്‍ക്കു പകരം ഗോള്‍ പോസ്റ്റാണു വില്ലനായത്.
ഒന്നാം ഗോൾ, 11-ാം മിനിറ്റ്
മാര്‍ക്കോസ് ആന്റോണിയോയാണു തുടക്കമിട്ടത്. വലതു വിംഗില്‍ ആന്റോണിയോയില്നിന്നു പന്തു കിട്ടിയ അലന് ഒന്നു വെട്ടിയൊഴിഞ്ഞു ഹോണ്ടുറാസ് പ്രതിരോധ നിര താരങ്ങള്‍ക്കിടയിലൂടെ പന്തു വെസ്ലിക്കു കൈമാറി. ഇതിനു ശേഷം ബോക്സിനുള്ളിലേക്ക് ഓടിക്കേറിയ അലനു വെസ്ലി ഹോണ്ടുറാസ് താരങ്ങള്‍ക്കിടയിലൂടെ പന്തു മറിച്ചു നല്കി. ഗോള്‍ പോസ്റ്റിനു മുന്നില്‍ മാര്‍ക്കു ചെയ്യാതിരുന്ന ബ്രെന്നര്ക്കു അലന്റെ മനോഹരമായ പാസ്. ഒഴിഞ്ഞ പോസ്റ്റിനു മുന്നില്‍നിന്ന ബ്രെന്നര്‍ നിഷ്പ്രായം പന്തു വലയിലാക്കി.
രണ്ടാം ഗോൾ, 44-ാം മിനിറ്റ്
ഇടതു വിംഗില്‍ ഇരു ടീമുകളുടെ താരങ്ങളുടെ കുട്ടപ്പൊരിച്ചിലിനിടയില്നിന്നു ബ്രസീല്‍ മെനഞ്ഞ നീക്കമാണു ഗോളില്‍ കലാശിച്ചത്. അലനും പൗളീഞ്ഞോയും പരസ്പരം പാസ് ചെയ്തു പന്തു നിയന്ത്രണ വിധേയമാക്കിയ ശേഷം ഓടിക്കയറിയ മാര്‍ക്കോസ് ആന്റോണിയോയിലേക്കു പൗളീഞ്ഞോ ത്രൂ ബോള്‍ നല്കി. റിവേറയ്ക്കു തടയാനാകാത്ത വിധം ആന്റോണിയോയുടെ നിലംപറ്റെയുള്ള ഷോട്ടു ഗോള്‍ പോസ്റ്റിലേക്കു നീങ്ങി.
മൂന്നാം ഗോൾ, 56-ാം മിനിറ്റ്
ബ്രസീലിന്റെ ആദ്യ ഗോള്‍ നേട്ടത്തില്‍ പങ്കുവഹിച്ച വെസ്ലിയുടെ ഊഴമായിരുന്നു അടുത്തത്. വലതു വിംഗില്‍ ഉയര്‍ന്നു വന്ന പന്തിലെ വരുതിയില്‍ നിര്‍ത്തി ബ്രസീലിയന്‍ സ്റ്റൈലില്‍ പന്തു മറിച്ചെടുത്തു ഷോട്ടുതിര്‍ക്കാനുള്ള വെസ്ലിയുടെ ശ്രമം പാളിയെങ്കിലും ഓടിയെത്തിയ ബ്രെന്നറുടെ ഷോട്ടു വലതുളച്ചു.
ബിബിന്‍ ബാബു
മഞ്ഞ വിതറി ദീപാവലി
01:07 AM Oct 19, 2017 | Deepika.com