റയലിനെ ടോട്ടനം തളച്ചു

01:07 AM Oct 19, 2017 | Deepika.com
മാഡ്രിഡ്: സാന്‍റിയാഗോ ബര്‍ണാബുവില്‍ റയല്‍ മാഡ്രിഡിനെ നേരിടാന്‍ ടോട്ടനം എത്തുമ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നത് ടോട്ടനത്തിന്‍റെ ഇംഗ്ലീഷ് സ്‌ട്രൈക്കര്‍ ഹാരി കെയ്‌ന്‍റെ പേരാണ്. എന്നാല്‍, ടോട്ടനത്തിന്‍റെ ഗോള്‍ വല കാത്ത യൂഗോ യോറിസ് മിന്നു സേവുകളിലൂടെ മത്സരം തന്‍റെ പേരിലാക്കി. ചാമ്പ്യന്‍സ് ലീഗില്‍ സൂപ്പര്‍ മത്സരമാകുമെന്നു കരുതിയ മത്സരം അത്ര വലിയ ആവേശമൊന്നും നല്‍കാതെ 1-1ന് സമനിലയില്‍ പിരിയുകയായിരുന്നു. ഫ്രഞ്ച് ഗോള്‍കീപ്പറുടെ മിന്നുന്ന രക്ഷപ്പെടുത്തലുകളാണ് ടോട്ടനത്തെ സമനിലയില്‍ പിരിയാന്‍ സഹായിച്ചത്. സമനിലയോടെ ഗ്രൂപ്പ് എച്ചില്‍ ടോട്ടനം ഏഴു പോയിന്‍റുമായി ഒന്നാമതും അത്രതന്നെ പോയിന്‍റുള്ള റയല്‍ രണ്ടാം സ്ഥാനത്തുമാണ്.

ഏവരെയും ആശ്ചര്യപ്പെടുത്തിക്കൊണ്ട് ടോട്ടനം 28-ാം മിനിറ്റില്‍ ലീഡ് ചെയ്തു. റഫേല്‍ വെറേനയുടെ സെല്‍ഫ് ഗോളാണ് ഇംഗ്ലീഷ് ക്ലബ്ബിനെ മുന്നിലെത്തിച്ചത്. ആദ്യ പകുതി തീരും മുമ്പേ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (43)പെനാല്‍റ്റിയിലൂടെ സമനില ഗോള്‍ നേടുകയുംചെയ്തു. സെര്‍ജ് ഓറിയെ‍ പെനാല്‍റ്റി ബോക്‌സില്‍ ടോണി ക്രൂസിനെ ഫൗള്‍ ചെയ്തതിനായിരുന്നു പെനാല്‍റ്റി.

അതിനുശേഷം റയലിന്‍റെ കരീം ബെന്‍സമയുടെ ഗോളെന്നുറച്ച ഹെഡര്‍ രക്ഷപ്പെടുത്തിക്കൊണ്ട് ലോറിസ് വലകാത്തു. പോസ്റ്റിനു തൊട്ടടുത്തുനിന്നു ബെന്‍സമ തൊടുത്ത ഷോട്ട് ഫ്രഞ്ച് കീപ്പര്‍ കാലുകള്‍കൊണ്ട് തടഞ്ഞു.

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ബൊറൂസിയ ഡോര്‍ട്മുണ്ട് അപോല്‍ നികോസിയയുമായി 1-1ന് സമനിലയില്‍ പിരിഞ്ഞു. ആദ്യ മത്സരങ്ങളില്‍ ടോട്ടനത്തോടും റയലിനോടും തോറ്റ ബൊറൂസിയയ്ക്കു അപോലിന്‍റെ ഗ്രൗണ്ടില്‍ ജയം അനിവാര്യമായിരുന്നു.

എന്നാല്‍ സൈപ്രസ് ക്ലബ്ബിനു മുന്നില്‍ ജര്‍മന്‍ ക്ലബ്ബിനു ജയം നേടാനായില്ല. മിക്കായല്‍ പോട്ടേ (62) അപേലിനെ മുന്നിലെത്തിച്ചു. 67-ാം മിനിറ്റില്‍ സോക്രട്ടിസ് പാപാസ്താതോപോലോസിലൂടെ സമനില പിടിക്കുകയായിരുന്നു.

വല നിറച്ച് ലിവര്‍പൂള്‍, സ്പാര്‍ടക്

ഗ്രൂപ്പ് ഇയില്‍ ലിവര്‍പൂളും സ്പാര്‍ടക് മോസ്‌കോയും ഗോളടിച്ചു കൂട്ടി. എവേ ഗ്രൗണ്ടില്‍ ലിവര്‍പൂള്‍ എതിരില്ലാത്ത ഏഴു ഗോളിന് സ്ലൊവേനിയന്‍ ക്ലബ് മാരിബറിനെ തകര്‍ത്തു. ലിവര്‍പൂളിന്‍റെ മുന്നേറ്റനിരയിലെ മുഹമ്മദ് സാലഹ്, റോബര്‍ട്ടോ ഫിര്‍മിനോ, ഫിലിപ്പെ കുട്ടിഞ്ഞോ എന്നിവര്‍ ഗോള്‍ കണ്ടെത്തുകയും ചെയ്തു.

ഫിര്‍മിനോ (4,54), സാലഹ് (19,39) എന്നിവര്‍ ഇരട്ട ഗോള്‍ നേടി. മത്സരത്തിന്‍റെ ആദ്യ പകുതിയില്‍ തന്നെ നാലു ഗോളുമായി ലിവര്‍പൂള്‍ മത്സരം തങ്ങളുടേതാക്കി. കുട്ടിഞ്ഞോ (13), അലക്‌സ് ഓക്‌സ്‌ലേഡ് ചേംബര്‍ലയ്ന്‍ (86), ട്രെന്‍റ് അലക്ണ്ടാര്‍ അര്‍നോള്‍ഡ് (90) എന്നിവരും ഗോള്‍പട്ടികയില്‍ സ്ഥാനം നേടി.

സ്പാര്‍ടക് സ്വന്തം ഗ്രൗണ്ടില്‍ സെവിയ്യയെ ഒന്നിനെതിരേ അഞ്ചു ഗോളിനു തകര്‍ത്തു. ക്വിന്‍സി പ്രോമസ് (18, 90) ഇരട്ട ഗോള്‍ നേടിയപ്പോള്‍ ലോറന്‍സോ മെല്‍ ഹാരെഹോ (58), ഡെനിസ് ഗുല്‍ഷാകോവ് (67), ലൂയിസ് അഡ്രിയാനോ (74) എന്നിവർ ഓരോ ഗോള്‍ നേടി. സൈമണ്‍ ക്ജായെറുടെ‍ (30) വകയായിരുന്നു സെവിയ്യയുടെ ഗോള്‍.

സിറ്റിക്കു മൂന്നാം ജയം

തുടക്കത്തിലേ ഗോള്‍ നേടിയ റഹീം സ്‌റ്റെര്‍ലിംഗ്, ഗബ്രിയേല്‍ ജീസസ് എന്നിവര്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് സ്വന്തം എത്തിഹാദ് സ്റ്റേഡിയത്തില്‍ നാപ്പോളിക്കെതിരേ 2-1ന്‍റെ ജയമൊരുക്കി. ഗ്രൂപ്പ് എഫില്‍ സിറ്റിയുടെ തുടര്‍ച്ചയായ മൂന്നാം ജയമാണ്. ആദ്യ 13 മിനിറ്റിനിടെ സിറ്റി രണ്ടു തവണ നാപ്പോളിയുടെ വലകുലുക്കി. ഒമ്പതാം മിനിറ്റില്‍ സ്റ്റെര്‍ലിംഗും 13-ാം മിനിറ്റില്‍ ഗബ്രിയേല്‍ ജീസസും. നാപ്പോളി തിരിച്ചടിക്കാന്‍ ശ്രമം ശക്തമാക്കി. ഡ്രൈസ് മെര്‍ട്ടന്‍സിന് പെനാല്‍റ്റി വലയിലാക്കാനായില്ല. 73-ാം മിനിറ്റില്‍ അമാഡു ദിയാവരയുടെ സ്‌പോട് കിക് സിറ്റിയുടെ വലയില്‍ വീണു.