ഗോഹട്ടി: ഇന്ത്യ ആദ്യമായി ആതിഥേയത്വം വഹിക്കുന്ന അണ്ടര്‍ 17 ലോകകപ്പ് അവസാന ഘട്ടത്തിലേക്കടുക്കുമ്പോള്‍ മുന്‍നിര ടീമുകള്‍ മടങ്ങുന്നു. ഈ ചാമ്പ്യന്‍ഷിപ്പിലെ തന്നെ ഏറ്റവും മികച്ച പോരാട്ടത്തില്‍ കരുത്തരായ ഫ്രാന്‍സിനെ സ്പെയിന് തകര്‍ത്തു.
കുട്ടിലോകകപ്പില് സ്പെയിന് ക്വാര്‍ട്ടറില്‍ കടന്നു. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു സ്പെയിൻ വിജയിച്ചത്. മെക്സിക്കോയെ ഇതേ സ്കോറിനു പരാജപ്പെടുത്തിയ ഇറാനും ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്. ഇറാനും സ്പെയിനും തമ്മിലുള്ള പോരാട്ടത്തിന് 22ന് കൊച്ചിയാണ് വേദിയാവുക.
കളിതീരാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ നായകന് ആബല്‍ റൂയിസ് പെനാല്‍റ്റിയിലൂടെ നേടിയ ഗോളിലാണ് സ്പെയിന് വിജയം സ്വന്തമാക്കിയത്. 44-ാം മിനിറ്റില്‍ മിറാന്‍ഡയും സ്പെയിനിനായി ഗോള്‍ നേടിയിരുന്നു. അതേസമയം, ആദ്യ ഗോള്‍ പിന്റോര്‍ വഴി നേടിയ ശേഷമായിരുന്നു ഫ്രാന്‍സിന്റെ പരാജയം. 34-ാം മിനിറ്റിലിയാരുന്നു ഗോള്‍.
സൂപ്പര്‍ താരം അമിന്‍ ഗുയിരി നല്കിയ പന്ത് ബോക്സിനകത്തനിന്ന് ഇടംകാല് ഷോട്ടിലൂടെ ലെനി പിന്റോര്‍ വലിയിലെത്തിക്കുകയായിരുന്നു. പിന്നാലെ സ്പാനിഷ് ഗോള്‍ വല കുലുക്കാന്‍ ഫ്രാന്‍സ് വീണ്ടും ശ്രമിച്ചെങ്കിലും പാഴായി. മറുപടി നല്കാന് തുനിഞ്ഞിറങ്ങിയ സ്പെയിന് ലക്ഷ്യം കണ്ടത് 44-ാം മിനിറ്റില്‍ . ഫെറാന്‍ ടോറസ് നല്കിയ പന്ത് തകര്‍പ്പന്‍ ഹെഡറിലൂടെ ഫ്രാന്‍സിന്റെ വലയിലെത്തിച്ചത് ജുവാന്‍ മിറാന്‍ഡ. ആദ്യ പകുതി അവസാനിക്കുമ്പോള്‍ ഇരു ടീമുകളും ഒരോ ഗോള്‍ വീതം നേടി സമനിലയില്‍.
രണ്ടാം പകുതി അവസാന മിനിറ്റു വരെ വിജയ ഗോള്‍ അകന്നുനിന്നു. ഇരുടീമും നിരവധി മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ പിറന്നില്ല. ഗോള്‍ പോസ്റ്റില്‍ ഗോളി പോലും ഇല്ലാത്ത സാഹചര്യത്തില്‍ സ്പെയിനിന്റെ അലോന്‍സോ ലാറയെ ഫ്രഞ്ചു താരം ഔമര്‍ സോലറ്റ് ഫൗള്‍ ചെയ്തു വീഴ്ത്തി. എന്നാല്‍, ലാറയുടെ വീഴ്ച ഡൈവായിരുന്നുവെന്ന് ഫ്രഞ്ച് താരങ്ങള്‍ വാദിച്ചെങ്കിലും ഫലമുണ്ടായില്ല. പെനാല്‍റ്റി എടുത്ത സ്പാനിഷ് താരം ആബല്‍ റൂയിസ് അനായാസം പന്ത് വലയിലാക്കി. റൂയിസിന്റെ ക്രൂയിസര്ഷോട്ട് ഫ്രാന്‍സിന്റെ നെഞ്ചകം തകര്‍ക്കുകയായിരുന്നു. ഇതോടെ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കു പോവുകയായിരുന്ന മത്സരം സ്പെയിന് തട്ടിയെടുത്തു.
തിരമാലയില്ല, ഇറാനു മിന്നും ജയം
ഇറാന് ആധികാരിക ജയത്തോടെയാണ് ക്വാര്‍ട്ടറില്‍ കടന്നത്. മെക്സിക്കന്‍ തിരമാല കൊതിച്ചെത്തിയവര്ക്കു മേല്‍ ഇരട്ടഗോള്‍ പ്രഹരം നല്കി ഇറാന് പടക്കുതിരകളായി. മുഹമ്മദ് ഷരീഫ്, അലിയാര് സയ്ദ് എന്നിര്‍ ഇറാനായി ഗോള്‍ നേടിയപ്പോള്‍ റോബര്‍ട്ടോ ഡി ലാ റോസ മെക്സിക്കോയുടെ ആശ്വാസ ഗോള്‍ നേടി. മത്സരത്തിന്റെ തുടക്കത്തില്‍ത്തന്നെ രണ്ടു ഗോള്‍ വഴങ്ങിയതിന്റെ ആഘാതത്തില്‍നിന്ന് മെക്സിക്കോക്കു തിരികെ കയറാനായില്ല.
മികച്ച ഫോമിലുള്ള ഇറാന് മെക്സിക്കോയെ വിറപ്പിച്ചാണ് കളി തുടങ്ങിയത്. ഏഴാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി മുതലെടുത്ത് ഇറാന് ആദ്യ ലീഡ് സ്വന്തമാക്കി. മുഹമ്മദ് ഷരീഫിയാണ് ഇറാന് വേണ്ടി ആദ്യ ഗോള്‍ നേടിയത്. തൊട്ടു പിന്നാലെ 11-ാം മിനിറ്റില്‍ അല്ലാഹര്‍ സയിദിന്റെ ഷോട്ട് മെക്സിക്കന്‍ വല കുലുക്കി. അലി ഗൊലം സാദെയുടെ അസിസ്റ്റിലായിരുന്നു ഇറാന്റെ രണ്ടാം ഗോള്‍.
37-ാം മിനിറ്റില്‍ മെക്സിക്കോ തിരിച്ചടിച്ചു. ബോക്സിനകത്ത് നിന്നും റോബര്‍ട്ടോ ഡി ലാ റോസ തൊടുത്ത വലംകാല് ഷോട്ടിലായിരുന്നു മെക്സിക്കോയുടെ ഗോള്‍.
രണ്ടാം പകുതിയില്‍ പക്ഷേ മൂന്നാമതൊരു ഗോള്‍ നേടാന്‍ ഇറാനും സമനില പിടിക്കാന്‍ മെക്സിക്കോക്കും കഴിഞ്ഞില്ല. ഇരു ടീമുകളും ഗോള്‍ ശ്രമങ്ങള്‍ പല കുറി നടത്തിയെങ്കിലും ലക്ഷ്യം അകന്നുനിന്നു. നിരന്തരമായുള്ള ഫൗളുകള്‍ കാരണം കളിയുടെ അവസാന മിനിറ്റില്‍ രണ്ട് മഞ്ഞക്കാര്‍ഡുകളും ഇറാന് കിട്ടി. എന്നാല്‍ ആദ്യമടിച്ച ഗോളുകളുടെ മികവില്‍ ലോംഗ് വിസില്‍ മുഴങ്ങുന്പോൾ ഇറാനികൾ സന്തോഷം കൊണ്ട് തുള്ളിച്ചാടി.
റൂയിസ് മിസൈൽ
01:00 AM Oct 18, 2017 | Deepika.com