ധാക്ക: ഏഷ്യ കപ്പ് ഹോക്കിയിൽ ഗ്രൂപ്പ് എയിൽ ഇന്ത്യക്ക് തുടർച്ചയായ മൂന്നാം ജയം. അവസാന ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യ ചിരവൈരികളായ പാക്കിസ്ഥാനെ 3-1നു കീഴടക്കി. ഇതോടെ ഗ്രൂപ്പ് ജേതാക്കളായി ഇന്ത്യ രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. ഒന്‍പത് പോയിന്റുള്ള ഇന്ത്യക്കു പിന്നിൽ നാലു പോയിന്റുമായി പാക്കിസ്ഥാനും രണ്ടാം റൗണ്ടിലേക്ക് കടന്നു.
ആതിഥേയരായ ബംഗ്ലാദേശിനെ 7-0നു കീഴടക്കിയതിന്റെ ആവേശത്തോടെയാണ് ഇന്ത്യ ഇന്നലെ ഇറങ്ങിയത്. പതിവുപോലെ പാക്കിസ്ഥാനെതിരായ പോരാട്ടത്തിൽ ഇന്ത്യക്കായിരുന്നു മേൽകൈ. 17-ാം മിനിറ്റിൽ ഇന്ത്യ ലീഡ് നേടി. ചിങ്ക്ളേശന സിംഗിന്റെ വകയായിരുന്നു ഗോൾ. 43-ാം മിനിറ്റിൽ രമണ്‍ദീപ് സിംഗ് ഇന്ത്യയുടെ രണ്ടാം ഗോൾ നേടി. രണ്ടു മിനിറ്റിന്റെ ഇടവേളയിൽ ഇന്ത്യ മൂന്നാം ഗോളും പാക്കിസ്ഥാന്റെ വലയിൽ നിക്ഷേപിച്ചു. ഹർമൻപ്രീത് സിംഗിന്റെ വകയായിരുന്നു ഇന്ത്യൻ ഗോൾ.
മത്സരത്തിന്റെ മൂന്നാം ക്വാർട്ടർ അവസാനിച്ചപ്പോൾ ഇന്ത്യ 3-0ന്റെ ലീഡുമായി കളംവിട്ടു. 50-ാം മിനിറ്റിൽ അലി ഷായിലൂടെ പാക്കിസ്ഥാൻ ഒരു ഗോൾ മടക്കി. തുടർന്നും ആക്രമണം അഴിച്ചുവിട്ടെങ്കിലും ഇന്ത്യയുടെ വലകുലുക്കാൻമാത്രം പാക്കിസ്ഥാനു കഴിഞ്ഞില്ല.
ഗ്രൂപ്പ് ബിയിൽ ഇന്നു നടക്കുന്ന മത്സരങ്ങളിൽ മലേഷ്യ ഒമാനെയും ചൈന ദക്ഷിണ കൊറിയയെയും നേരിടും. ഉച്ചകഴിഞ്ഞ് മൂന്നിനും അഞ്ചരയ്ക്കുമാണ് യഥാക്രമം ഇരു മത്സരങ്ങളും നടക്കുക.
പാക്കിസ്ഥാനും കടന്ന് ഇന്ത്യ
11:06 PM Oct 15, 2017 | Deepika.com