ഗോഹട്ടി: ഹോണ്ടുറാസിനെ ഒന്നിനെതിരേ അഞ്ചു ഗോളുകള്‍ക്ക് മുക്കി ഗ്രൂപ്പ് ചാമ്പ്യന്മാരായി ഫ്രാന്‍സ് പ്രീക്വാര്‍ട്ടറില്‍ കടന്നു. ഗ്രൂപ്പ് ഇയിലെ എല്ലാ മത്സരവും ജയിച്ചാണ് ഫ്രാന്‍സിന്റെ നോക്കൗട്ട് പ്രവേശം. തോറ്റെങ്കിലും ഗ്രൂപ്പില്‍ മൂന്നാം സ്ഥാനക്കാരായി ഹോണ്ടുറാസും അവസാന പതിനാറില്‍ ഇടംപിടിച്ചു. പ്രീക്വാര്ട്ടറില്ഫ്രാന്സിന് എതിരാളികളായി വരുന്നത് കരുത്തരായ സ്പെയിനാണ്. ഹോണ്ടുറാസിനാകട്ടെ, ബ്രസീലാണ് എതിരാളികള്‍. ബ്രസീല്‍ - ഹോണ്ടുറാസ് പോരാട്ടം 18ന് കൊച്ചിയിലാണ്.
കോല്‍ക്കത്തയില്‍ നടന്ന മത്സരത്തില്‍ ജപ്പാന് ദുര്‍ബലരായ ന്യൂകാലിഡോണിയയോട് സമനില വഴങ്ങിയെങ്കിലും പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. കളിയുടെ അന്തിമ സ്കോര്‍കാര്‍ഡ് പോലെയല്ലായിരുന്നു തുടക്കത്തില്‍ കാര്യങ്ങള്‍. പാട്രിക് പാലാസിയോസിന്റെ പാസ് ബുദ്ധിമുട്ടേറിയ ആംഗിളില്‍ നിന്ന് ഒരു വലംകാലന്‍ അടിയിലൂടെ കാര്‍ലോസ് മെജിയ ഫ്രഞ്ചു വലയിലെത്തിച്ചപ്പോള്‍ സ്റ്റേഡിയം സ്തബ്ധരായി. ഗോള്‍ വീണതോടെ ഉണര്‍ന്നു കളിച്ച ഫ്രഞ്ചു പട നാലു മിനിറ്റുകള്‍ക്കു ശേഷം പകരംവീട്ടി. അലന് കെരൂദാന്റെ ത്രൂബോള്‍ ഇടങ്കാലനടിയിലൂടെ വലയുടെ മധ്യത്തിലേക്ക് പായിച്ച് വില്‍സണ്‍ ഇസിഡോര്‍ ഫ്രാന്‍സിന് സമനില നേടിക്കൊടുത്തു. 23-ാം മിനിറ്റില്‍ ഫ്രാന്‍സ് ലീഡുയര്‍ത്തി. ഇത്തവണ അക്സല്‍ ഗോമസിന്റെ വലംകാലായിരുന്നു ശബ്ദിച്ചത്. ലീഡ് നേടിയതിന്റെ ആത്മവിശ്വാസത്തില്‍ ആക്രമണം ശക്തമാക്കിയ ഫ്രാന്‍സ് ഹോണ്ടുറാസ് പ്രതിരോധത്തെ നിരന്തരം പരീക്ഷിച്ചുവെങ്കിലും ആദ്യപകുതിയില്‍ പിന്നെ ഗോളൊന്നും പിറന്നില്ല.
രണ്ടാം പകുതിയിലും ആക്രമണ ഫുട്ബോള്‍ തന്നെയാണ് ഫ്രാന്‍സ് പുറത്തെടുത്തത്.64-ാം മിനിറ്റില്‍ ക്ലോഡിയോ ഗോമസിന്റെ പാസ് ക്ലോസ് റേഞ്ച് ഷോട്ടിലൂടെ വലയിലാക്കി അലക്സില്‍ ഫിലിപ്പ് ഫ്രാന്‍സിന്റെ മൂന്നാം ഗോള്‍ നേടി. 86-ാം മിനിറ്റില്‍ സൂപ്പര്‍ താരം അമീന് ഗൗരിയുടെ വകയായിരുന്നു ഫ്രഞ്ചുപടയുടെ നാലാം ഗോള്‍. യാസിന് ആദിലിന്റെ ത്രൂബോള്‍ ഗൗരി വലങ്കാലനടിയിലൂടെ വലയിലാക്കി. ഇൻജുറി ടൈമിന്റെ അവസാന നിമിഷത്തില്‍ യാസിന് ആദിലിന്റെ ഗോളോടെ ഫ്രാന്‍സ് കളിയ്ക്കു വിരാമമിട്ടു.
ഹോണ്ടുറാസിനെ ഗോള്‍മഴയില്‍ മുക്കി ഫ്രാന്‍സ് നോക്കൗട്ടില്‍
01:22 AM Oct 15, 2017 | Deepika.com