ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തന്മാരുടെ പോരാട്ടം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു. ജയം തേടി എതിരാളികളുടെ തട്ടകത്തിലിറങ്ങിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് എതിരാളികളുടെ കെട്ടുപൊട്ടിക്കാനായില്ല. ജയംനേടി മാഞ്ചസ്റ്റര്‍ സിറ്റിയെ മറികടന്ന് ഒന്നാമതെത്താമെന്ന മൗറീഞ്ഞോയുടെ മോഹം ആന്‍ഫീല്‍ഡില്‍ തകര്‍ന്നടിഞ്ഞു. ലക്ഷ്യത്തിലേക്ക് ഒരൊറ്റ തവണ മാത്രമാണ് മാഞ്ചസ്റ്ററിന് ലക്ഷ്യം വയ്ക്കാനായത്.
സീസണില്‍ കളിച്ച എട്ടു കളികളില്‍ ഒരെണ്ണത്തില്‍ മാത്രമാണ് വിജയിക്കാനായതെങ്കിലും യര്‍ഗന്‍ ക്ലോപ്പിന്റെ ശിഷ്യന്മാര് സ്വന്തം മൈതാനത്ത് മിന്നുന്ന പ്രകടനമാണ് ഇന്നലെ പുറത്തെടുത്തത്. എംറെ കാനും ജോയല്‍ മാറ്റിപ്പും ഇരുവശത്തു കൂടിയും ആക്രമണം അഴിച്ചുവിട്ടു.
ആന്‍ഫീല്‍ഡില്‍ തുടര്‍ച്ചയായ രണ്ടാം തവണയാണ് ഇരുടീമുകളുടെയും ഏറ്റുമുട്ടല്‍ ഗോള്‍രഹിത സമനിലയില്‍ അവസാനിക്കുന്നത്. പോയിന്റ്പട്ടികയില് മാഞ്ചസ്റ്ററിനേക്കാള്‍ ഏഴുപോയിന്റ് പിന്നിലാണ് ലിവര്‍പൂള്‍.
പ്രീമിയര്‍ ലീഗിലെ ആദ്യ എട്ടുകളിയില്‍ മാഞ്ചസ്റ്ററിന്റെ എക്കാലത്തെയും മികച്ച പ്രകടനമാണ് ഈ സീസണിലേത്. കഴിഞ്ഞ ഏഴുകളികളായി ലിവര്‍പൂളിനോട് മാഞ്ചസ്റ്റര്‍ തോറ്റിട്ടില്ല. എന്നിരുന്നാലും ലിവര്‍പൂള്‍ പരിശീലകന് എര്‍ഗന്‍ ക്ലോപ്പിന് ഇത് ആഹ്ലാദത്തിന്റെ നിമിഷമാണ്. ലിവര്‍പൂളില്‍ തന്റെ രണ്ടാം വാര്‍ഷികമാണ് ക്ലോപ് ആഘോഷിച്ചത്. എട്ടു മത്സരങ്ങള്‍ പിന്നിടുമ്പോള്‍ മുന്‍ഗാമിയായ ബ്രണ്ടന്‍ റോഡ്ജേഴ്സിന്റെ ടീമിനേക്കാള്‍ ഒരു പോയന്റ് അധികം നേടാന്‍ ക്ലോപ്പിന്റെ ടീമിനു കഴിഞ്ഞു.
ലിവര്‍പൂളിന്റെ മുന്‍ മാനേജര്‍ കെന്നി ഡാല്‍ഗ്ലിഷിന്റെ പേരിലുള്ള സ്റ്റാന്‍ഡും ഇന്നലെ ഉദ്ഘാടനം ചെയ്തു. ലിവര്‍പൂള്‍ ആക്രമണത്തിന്റെ ചുമതല ഏറ്റെടുത്ത ജോര്‍ജിനോ വിനാള്‍ഡം മാഞ്ചസ്റ്റര്‍ ഗോളി ഡേവിഡ് ഡി ഗിയെ ആദ്യ പതിനഞ്ചു മിനിറ്റിനുള്ളില്‍ത്തന്നെ രണ്ടു പ്രാവശ്യം പരീക്ഷിച്ചു. എന്നാല്‍ ഡി ഗിയയുടെ മികച്ച സേവുകള്‍ മാഞ്ചസ്റ്ററിനെ രക്ഷിച്ചു. 34-ാം മിനിറ്റില്‍ റോബര്‍ട്ടോ ഫിര്‍മിനോയുടെ ക്രോസില്‍നിന്നും മാറ്റിപ്പിന്റെ ക്ലോസ് റേഞ്ച ് ഷോട്ട് ഇടംകാലുകൊണ്ടാണ് സ്പാനിഷ് താരം തട്ടിത്തെറിപ്പിച്ചത്.
മറുഭാഗത്ത് റൊമേലു ലുക്കാക്കുവിന്റെ ശ്രമങ്ങളെ ജോ ഗോമസ് സമര്‍ഥമായി തടഞ്ഞു. അന്തോണി മാര്‍ഷ്യലും ഹെന് റിക് എംകിട്ടാരിയനും ചില കൂട്ടായ ശ്രമങ്ങള്‍ നടത്തിയെങ്കിലും അതെല്ലാം ലിവര്‍പൂള്‍ ഗോളി സിമോണ്‍ മിഗ്നോലെറ്റിന്റെ കൈകളില്‍ അവസാനിച്ചു.
രണ്ടാം പകുതിയുടെ പതിനൊന്നാം മിനിറ്റില്‍ത്തന്നെ ആതിഥേയര്‍ക്ക് രണ്ടാമതൊരു ഗോളവസരം കൈവന്നതായിരുന്നു. ജോ ഗോമസ് നല്കിയ ക്രോസ് എംറെ കാന്‍ മുതലാക്കാനായില്ല. തന്നെ മാഞ്ചസ്റ്റര്‍ ബോക്സിന്റെ മൂലയില്‍ ആന്‍ഡര്‍ ഹെരേര വീഴ്ത്തിയതിന് ഫിലിപ്പ് കുട്ടീഞ്ഞോ പെനാല്‍റ്റിക്കായി വാദിച്ചെങ്കിലും റഫറി അനുവദിച്ചില്ല. ഇൻജുറി ടൈമില്‍ ലഭിച്ച കോര്‍ണറുകളും ലിവര്‍പൂളിനു മുതലാക്കാന്‍ കഴിയാതെ വന്നതോടെ മത്സരം സമനിലയില്‍ അവസാനിച്ചു.
മാഞ്ചസ്റ്റര്‍-ലിവര്‍പൂള്‍ മത്സരം സമനിലയില്‍
01:11 AM Oct 15, 2017 | Deepika.com