അണ്ടര്‍-17 ലോകകപ്പില്‍ മിന്നിത്തിളങ്ങുന്ന ഇന്ത്യന്‍ താരങ്ങളെ കാത്തിരിക്കുന്നത് മറ്റൊരു വമ്പന്‍ അവസരമാണ്. 2019ല്‍ നടക്കുന്ന ഏഷ്യന്കപ്പില് കളിക്കാന്‍ ഇന്ത്യ യോഗ്യത നേടിയ സാഹചര്യത്തില്‍ പയ്യന്മാരില് പലര്‍ക്കും മനസു വച്ചാല്‍ യുഎഇയില്‍ നടക്കുന്ന ഏഷ്യന്‍ കപ്പില്‍ ചേട്ടന്മാര്ക്കൊപ്പം കളിക്കാം. പതിനഞ്ചു മാസത്തെ സമയവുമുണ്ട്. ഏഷ്യയിലെ ഏറ്റവും മികച്ച ടീമുകള്‍ക്കെതിരേ കളിക്കാന്‍ അവസരം ലഭിക്കുന്നത് യുവതാരങ്ങള്‍ക്ക് വലിയ പ്രചോദനമാണ്. 2019ല്‍ ഏഷ്യന്കപ്പിനുള്ള ടീമില്‍ ഇടം നേടാന്‍ സാധ്യതയുള്ള താരങ്ങള്‍ ഇവരാണ്...
ധീരജ് സിംഗ് (ഗോള്‍കീപ്പര്‍)
അണ്ടര്‍-17 ലോകകപ്പില്‍ ഇന്ത്യയുടെ ഏറ്റവും സ്ഥിരതയാര്‍ന്ന കളിക്കാരനാണ് ധീരജ്. എന്നാല്‍ സീനിയര്‍ ടീമില്‍ ഇടംപിടിക്കണമെങ്കില്‍ ധീരജിന് അല്പം ബുദ്ധിമുട്ടേണ്ടി വരും. ഗുര്‍പ്രീത് സന്ധു, സുബ്രതോപാല്‍, അമരീന്ദര്‍ സിംഗ് എന്നീ വല്യേട്ടന്മാരുമായും താരതമ്യേന പുതുമുഖമായ വിശാല്‍ കെയ്ത്തുമായും മത്സരിച്ചു വേണം ധീരജിന് ഇന്ത്യന്‍ ഗോള്‍വല കാക്കാനുള്ള അവസരം നേടാന്‍. എന്നാല്‍ ഗോവയില്‍ നടന്ന എഎഫ്സി അണ്ടര്‍-16 ടൂര്‍ണമെന്റു മുതല്‍ ഇങ്ങോട്ടുള്ള 13 മാസങ്ങളില്‍ ധീരജ് വളരെയേറെ മെച്ചപ്പെട്ടു. അടികള്‍ തടുക്കുന്നതിലും സഹതാരങ്ങളെ പ്രചോദിപ്പിക്കുന്നതിലും ധീരജ് മികവു കാട്ടുന്നു. ഏഷ്യന്‍ കപ്പിന് 15 മാസം അവശേഷിക്കുമ്പോള്‍ മികച്ച പരിശീലനവും സ്വഭാവിക ശരീര വളര്‍ച്ചയും കൈവരിക്കാനായാല്‍ സീനിയര്‍ ടീമിലേക്കുള്ളവരില് ഒരാള്‍ ധീരജ് ആയിരിക്കും.
അന്‍വര്‍ അലി (സെന്റര്‍ബാക്ക്)
ഗോൾ പോസ്റ്റ് ഇന്ത്യക്ക് ആദ്യ ലോകകപ്പ് ഗോള്‍ നിഷേധിച്ചപ്പോൾ ഏറെ വിഷമി ച്ച താരം അൻവർ അലിയാ യിരുന്നു. കാരണം അമേരിക്ക യ്ക്കയ്ക്കെതിരായ ആ ഗോൾ ഷോട്ട് പാഞ്ഞത് അൻവറിന്റെ ബൂട്ടിൽ നിന്നായിരുന്നു. ഇന്ത്യയുടെ ദീര്‍ഘകാലത്തേക്കുള്ള പ്രതീക്ഷയാണ് ഈ ചെറുപ്പക്കാരന് വിലയിരുത്തപ്പെടുന്നത്. സ്ട്രൈക്കറായി കരിയര്‍ തുടങ്ങുന്ന ഒരാള്‍ക്ക് മറ്റുള്ളവരെ മറികടന്നു മുന്നേറാനുള്ള കഴിവ് ഒരു ബോണസ് ആണ്. ഇതേ പോലെയുള്ള ഒരു പ്രകടനമാണ് കൊളംബിയയ്ക്കെതിരേ അന്‍വര്‍ പുറത്തെടുത്തത്.
ഇരുകാലിനും ഒരേ പ്രഹരശേഷിയുള്ള അന്‍വര്‍ ഫ്രീക്കിക് എടുക്കുമ്പോള്‍ ഇന്ത്യക്ക് മുതല്‍ക്കൂട്ടാണ്. സമീപകാലത്ത് നടന്ന ഒട്ടുമിക്ക കളിയിലും ഇന്ത്യയുടെ പ്രതിരോധ നിര കാത്തത് സന്ദേശ് ജിംഗന്-അനസ് എടത്തൊടിക സഖ്യമായിരുന്നു. ഇവരിലൊരാളുടെ സ്ഥാനം ലക്ഷ്യം വയ്ക്കാന്‍ അന്‍വറിനു കഴിയും. എല്ലായ്പ്പോഴും പരസ്പര ധാരണയോടെ കളിക്കാന്‍ ജിംഗന്-അനസ് സഖ്യത്തിന് കഴിയാറില്ലെന്നതും അന്‍വറിന്റെ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഗ്രൗണ്ടിലങ്ങോളമിങ്ങോളം അതിവേഗം ഓടിനടക്കാനുള്ള മികവ് അന്‍വര്‍ നേടേണ്ടതുണ്ട്. നിലവില്‍ അന്‍വറിനുള്ള പ്രധാന പോരായ്മയും അതുതന്നെയാണ്.
സഞ്ജീവ് സ്റ്റാലിന്( ഫുള്‍ബാക്ക്)
ഫുള്‍ബാക്കുകളായ സഞ്ജീവ് സ്റ്റാലിനും ബോറിസും കൊളംബിയന്‍ വിംഗര്മാര്ക്കെതിരേ ഒരു ഉള്‍ക്കടല്‍ പോലെയാണ് നിലകൊണ്ടത്. അമേരിക്കയ്ക്കെതിരായ ആദ്യ മത്സരത്തില്‍ അല്‍പ്പം ശങ്കയോടെയാണ് സഞ്ജീവ് സ്റ്റാലിന് തുടങ്ങിയത്. മൂന്നു പേര് അണിനിരന്ന അമേരിക്കന്‍ ആക്രമണത്തില്‍ പതറിയെങ്കിലും കൊളംബിയയ്ക്കെതിരേ നടന്ന മത്സരത്തില്‍ കൈയ്യടിനേടാന്‍ സ്റ്റാലിനായി. സെറ്റ്പീസുകൾ സ്വീകരിക്കുന്ന തിലാണ് ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടത്. ഇന്ത്യന്‍ സീനിയര്‍ ടീമിലെ ഫുള്‍ബാക്ക് പൊസിഷനില്‍ ഒന്നാമന് നാരായണ്‍ ദാസാണ്. സ്ഥാനത്തോടു നീതിപുലര്‍ത്തുന്ന പ്രകടനമാണ് കഴിഞ്ഞ കുറേ നാളുകളായി അദ്ദേഹം കാഴ്ച വയ്ക്കുന്നത്. ഈ സ്ഥാനത്തിനായി അവകാശമുന്നയിക്കുന്ന നാലഞ്ചുപേര് വേറെയുമുണ്ട്. അതിനാല്‍ തന്നെ സ്റ്റാലിന് മുന്നിലുള്ള വഴി അത്ര എളുപ്പമാവില്ല. ഇരുകാലുകള്‍ക്കും ഒരു പോലെ പ്രഹരശേഷിയുള്ള സ്റ്റാലിന് റൈറ്റ്ബാക്ക് പൊസിഷനില്‍ കളിക്കാനും അനുയോജ്യനാണ്. ഈ പൊസിഷനില്‍ ഇന്ത്യക്ക് അത്ര മികച്ച ഒരു കളിക്കാരനില്ലാത്തത് സ്റ്റാലിന് പ്രതീക്ഷ പകരുന്നു. മികച്ച പന്തടക്കവും ടീമിന് മുതല്‍ക്കൂട്ടാണ്.
ജീക്സണ് സിംഗ് (മിഡ്ഫീല്‍ഡര്‍)
കൊളംബിയയ്ക്കെതിരേ നേടിയ ഗോളോടെ രാജ്യത്തിന്റെ മുഴുവന്‍ അഭിമാനമായ താരമാണ് ജീക്സണ് സിംഗ്. ഇന്ത്യയുടെ സീനിയര്‍ ടീമില്‍ ഏറ്റവും ആദ്യം ഇടംപിടിക്കാന്‍ സാധ്യതയുള്ള കളിക്കാരനാണ് ജീക്സണ്. ഏതു പൊസിഷനിലും കളിപ്പിക്കാമെന്നതും ജീക്സണിന്റെ മൂല്യമുയര്‍ത്തുന്നു. നിലവില്‍ സെൻട്രല്‍ മിഡ്ഫീല്ഡറുടെ ജോലിയാണ് നിര്‍വഹിക്കുന്നതെങ്കിലും ഇരു വിങ്ങുകളിലും അനായാസം കളിക്കാനുള്ള പ്രാഗത്ഭ്യം ജീക്സനുണ്ട്.
ബോക്സില്‍ നിന്ന് ബോക്സിലേക്ക് പറന്നു കളിക്കാനും ജീക്സണാവും. യൂജിന്സണ് ലിങ്ദോയും റൗളിന് ബോര്ഗസുമാണ് സീനിയര്‍ ടീമില്‍ സെൻട്രല്‍ മിഡ്ഫീല്ഡറുടെ ജോലി നിര്‍വഹിക്കുന്നത്. കളിക്കളത്തില്‍ ഇരുവരും തമ്മില്‍ നല്ല ഒത്തിണക്കവുമുണ്ട്. ഏഷ്യാക്കപ്പ് നടക്കുമ്പോഴേക്കും ലിങ്ദോയ്ക്ക് പ്രായം 33നടുത്ത് എത്തും ജീക്സണിന്റെ ഇരട്ടി പ്രായം. ജീക്സണാവട്ടെ അടുത്ത ജൂണില്‍ മാത്രമേ 17വയസ് പൂര്‍ത്തിയാവുകയുള്ളൂ. മലയാളി താരം കെ.പി. രാഹുലിനും മധ്യനിരയിൽ കളിക്കാനുള്ള അവസരമുണ്ടായേക്കും.
ലോകകപ്പിലൂടെ ഏഷ്യന്‍കപ്പിലേക്ക്
12:52 AM Oct 13, 2017 | Deepika.com