മക്കാവുവിനെ 4-1ന് തോല്‍പ്പിച്ച് 2019ല്‍ യുഎഇയില്‍ നടക്കുന്ന ഏഷ്യന്‍കപ്പിന് യോഗ്യത നേടിയ ഇന്ത്യക്ക് ടൂര്‍ണമെന്റില്‍ ഇത് നാലാം അങ്കം. ഗ്രൂപ്പില്‍ കളിച്ച നാലു മത്സരങ്ങളും ജയിച്ച ഇന്ത്യക്ക് ഇനി രണ്ടു മത്സരങ്ങള്‍ കൂടി അവശേഷിക്കുന്നുമുണ്ട്.
ഇസ്രയേലില്‍ നടന്ന ടൂര്‍ണമെന്റിലാണ് ഇന്ത്യ ആദ്യമായി ഏഷ്യന്‍ കപ്പില്‍ മാറ്റുരച്ചത്. അന്ന് റണ്ണറപ്പായാണ് ഇന്ത്യ മടങ്ങിയത്. മൂന്നു കളി കളിച്ച ഇന്ത്യ അതില്‍ രണ്ടെണ്ണം ജയിക്കുകയും ഒന്നില്‍ തോല്‍ക്കുകയും ചെയ്തു. അഞ്ചു ഗോളടിച്ചപ്പോള്‍ വഴങ്ങിയത് മൂന്നെണ്ണം മാത്രം. എഎഫ്സി കപ്പിന്റെ ചരിത്രത്തിലെ മൂന്നാമത്തെ മാത്രം ടൂര്‍ണമെന്റായിരുന്നു അത്. 1974വരെ ഏഷ്യന്‍ കോണ്‍ഫെഡറേഷന്റെ ഭാഗമായ ഇസ്രയേല്‍ 1991ല്‍ യൂറോപ്യന്‍ മേഖലയിലേക്ക് ഔദ്യോഗികമായി മാറുകയായിരുന്നു.
രണ്ടു തവണ ചാമ്പ്യന്മാരായ ദക്ഷിണ കൊറിയയും ഹോങ്കോംഗുമായിരുന്നു ഇന്ത്യയെയും ഇസ്രയേലിനെയും കൂടാതെ ടൂര്‍ണമെന്റിലുണ്ടായിരുന്ന ടീമുകള്‍. റൗണ്ട് റോബിന് അടിസ്ഥാനത്തിലായിരുന്നു മത്സരങ്ങള്‍ നടന്നത്. വിഖ്യാത ഫോര്‍വേഡ് പി.കെ. ബാനര്‍ജിയെ കൂടാതെയാണ് ഇന്ത്യ ടൂര്‍ണമെന്റിനിറങ്ങിയത്. ചുനി ഗോസ്വാമി, സുകുമാര്‍ സമാജ്പതി, ഇന്ദര്‍ സിംഗ് എന്നിവരായിരുന്നു ഇംഗ്ലീഷ് പരിശീലകന് ഹാരി റൈറ്റ് പരിശീലകനായിരുന്ന ടീമിലെ പ്രധാനികള്‍.1963ല്‍ അന്തരിച്ച ഇതിഹാസ താരം സയ്യിദ് അബ്ദുള്‍ റഹിമിന്റെ വേര്‍പാടിന്റെ വേദന പേറിയാണ് ഇന്ത്യന്‍ ടീം ഇസ്രയേലില്‍ എത്തിയത്. മേല്‍ പറഞ്ഞ മൂന്നുപേരും സ്കോര്‍ ചെയ്തതോടെ ഇന്ത്യ ഹോങ്കോംഗിനെതിരേ 3-1ന് ജയിച്ചു. കൊറിയയെ തോല്‍പ്പിച്ചത് ഇന്ദര്സിംഗിന്റെ ഇരട്ട ഗോളിലായിരുന്നു. ഇതോടെ ഇസ്രയേലിന്റെ മോര്ഡെച്ചായി സ്പീഗ്ലറിനൊപ്പം ടൂര്‍ണമെന്റിലെ സംയുക്ത ടോപ്സ്കോററാവാനും സിംഗിനു കഴിഞ്ഞു. എന്നാല്‍ ഇസ്രയേലിനെതിരായ മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടു. സ്പീഗ്ലര്‍ പെനാല്‍റ്റിയിലൂടെ നേടിയ ഇരട്ട ഗോള്‍ ഇസ്രയേലിന് അവരുടെ ഏക ഏഷ്യാക്കപ്പ് നേടിക്കൊടുക്കുകയായിരുന്നു. ഇന്ത്യ രണ്ടാമതെത്തുകയും ചെയ്തു.
സിംഗപ്പൂരില്‍ നടന്ന ടൂര്‍ണമെന്റിലാണ് പിന്നീട് ഇന്ത്യ പങ്കെടുക്കുന്നത്. യോഗ്യതാ ടൂര്ണമെന്റുകളിലൊന്നിന്റെ ആതിഥേയര്‍ എന്ന നിലയ്ക്കായിരുന്നു ഇന്ത്യക്ക് ടൂര്‍ണമെന്റില്‍ കളിക്കാൻ അവസരം കിട്ടിയത്. യൂഗോസ്ലാവിയയില്‍ നിന്നുള്ള സിറിക് മിലോവനായിരുന്നു അത്തവണ ഇന്ത്യന്‍ പരിശീലകന് വടക്കന്‍ യമന്‍, പാകിസ്ഥാന്, മലേഷ്യ എന്നീ ടീമുകള്‍ക്കെതിരേ ജയവും കൊറിയ റിപ്പബ്ലിക്കിനോടു തോല്വിയമായിരുന്നു യോഗ്യതാ മത്സരങ്ങളില്‍ ഇന്ത്യയുടെ സമ്പാദ്യം.
അതാണു ഭട്ടാചാര്യ, ബ്രഹ്മാനന്ദ് ശിവാല്‍ക്കര്‍ എന്നിവര്‍ ഗോള്‍വല കാത്തപ്പോള്‍ സുദീപ് ചാറ്റര്‍ജിയെയും സുബ്രതാ ഭട്ടാചാര്യയെയും പോലുള്ള വമ്പന്മാരായിരുന്നു പ്രതിരോധം നിയന്ത്രിച്ചത്.
ഷബീര്‍ അലിയും ബിശ്വജിത്ത് ഭട്ടാചാര്യയും ബാബു മാനിയും ഉള്‍പ്പെട്ട മുന്നേറ്റനിര പേരെടുത്തതായിരുന്നെങ്കിലും ആദ്യ മത്സരത്തില്‍ സിംഗപ്പൂരില്‍ നിന്നേറ്റ രണ്ടു ഗോള്‍ തോല്‍വിയില്‍ നിന്ന് കരകയറാന്‍ ടീമിനായില്ല.
യുഎഇയോടും ചൈനയോടും തോല്‍വി തന്നെയായിരുന്നു ഫലം. അത്തവണത്തെ സെമി ഫൈനലിസ്റ്റുകളായ ഇറാനോടു വഴങ്ങിയ സമനിലയുമായി ഇന്ത്യ പ്രാഥമിക റൗണ്ടില്‍ തന്നെ കളി അവസാനിപ്പിച്ചു. ഒരൊറ്റ ഗോള്‍പോലും അടിക്കാനാവാതെയായിരുന്നു ഇന്ത്യന്‍ നിര സിംഗപ്പൂരില്‍ നിന്നു മടങ്ങിയത്.
ഖത്തറില്‍ നടന്ന ഏഷ്യൻ കപ്പിലാണ് ഇന്ത്യ വീണ്ടും ടൂര്‍ണമെന്റിനെത്തുന്നത്. സ്വന്തം നാട്ടില്‍ 2008ല്‍ നടന്ന ഏഷ്യന്ചലഞ്ച് കപ്പ് ജയിച്ചാണ് ഇന്ത്യ ഖത്തറിലെത്തിയത്. ബോബ് ഹ്യൂഗ്ട്ടനായിരുന്നു പരിശീലകന്. ടൂര്‍ണമെന്റിനു മുമ്പേ അധികം സൗഹൃദ മത്സരങ്ങൾ കളിക്കാന്‍ അവസരം ലഭിക്കാഞ്ഞത് ഇന്ത്യയുടെ മുന്നൊരുക്കത്തെ കാര്യമായി ബാധിച്ചു. ബഹ്റിന്, ദക്ഷിണ കൊറിയ, ഓസ്ട്രേലിയ എന്നിവരുള്‍പ്പെട്ട ഗ്രൂപ്പിലായിരുന്നു ഇന്ത്യ.
പരിക്കില്‍നിന്ന് സമ്പൂര്‍ണമായും മോചിതനല്ലാത്ത ക്യാപ്റ്റന്‍ ബൈച്ചുംഗ് ബൂട്ടിയയുമായാണ് ഇന്ത്യ ഖത്തറില്‍ വിമാനമിറങ്ങിയത്. ടിം കാഹില്‍ നേടിയ ഇരട്ട ഗോളുകളും ഹാരി കെവെല്‍, ഹോള്‍മാന്‍ എന്നിവരുടെ ഗോളുകളുമായ്പ്പോള് ഇന്ത്യ എതിരില്ലാത്ത നാലുഗോളുകള്‍ക്ക് ഓസീസിനോട് പരാജയപ്പെട്ടു. രണ്ടാം മത്സരത്തില്‍ ബഹ്റിന് ആദ്യ മിനിറ്റുകളില്‍ തന്നെ ഗോള്‍ നേടിയെങ്കിലും ഗൗരമാംഗി സിംഗിലൂടെ ഇന്ത്യ 10-ാം മിനിറ്റില്‍ ഗോള്‍ മടക്കി. എന്നാല്‍ അടുത്ത 20 മിനിറ്റിനിടെ മൂന്നു തവണ ഇന്ത്യന്‍ വലയില്‍ പന്തെത്തിച്ച് ബഹ്റിന് 4-1ന്റെ ലീഡ് നേടി.സുനില്‍ ഛേത്രി ഇന്ത്യക്കായി ഒരു ഗോള്‍ കൂടി മടക്കിയെങ്കിലും ഇസ്മയില്‍ അബ്ദുള്‍ ലത്തീഫിന്റെ ഗോള്‍ ബഹ്റിന് 5-2ന്റെ വിജയം സമ്മാനിച്ചു.
കൊറിയയ്ക്കെതിരേയും വമ്പന്‍ പരാജയമാണ് ഇന്ത്യയെ കാത്തിരുന്നത്. ആദ്യ ഒമ്പതു മിനിറ്റില്‍ തന്നെ രണ്ടു ഗോളടിച്ച കൊറിയയ്ക്കെതിരേ 12-ാം മിനിറ്റില്‍ ഛേത്രിയിലൂടെ ഇന്ത്യ ഒരു ഗോള്‍ മടക്കി. എന്നാല്‍ രണ്ടു ഗോള്‍ കൂടി അടിച്ചാണ് കൊറിയ മത്സരം പൂര്‍ത്തിയാക്കിയത്. ഏഷ്യയിലെ ഏറ്റവും വലിയ ടൂര്‍ണമെന്റില്‍ കളിക്കുക എന്ന ബൂട്ടിയയുടെ സ്വപ്നം പൂവണിഞ്ഞതു മാത്രമായിരുന്നു ഇന്ത്യയുടെ ഏകനേട്ടം.
ഏഷ്യൻ കപ്പില്‍ ഇന്ത്യക്കു നാലാം അങ്കം
12:18 AM Oct 13, 2017 | Deepika.com