കൊച്ചി: ഇതുവരെ നേടാനാവാത്ത അണ്ടര്‍ 17 ലോകകപ്പ് കിരീടം സ്വന്തമാക്കാന്‍ കച്ചകെട്ടിയാണ് ഇത്തവണ സ്പാനിഷ് പട ഇന്ത്യയിലെത്തിയത്. എന്നാല്‍, ആദ്യ മത്സരത്തില്‍ ബ്രസീല്‍ നല്കിയ തിരിച്ചടി സ്പെയിന്റെ ആത്മവിശ്വാസം തകര്‍ക്കുന്ന തരത്തിലായിരുന്നു. ഇതോടെ രണ്ടാം കളിയില്‍ സമര്ദത്തോടെ ഇറങ്ങിയ ആബല്‍ റൂയിസും സംഘവും ആഫ്രിക്കന്‍ ശക്തികളെ തച്ചുടയ്ക്കുന്ന പ്രകടനമാണ് കൊച്ചിയില്‍ കാഴ്ചവച്ചത്.
സുവര്‍ണ കാലത്തെ സ്പാനിഷ് ദേശീയ ടീമിനെ ഓര്‍മിപ്പിക്കും വിധം റൂയിസും ഗെലാബര്‍ട്ടും സെര്‍ജിയോ ഗോമസുമെല്ലാം മൈതാനത്തു പുതുവസന്തം വിരിയിച്ചു. ഇന്ന് ഉത്തര കൊറിയയെ നേരിടുമ്പോള്‍ പ്രീ ക്വാര്‍ട്ടറിലേക്കുള്ള പ്രവേശനം രാജകീയമാക്കാനുള്ള തയാറെടുപ്പിലാണ് സ്പെയിന്. ബ്രസീലും സ്പെയിനും അണിനിരക്കുന്ന ഗ്രൂപ്പില്‍ താരതമ്യേന ദുര്‍ബലരായ നൈജറിനോടു തോറ്റു തുടങ്ങിയ ഉത്തര കൊറിയന്‍ സംഘത്തിനു ലോകകപ്പിലെ മുന്നോട്ടുള്ള പ്രതീക്ഷകളൊക്കെ ഇതിനകം അവസാനിച്ചിട്ടുണ്ട്. ഒരു ജയം നേടി തലയുയര്‍ത്തി മടങ്ങണമെന്ന ലക്ഷ്യം മാത്രമാണ് യുന്‍ മിന്നിന്റെ നേതൃത്വത്തില്‍ ഇറങ്ങുന്ന ഏഷ്യന്‍ ശക്തികള്‍ക്കുള്ളൂ.
മധ്യനിരയുടെ ശക്തി
കളി ഒരുക്കിയെടുക്കുന്ന മധ്യനിരയുടെ നീക്കങ്ങളുടെ കൃത്യതയാണു സ്പെയിന് മുന്നേറ്റങ്ങളുടെ അടിസ്ഥാനം. സാവിയുടെയും ഇനിയേസ്റ്റയുടെയുമെല്ലാം പിന്മുറക്കാരായി സ്പാനിഷ് മധ്യ നിരയുടെ കരുത്താകാന്‍ ഇനി ഞങ്ങളുണ്ടെന്ന പ്രഖ്യാപനമാണു ഫെറാന്‍ ടോറസും ആന്റോണിയോ ബ്ലാങ്കോയും നടത്തിയത്. ആബല്‍ റൂയിസിനെപ്പോലെ മികച്ച സ്ട്രൈക്കര്‍ മുന്നിലുള്ളപ്പോള്‍ നൈജര്‍ പ്രതിരോധ നിരയെ കീറിമുറിച്ചുള്ള പാസുകള്‍ യഥേഷ്ടം ടോറസും ബ്ലാങ്കോയും എത്തിച്ചുകൊണ്ടേയിരുന്നു. ഡിഫന്സിലാണു കളിക്കുന്നതെങ്കിലും മുന്നേറ്റനിരയിലേക്കു പന്തെത്തിക്കുന്ന കാര്യത്തില്‍ യുവാന്‍ മിറാണ്ടയും ഒട്ടും പിന്നിലല്ല.
കൊറിയയുടെ പ്രതിരോധം
നൈജറിനെതിരേ ആദ്യ കളിയില്‍ തോല്‍വിയേറ്റു വാങ്ങിയെങ്കിലും രണ്ടാം കളിയില്‍ വമ്പന്മാരായ ബ്രസീലിനെതിരേ ഏഷ്യന്‍ പട പുറത്തെടുത്ത വീര്യം അതിശയിപ്പിക്കുന്നതായിരുന്നു. ലിങ്കണും പൗളീഞ്ഞോയുമെല്ലാം അണിനിരന്ന കാനറികളുടെ മുന്നേറ്റ നിരയെ ആദ്യ പകുതിയില്‍ അക്ഷരാര്‍ഥത്തില്‍ കൊറിയന്‍ സംഘം പൂട്ടി. മുന്നോട്ടു പോകാന്‍ ഇടമില്ലാതെ മൈതാനത്തു ബ്രസീല്‍ കുറച്ചു വിയര്‍ത്തു.
കാർലോസ് അമഡ്യൂവിന്റെ തന്ത്രത്തിന്റെ ഫലമായ ഫ്രീകിക്ക് മുതലാക്കി ലിങ്കന്റെ ഹെഡര്‍ ഗോള്‍ പിറന്നതോടെയാണു കൊറിയന്‍ മതിലില്‍ വിള്ളല്‍ വീണത്. കൃത്യമായ കണക്കുകൂട്ടലുകളുടെ അടിസ്ഥാനത്തിലായിരുന്നു കഴിഞ്ഞ ദിവസം കൊറിയ കളത്തിലിറങ്ങിയത്. ഈ ആവേശം സ്പെയിനിനെതിരേയും തുടര്‍ന്നാല്‍ റൂയിസിന്റെ ബൂട്ടുകള്‍ക്കു പൂട്ടു വീഴും.
സാധ്യതകള്‍ ഇങ്ങനെയെല്ലാം
ഗ്രൂപ്പ് ഡിയില്‍ രണ്ടു വിജയങ്ങളുമായി ബ്രസീല്‍ ഇതിനകം പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചു കഴിഞ്ഞു. ഓരോ കളികള്‍ വീതം ജയിച്ച സ്പെയിനും നൈജറും യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തു നില്ക്കുന്നു. ഉത്തര കൊറിയ നാലാമതും. നൈജര്‍ ബ്രസീലിനോടു തോല്‍ക്കുകയും സ്പെയിന് ഉത്തര കൊറിയയെ പരാജയപ്പെടുത്തുകയും ചെയ്താല്‍ സ്പാനിഷ് പട എളുപ്പത്തില്‍ അടുത്ത ഘട്ടത്തിലേക്കു മുന്നേറും.
എന്നാല്‍, നൈജര്‍ വിജയിക്കുകയും സ്പെയിന് പരാജയപ്പെടുകയും ചെയ്താല്‍ ആഫ്രിക്കന്‍ ടീം ഗ്രൂപ്പ് കടമ്പ കടക്കും. സമനിലയായാലും ഇതുതന്നെയാണു സ്ഥിതി. രണ്ടു കളിയും സമനിലയായാല്‍ മൂന്നു ഗോളിന്റെ കടം ഉള്ള നൈജറിനും അതു മറികടക്കാനായില്ലെങ്കിൽ പുറത്തേക്കു പോകേണ്ടി വരും. ഇതുവരെ ഒരു കളിയും ജയിക്കാനാകാത്തതിനു പുറമെ ഗോൾ ശരാശരിയിലും പിന്നിലുള്ള കൊറിയ അടുത്ത ഘട്ടത്തിലേക്കു മുന്നേറണമെങ്കില്‍ അത്ഭുതം സംഭവിക്കണം.
നങ്കൂരമിടാൻ സ്പാനിഷ് നിര
12:18 AM Oct 13, 2017 | Deepika.com