ഹൈദരാബാദ്: ഗോഹട്ടിയിലെ തോല്‍വിക്കു തക്കമറുപടി നല്‍കാനും പരമ്പര സ്വന്തമാക്കാനും കച്ചമുറുക്കി ഇന്ത്യ ഇന്നിറങ്ങുന്നു. ട്വന്റി 20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തേതുമായ മത്സരം ഇന്ന് നടക്കും. ഇരുടീമുകളും ഓരോ മത്സരങ്ങള്‍ വിജയിച്ചതോടെ മൂന്നാമത്തെ മത്സരം നിര്‍ണായകമാണ്. വിജയം മാത്രം ലക്ഷ്യംവച്ചാണ് കങ്കാരുക്കളും ഇറങ്ങുന്നത്.
മുമ്പ് നടന്ന ഏകദിന പരമ്പര സ്വന്തമാക്കിയിരുന്ന ഇന്ത്യക്ക് ട്വന്റി 20യിലെ രണ്ടാം മത്സരം ആഘാതമായി. ഓസ്ട്രേലിയയും ഫോമിലാകുന്നതിന്റെ സൂചനകളാണ് ഗുവാഹത്തിയില്‍ കണ്ടത്. അങ്ങനെയെങ്കില്‍ തീപാറുന്ന മത്സരത്തിനാകും ഇന്ന് ഹൈദരാബാദ് വേദിയാവുക.
ബരാസ്പര സ്റ്റേഡിയത്തിലെ ആ ചൊവ്വാഴ്ച ഇന്ത്യ എന്നും മറക്കാനാഗ്രഹിക്കുന്നതാവും. മാസങ്ങളായുള്ള ഇന്ത്യന്‍ പടയോട്ടത്തിന് മങ്ങലേല്‍പ്പിച്ച മത്സരത്തില്‍ ടോസ് മുതല്‍ ഭാഗ്യം ടീമിനെ കൈവിട്ടിരുന്നു. നായകന് വിരാട് കോഹ്ലിയടക്കമുള്ള ഇന്ത്യന്‍ ബാറ്റിംഗ് നിര ഓസീസ് ബൗളര്‍മാര്‍ക്കു മുന്നില്‍ അടിപതറിയ കാഴ്ചയാണ് കാണാനായത്. കോഹ്ലിയുടെ ഡക്കും ടീമിനെ ഞെട്ടിച്ചുകളഞ്ഞു. സ്പിന്നര്‍മാരായ ചാഹലും കുല്‍ദീപും മോയിസസിന്റെയും ട്രാവിസിന്റെയും പ്രഹരമേറ്റു തളര്‍ന്നു.
ബാറ്റിംഗ് ലൈന്‍ അപ്പില്‍ ചില ഭേദഗതികള്‍ വരുത്താന്‍ കോഹ്ലി നിര്‍ബന്ധിതനായേക്കും. ബൗളിംഗ് നിരയിലും ചില അഴിച്ചുപണികള്‍ നടന്നേക്കും. അക്സര്‍ പട്ടേല്‍ തിരിച്ചെത്തുമെന്നാണ് സൂചനകള്‍. പേസ് ഡിപ്പാര്‍ട്ട്മെന്റ് ആശിഷ് നെഹ്റയെ ഏല്‍പ്പിക്കാനാണ് സാധ്യത.
പരിക്കു മൂലം പിന്മാറിയ ഓസീസ് നായകന് സ്റ്റീവ് സ്മിത്തിനു പകരം നായകപദവി ഏറ്റെടുത്ത ഡേവിഡ് വാര്‍ണര്‍ ഉത്തരവാദിത്തം ഭംഗിയായി നിര്‍വഹിച്ചു. ബെഹ്റെന്‍ഡോര്‍ഫിന്റെ സ്വിംഗ് ആക്രമണമാണ് ഇന്ത്യയുടെ വിധി നിര്‍ണയിച്ചതെന്ന് പറയാം. മധ്യഓവറുകളില്‍ തന്റെ ദൗത്യം ഭംഗിയായി നിര്‍വഹിച്ച ആദം സാംപ, ഇന്നും അതു തുടരുമെന്നു വേണം കരുതാന്‍. വാര്‍ണറും ബാറ്റിന് മൂര്‍ച്ച കൂട്ടിയാകും എത്തുക.
രാജീവ്ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ ബാറ്റിംഗ് അനുകൂലപിച്ചില് റണ്ണൊഴുകുമെന്ന പ്രതീക്ഷയിലാണ് ഇരുടീമുകളുടെയും ആരാധകര്‍. ഐപിഎല്‍ മത്സരങ്ങള്‍ സാധാരണയായി നടക്കാറുള്ള ഗ്രൗണ്ടാണെങ്കിലും ഇവിടുത്തെ ആദ്യ ട്വന്റി 20 മത്സരമാണ് ഇന്ന് അരങ്ങേറുക. പക്ഷേ പരമ്പരയില്‍ മഴ ഇടപെടുമോ എന്നൊരു ആശങ്ക നിലനില്‍ക്കുന്നുണ്ട്. 20 വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.
ട്വന്റി-20 പരമ്പരയും നേടാൻ ഇന്ത്യ
12:18 AM Oct 13, 2017 | Deepika.com