കൊച്ചി: കാല്‍പ്പന്തുകളിയുടെ പുണ്യ ഭൂമിയായ ബ്രസീലിലെ മാറക്കാനയും കൊച്ചിയും ഒരുപോലെ. കാരണം മറ്റൊന്നുമല്ല, അങ്ങു ദൂരെ മാറക്കാനയിലും ഇവിടെ കൊച്ചിയുടെ നെഞ്ചേറ്റുന്ന വികാരം ഒന്നാണ്. ആര്‍പ്പുവിളികളും ഒന്നാണ്. ബ്രസീല്‍..! കേരളത്തില്‍ കാനറികള്‍ക്കു ലഭിക്കുന്ന പിന്തുണ ലോകം ചര്‍ച്ച ചെയ്തു തുടങ്ങിയിരിക്കുന്നു. മറ്റു കളികള്‍ക്കില്ലാത്ത പോലെ ജനക്കൂട്ടം മഞ്ഞപ്പടയുടെ കളി സൗന്ദര്യം ആഘോഷിക്കാന്‍ ഒഴുകിയെത്തുന്നു. ഈ സ്നേഹത്തെ ആവോളം നുകരുകയാണ് ബ്രസീലിയൻ താരങ്ങള്‍. ഒരുപക്ഷേ, ബ്രസീൽ കഴിഞ്ഞാൽ ആ ടീമിന് ഏറ്റവുമധികം ആരാധകരുള്ളത് ഇന്ത്യയിലായിരിക്കും.
പഴയ തലമുറയില്‍ പെലെയെയും ഗാരിഞ്ചയെയും സീക്കോയെയും റൊണാള്‍ഡോയെയും റൊണാള്‍ഡീഞ്ഞോയെയും ഇപ്പോള്‍ നെയ്മറിനെയും ഗബ്രിയേല്‍ ജീസസിനെയും ആരാധിച്ച മലയാളികള്‍ ഹൃദയം കൊണ്ടു വരിക്കുകയാണ് കൗമാര താരങ്ങളായ വിറ്റാവോയെയും പൗളീഞ്ഞോയെയുമെല്ലാം. സ്വന്തം സ്റ്റേഡിയത്തില്‍ കളിക്കുന്നതിന്റെ എല്ലാ ആശ്വാസത്തോടു കൂടിയും കലൂര്‍ ജവഹര്‍ലാല്‍ നെ്ഹറു സ്റ്റേഡിയത്തില്‍ പന്തു തട്ടുമ്പോള്‍ ഈ പിന്തുണയ്ക്കു നന്ദി പറയുകയാണ് ബ്രസീലിന്റെ ക്യാപ്റ്റന്‍ വിറ്റാവോയും സൂപ്പര്‍ സ്ട്രൈക്കര്‍ പൗളീഞ്ഞോയും.
കൊച്ചി മുത്താണ്...
ബ്രസീലില്‍ കളിക്കുന്ന അനുഭൂതിയാണ് കൊച്ചിയില്‍ തങ്ങള്‍ക്കു ലഭിക്കുന്നതെന്നു വിറ്റാവോ ദീപികയോടു പറഞ്ഞു. ഇവിടത്തെ ആളുകള്‍ക്കു ബ്രസീലിനോടുള്ള സ്നേഹം ആദ്യ മത്സരത്തില്‍ തന്നെ വ്യക്തമായി. ഇതോടെ രണ്ടാം കളിയില്‍ സമര്‍ദങ്ങള്‍ ഒന്നുമില്ലാതെ കളിക്കിറങ്ങാന്‍ ഞങ്ങള്‍ക്കു സാധിച്ചു.
സ്റ്റേഡിയത്തില്‍ എത്തുന്ന കാണികളില്‍ ഏറിയ പങ്കും പിന്തുണ നല്കുമ്പോള് അതു നല്കുന്ന ആത്മവിശ്വാസം വളരെ വലുതാണെന്നും മഞ്ഞപ്പടയുടെ നായകന്റെ വാക്കുകള്‍.
കൊച്ചിയില്‍ ലഭിച്ച പിന്തുണയില്‍ ടീം ഒന്നടങ്കം സന്തോഷത്തിലാണെന്നു ബ്രസീല്‍ ടീമിലെ സപ്പോര്‍ട്ടിംഗ് സ്റ്റാഫും പറയുന്നു. മറ്റു കളികള്‍ക്കു കാണികള്‍ കുറയുമ്പോഴും ബ്രസീലിനു മാത്രം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
സ്പെയിനിനെതിരേയുള്ള മത്സരത്തില്‍ 21,362 പേരാണു കളി കാണാനെത്തിയത്. ഇതില്‍ മഞ്ഞ ജേഴ്സിയണിഞ്ഞാണ് ഏറിയ പങ്കും വന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ബ്രസീലിന്റെ കൊച്ചിയിലെ അവസാന മത്സരം 15,314 പേരും വീക്ഷിച്ചു.
പുത്തന്‍ തിയാഗോ
മഞ്ഞപ്പടയുടെ ദേശീയ ടീമിന്റെ സെന്റര്‍ ഡിഫന്‍സില്‍ ഫൗളുകളില്ലാതെ കോട്ട കാക്കുന്ന തിയാഗോ സില്‍വയുടെ പിന്മുറക്കാരനെന്നു വിറ്റാവോയെ കുറച്ചു പേരെങ്കിലും വാഴ്ത്തി തുടങ്ങിയിട്ടുണ്ട്. എതിര് ടീമിലെ താരത്തെ വീഴ്ത്താതെ പന്തു തട്ടിയെടുത്തു ഗോളിലേക്കുള്ള മുന്നേറ്റത്തിനു തുടക്കമിടുന്ന തിയാഗോയുടെ ശൈലിയോടുള്ള സാമ്യമാണു വിറ്റാവോയുടെ പുതു വിശേഷണത്തിനുള്ള കാരണം.
ഇക്കാര്യം ബ്രസീല്‍ നായകനോടു ചോദിച്ചപ്പോള്‍ നിഷ്കളങ്കമായ ചിരിയോടെയായിരുന്നു താരത്തിന്റെ പ്രതികരണം. ബ്രസീലിന്റെ നായക പദവിവരെ അലങ്കരിച്ചിട്ടുള്ള തിയാഗോയോടെ പിന്മുറക്കാരനെന്നു വിശേഷണം ഉണ്ടായിട്ടുണ്ടെങ്കില്‍ അതു തന്റെ ഭാഗ്യമാണെന്നു വിറ്റാവോ പറയുന്നു.
വമ്പന്‍ ക്ലബ്ബുകള്‍
അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പ് കഴിയുന്നതോടെ മിന്നുന്ന പ്രടകനം കാഴ്ചവയ്ക്കുന്ന താരങ്ങളില്‍ പലരും യൂറോപ്യന്‍ ക്ലബ്ബുകളിലേക്കു ചേക്കേറും. താരങ്ങളെ കണ്ടെത്താന്‍ പല വമ്പന്‍ ക്ലബ്ബുകളുടെയും സ്കൗട്ടുകള് ലോകകപ്പ് വേദികളില്‍ ചുറ്റിത്തിരിയുന്നുണ്ട്. ഇവരുടെ കണ്ണില്‍ വിറ്റാവോയുടെ പ്രകടനങ്ങള്‍ ഇതിനകം പെട്ടിട്ടുമുണ്ട്. എന്നാല്‍, ഇതൊന്നും താന്‍ ഇപ്പോള്‍ ശ്രദ്ധിക്കുന്നില്ലെന്നാണു കൗമാര ക്യാപ്റ്റന്‍ പറയുന്നത്. ലോകകപ്പ് നേടുക എന്ന ലക്ഷ്യമാണ് ഇപ്പോള്‍ ടീമിനും വ്യക്തിപരമായും ഉള്ളത്. അങ്ങനെ ഏതെങ്കിലും ക്ലബ്ബില്‍ കളിക്കണമെന്നുള്ള സ്വപ്നം തനിക്കില്ലെന്നും വിറ്റാവോ കൂട്ടിച്ചേര്‍ക്കുന്നു. ബ്രസീലിയന്‍ ക്ലബ്ബായ പാല്മെറിയസിന്റെ താരമാണ് ഇപ്പോള്‍ വിറ്റാവോ.
ക്രിസ്റ്റ്യാനോയെ ഇഷ്ടപ്പെടുന്ന പൗളീഞ്ഞോ
മിസ്റ്റര്‍ വെര്സറ്റയ്്ൽ.. അങ്ങനെ ഒരു പേരു ചാര്‍ത്തിക്കിട്ടിയ ഫുട്ബോള്‍ താരങ്ങള്‍ ചുരുക്കമായിരിക്കും. ഏതെങ്കിലും ഒരു പൊസിഷനില്‍ കളിക്കുന്നവരാകും മിക്ക താരങ്ങളും. എന്നാല്‍, രണ്ടു ഗോളുകളുമായി ബ്രസീലിന്റെ സൂപ്പര്‍ താരമായി മാറിയ പൗളീഞ്ഞോ പരിശീലകന്റെ പ്രിയങ്കരനാകുന്നത് ഏതു പൊസിഷനിലും കളിക്കാനുള്ള താരത്തിന്റെ കഴിവു കൊണ്ടാണ്. ലോകകപ്പിന്റെ ആദ്യ രണ്ടു കളിയിലും മുന്നേറ്റ നിരയിലാണ് ഇറങ്ങിയത്. പക്ഷേ, താന്‍ മിഡ്ഫീല്‍ഡറായും ഫുള്‍ ബാക്കായും കളിച്ചിട്ടുണ്ടെന്നു പറയുന്നതു പൗളീഞ്ഞോ തന്നെയാണ്.
കഴിഞ്ഞ ദിവസം കൊറിയക്കെതിരേ ബ്രെന്നറും പൗളീഞ്ഞോയും വിംഗുകള്‍ മാറി മാറി തെല്ലൊന്നുമല്ല ഏഷ്യന്‍ ടീമിനെ ബുദ്ധിമുട്ടിച്ചത്. വലതു വിംഗിലാണ് കൊറിയയ്ക്കെതിരേ കളിച്ചതെങ്കിലും സെന്റര്‍ ഫോര്‍വേഡായും ഇടതു വിംഗിലും കളിക്കാന്‍ താന്‍ സന്നദ്ധനാണെന്നും പൗളീഞ്ഞോ പറയുന്നു. ബ്രസീല്‍ താരമാണെങ്കിലും പൗളീഞ്ഞോ ആരാധിക്കുന്നതു പോര്ച്ചുഗലിന്റെും റയല്‍ മാഡ്രിഡിന്റെയും സൂപ്പര്‍ താരമായ ക്രിസ്റ്റ്യാനോ റൊണാഡോയെയാണ്.
ബിബിന്‍ ബാബു
കൊച്ചിയെ സ്നേഹിച്ചു വിറ്റാവോയും പൗളീഞ്ഞോയും
12:48 AM Oct 12, 2017 | Deepika.com