ആംസ്റ്റര്‍ഡാം: ഹോളണ്ടിന്റെ സൂപ്പര്‍ താരവും നായകനുമായ ആര്യന് റോബന് അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്നു വിരമിച്ചു. അവസാനമായി സ്വീഡനെതിരായ മത്സരത്തില്‍ ഇരട്ട ഗോള്‍ നേടിയ തകര്‍പ്പന്‍ പ്രകടനത്തിനു പിന്നാലെയാണ് അപ്രതീക്ഷിതമായ പ്രഖ്യാപനം.
റഷ്യ ലോകകപ്പില്‍ നെതര്‍ലന്‍ഡ്സിന് യോഗ്യത നേടാന്കഴിയാതിരുന്നതോടെയാണ് നെതര്‍ലന്‍ഡ്സ് ക്യാപ്റ്റന്‍ ബൂട്ട് അഴിച്ചത്. അവസാന യോഗ്യതാ മത്സരത്തില്‍ റോബന്റെ ഇരട്ട ഗോള്‍ മികവില്‍ എതിരില്ലാത്ത രണ്ട് ഗോളിന് സ്വീഡനെ പരാജയപ്പെടുത്തിയെങ്കിലും ഡച്ചുകാര്‍ക്ക് പ്ലേഓഫില്‍ എത്താനായില്ല.പോർച്ചുഗലും ഫ്രാൻസും യോഗ്യത നേടി.
2003 ഏപ്രിലില്‍ രാജ്യത്തിനായി അരങ്ങേറിയ റോബന് 36 മത്സരങ്ങളില്‍നിന്നായി 37 ഗോളുകള്‍ കണ്ടെത്തി. നെതര്‍ലന്‍ഡ്സിന്റെ എക്കാലത്തെയും വലിയ ഗോള്‍ വേട്ടക്കാരില്‍ നാലാമനാണ് റോബന്. കഴിഞ്ഞ ലോകകപ്പിലെ മൂന്നാം സ്ഥാനക്കാരാണ് റോബന്റെ ഓറഞ്ചുപട. 2010 ല്‍ ഫൈനലിലെത്തിയ ഡച്ചുകാര്‍ രണ്ടാം സ്ഥാനക്കാരായി. 2010, 2014 ലോകകപ്പില്‍ ഓറഞ്ച് കുപ്പായക്കാരുടെ കുന്തമുനയായിരുന്നു റോബന്.
2002 നു ശേഷം ആദ്യമായാണ് ഹോളണ്ട് ലോകകപ്പിന് യോഗ്യത നേടാതെ പോവുന്നത്. 2003 മുതല്‍ ഹോളണ്ടിനു വേണ്ടി ബൂട്ടണിഞ്ഞു രാജ്യത്തിനായി 96 അന്താരാഷ്ട്ര മത്സരം കളിച്ച റോബന് 37 ഗോളുകള്‍ നേടി, 29 അസിസ്റ്റുകളും നടത്തി. ക്ലബ് ഫുട്ബോളില്‍ തുടരുമെന്നും മുപ്പത്തിമൂന്നുകാരന് അറിയിച്ചു. പത്തൊന്‍പതാം വയസില്‍ പോര്‍ച്ചുഗലിനെതിരായ സൗഹൃദ മത്സരത്തിലായിരുന്നു റോബന്റെ അരങ്ങേറ്റം. നിലവില്‍ ബയേണ്‍ മ്യൂണിക്കിന്റെ സ്ട്രൈക്കറായ റോബന് ഹോളണ്ടിന്റെ എക്കാലത്തെയും മികച്ച നാലാമത്തെ ഗോള്‍വേട്ടക്കാരനാണ്.
ജോസ് കുമ്പിളുവേലില്‍
റോബന് ബൂട്ടഴിച്ചു; ഹോളണ്ടില്ലാതെ ലോകകപ്പ്
12:48 AM Oct 12, 2017 | Deepika.com