തിരുവനന്തപുരം: അടുത്ത മാസം ഏഴിന് നടക്കുന്ന ഇന്ത്യ ന്യൂസിലൻഡ് ടി-20 മത്സരത്തിനു മുന്നോടിയായി ന്യൂസിലൻഡ് സംഘം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം സന്ദർശിച്ചു . മത്സരത്തിന്റെ ഒരുക്കങ്ങളും സുരക്ഷാ ക്രമീകരണങ്ങളും വിലയിരുത്തുന്നതിനായാണ് സംഘം എത്തിയത് .
ന്യൂസിലൻഡ് ടീം മാനേജർ മിഷീൽ സാൻഡൽ, സുരക്ഷാ തലവൻ ഇയാൻ സ്നേർ എന്നിവരാണ് എത്തിയത്. മത്സരത്തിന് വേണ്ടി നടത്തിയ ഒരുക്കങ്ങളിലും സ്റ്റേഡിയത്തിലും സംഘം തൃപ്തി പ്രകടിപ്പിച്ചു.
മുംബൈയിൽ നിന്നെത്തിയ സംഘം ഇന്നലെ രാവിലെ പത്തോടെയാണ് ടി-20 നടക്കുന്ന സ്പോർട്ട്സ് ഹബ്ബിലെത്തിയത്. ബിസിസിഐ ഓപ്പറേഷൻസ് വിഭാഗം അസിസ്റ്റന്റ് സെക്രട്ടറി അമിത്, കെസിഎ സെക്യൂരിറ്റി കമ്മിറ്റി ചെയർമാൻ കാർത്തിക് വർമ്മ, കണ്‍വീനർ ജോണ്സണ്, സ്റ്റേഡിയം കമ്മിറ്റി കണ്‍വീനർ ജയൻ, കാര്യവട്ടം സ്പോർട്ട്സ് ഫെസിലിറ്റീസ് ഇൻ ചാർജ് മുത്തണ്ണ, കെസിഎ ജനറൽ മാനേജർ രഞ്ജി തോമസ് എന്നിവർ സംഘത്തോടൊപ്പമുണ്ടായിരുന്നു.
തുടർന്ന് ടീമംഗങ്ങൾക്ക് താമസ സൗകര്യം ഒരുക്കിയിരിക്കുന്ന കോവളം ലീല ഹോട്ടൽ സന്ദർശിച്ചു. ഡിജിപി ലോക്നാഥ് ബെഹ്റ, തിരുവനന്തപുരം റേഞ്ച് ഐ.ജി മനോജ് ഏബ്രഹാം, സിറ്റി പോലീസ് കമ്മീഷണർ പ്രകാശ് എന്നിവരുമായും സംഘം കൂടിക്കാഴ്ച നടത്തി സുരക്ഷാ സംവിധാനങ്ങൾ വിലയിരുത്തി. ഇന്ത്യ-ന്യൂസിലൻഡ് ടി-20 മത്സരത്തിന് മുന്നോടിയായി ന്യൂസിലാൻഡ് സംഘം കാര്യവട്ടം ഗ്രീന്‍ ഫീൽഡ് സ്റ്റേഡിയം സന്ദർശിക്കുന്നു.
ന്യൂസിലൻഡ് സംഘം സ്റ്റേഡിയം സന്ദർശിച്ചു
12:48 AM Oct 12, 2017 | Deepika.com