കൊച്ചി: ആര്ത്തിരമ്പിയടിച്ച ബ്രസീലിയന്‍ തിരമാലകള്‍ തട്ടി കൊറിയന്‍ പടയുടെ പ്രതിരോധമതില്‍ തകര്‍ന്നടിഞ്ഞു. നാലുപാടുനിന്നും കാനറികളുടെ പോരാട്ട വീര്യം കത്തിക്കയറിയപ്പോള്‍ പൊരുതി വീഴാനേ ഉത്തരകൊറിയയ് ക്കായുള്ളൂ. കാണികളുടെ നിറഞ്ഞ പിന്തുണയുമായി ഏഷ്യന്‍ ശക്തികളുടെ വമ്പിനെതിരേ പോരിനിറങ്ങിയ വിറ്റോവോയുടെ സംഘം കൊച്ചിക്ക് അവസാനമത്സത്തില് സമാനിച്ചത് ഹൃദയം തൊട്ട വിജയം.
കൊച്ചി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു ബ്രസീലിന്റെ വിജയം. അവസാനംവരെ പോരുതിയെങ്കിലും യുന്‍ മിന്റെ കൊറിയന്‍ പടയ്ക്ക് ഗോളൊന്നും നേടാനായില്ല. നൈജറുമായി ഗോവയിലാണ് ബ്രസീലിന്റെ അവസാന ഗ്രൂപ്പ് മത്സരം.
ബ്രസീലിന്റെ ഭാഗ്യ നിറമായ മഞ്ഞ ജഴ്സിയില്നിന്നു മാറി നീലക്കുപ്പായത്തിലാണ് ഇന്നലെ കളത്തിലിറങ്ങിയത്. ലോകകപ്പിലെ നിലനില്‍പ്പ് സ്വപ്നം കണ്ട് ആദ്യ വിജയത്തിനായി പോരാടിയ കൊറിയയുടെ പ്രതീക്ഷകളെ രണ്ടാംപകുതിയില്‍ കാനറിപ്പക്ഷികള് കൊത്തിപ്പറിച്ചു. അവസാന മിനിറ്റിലെ ഗോള്‍ ഓഫ്സൈഡ്് അല്ലായിരുന്നെങ്കില്‍ 3-0 ആകുമായിരുന്നു ബ്രസീലിന്റെ വിജയം.
ആദ്യപകുതിയില്‍ ബ്രസീലിന്റെ മുന്നേറ്റങ്ങള്‍ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തിയ ഉത്തരകൊറിയന്‍ പ്രതിരോധനത്തിനു പക്ഷേ രണ്ടാം പകുതിയില്‍ നില നെറ്റി. രണ്ടാം പകുതി തുടങ്ങി 56-ാം മിനിറ്റില്‍ ബ്രസിലിന്റെ ആദ്യ ഗോള്‍ പിറന്നു. കൊറിയയുടെ ചാ വാംഗ് വരുത്തിയ പിഴവില്‍നിന്ന് ലഭിച്ച ഫ്രീകിക്ക് ബ്രസീലിന്റെ ലിങ്കണ് ഹെഡ് ചെയ്ത് വലയിലേക്ക് തിരിച്ചുവിട്ടു. ബ്രസീലിന്റെ പുത്തന്‍ റൊബീഞ്ഞോ എന്നറിയപ്പെടുന്ന ലിങ്കണിന്റെ ടൂര്‍ണമെന്റിലെ രണ്ടാം ഗോളായിരുന്നു അത്.
മികച്ച പാസുകള്‍ക്ക് ഒടുവിലാണ് ബ്രസീലിന്റെ രണ്ടാം ഗോള്‍ പിറന്നത്. ഇടതു പാര്‍ശ്വത്തില്‍ ആവിഷ്കരിച്ച നീക്കത്തിനൊടുവില്‍ ബ്രെന്നറിന്റെ ത്രൂ ബോള്‍ ബോക്സിനുള്ളില്‍ ലഭിച്ച പൗളീഞ്ഞോ ഗോള്‍ പോസ്റ്റിന്റെ വലതു മൂല ലക്ഷ്യമാക്കി പന്തു തൊടുത്തു. ആദ്യഗോളിന് അഞ്ചു മിനിറ്റിനു ശേഷം ബ്രസീലിന്റെ രണ്ടാം ഗോളും പിറന്നു.
ഇതോടെ പ്രതിരോധത്തില്‍ നിന്ന് ചുവടുമാറ്റി ആക്രമണത്തിലേക്ക് തിരിഞ്ഞ കൊറിയയ്ക്ക് ഗോളവസരങ്ങള്‍ പലത് ലഭിച്ചെങ്കിലും ലക്ഷ്യത്തിലെത്തിക്കാന്‍ ആയില്ല. കിം പോംയോക്കും യുന്‍ മിന്നും മെനഞ്ഞെടുത്ത നീക്കങ്ങള്‍ കാനറിക്കൂട്ടത്തെ പരീക്ഷിച്ചെങ്കിലും ഭാഗ്യം തുണച്ചില്ല.
ആദ്യ മത്സരത്തില്‍ ഇറങ്ങിയ അതേ ടീമിനെയാണ് ഇന്നലെയും ഇരുടീമുകളും കളത്തിലിറക്കിയത്. അവസരം കിട്ടുമ്പോള്‍ മാത്രം പന്തുമായി പാഞ്ഞുകയറുകയും അതിവേഗം പിന്നിലേക്ക് വന്ന് ബ്രസീലിയന്‍ മുന്നേറ്റത്തെ പ്രതിരോധിക്കുകയുമായിരുന്നു കൊറിയന്‍ ശൈലി.
പ്ലേമേക്കര്‍ എന്ന നിലയില്‍ മധ്യനിരയില്‍ അലന് തന്ത്രം മെനഞ്ഞപ്പോള്‍ പൗളീഞ്ഞോയും ബ്രെണറും ലിങ്കണും കൊറിയന്‍ ഗോള്‍ വല ചലിപ്പിക്കാനുള്ള തീവ്രശ്രമത്തിലായിരുന്നു. 4-3-3 ഫോര്‍മേഷനില്‍ കളിതുടങ്ങിയ കൊറിയ ഇടക്കിടെ 4-4-2 ലേക്ക് മാറി ശക്തമായ പ്രതിരോധ മതില് തീര്‍ത്തു. മധ്യനിരയിലും രണ്ടാംപകുതിയില്‍ ലെഫ്റ്റ് ബാക്കിലും മികച്ച നീക്കങ്ങളുമായി മാര്‍ക്കോസ് ആന്റോണിയോയും മഞ്ഞപ്പടയുടെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു.
കളി തുടങ്ങി സെക്കൻഡുകള്‍ പിന്നിട്ടപ്പോള്‍ കൊറിയയ്ക്ക് ആദ്യ അവസരം ലഭിച്ചെങ്കിലും ബോക്സിന്റെ മധ്യത്തില്‍നിന്നു കെയ് താമിന്റെ ഹെഡര്‍ പുറത്തേക്ക് പറന്നു. കൊറിയയുടെ മുന്നേറ്റം അവിടെ തീരുകയും ചെയ്തു. അതിനുശേഷം അവരെ കാഴ്ചക്കാരാക്കി ബ്രസീലിയന്‍ താരങ്ങള്‍ പന്ത് കൈയടക്കി. ഒന്നാം മിനിറ്റില്‍ തന്നെ ബ്രസീലിന് ലഭിച്ച സുവര്‍ണാവസരം കൊറിയന്‍ ഗോളി സിന് തേയ് സോംഗ് തട്ടിയകറ്റി. ബ്രെന്നര്‍ കൊടുത്ത പന്തുമായി ബോക്സില്‍ പ്രവേശിച്ച ലിങ്കണ് പോസ്റ്റ് ലക്ഷ്യമാക്കി തൊടുത്തെങ്കിലും ഗോള്‍കീപ്പറുടെ കൈയില്‍ തട്ടി മാറി.
ഏഴാം മിനിറ്റില്‍ ബ്രസീലിന് ലഭിച്ച ഫ്രീ കിക്കും കൊറിയന്‍ പ്രതിരോധ മതിലില്‍ തട്ടി പാഴായി. പതിനൊന്നാം മിനിറ്റിലും ഇരുപതാം മിനിറ്റിലും പൗളീഞ്ഞോ ഗോള്‍വല ലക്ഷ്യമാക്കി പായിച്ച ഷോട്ടുകള്‍ സ്കോര്‍ ചെയ്യാനായില്ല. തൊട്ടടുത്ത മിനിറ്റില്‍ പൗളീഞ്ഞോയുടെ വലംകാലന്‍ ഷോട്ട് കൊറിയന്‍ ഗോളി കയ്യിലൊതുക്കിയതോടെ അടുത്ത മുന്നേറ്റ ശ്രമം കൊറിയയുടെ വകയായി. കിം ക്യോംഗ് സോക്കിലൂടെ കൊറിയ മികച്ച മുന്നേറ്റം നടത്തിയെങ്കിലും ഒപ്പം ഓടിക്കയറിയ കിം ഹ്യു ഹ്വാംഗ് ഓഫ് സൈഡ് കെണിയില്‍ അകപ്പെട്ടു.
ആദ്യപകുതിയില്‍ മാത്രം 14 ഷോട്ടുകളാണ് ബ്രസീല്‍ എതിര് പോസിനു നേരെ പായിച്ചത്. ഇതില്‍ അഞ്ചെണ്ണം ലക്ഷ്യത്തിലേക്കു നീങ്ങിയെങ്കിലും ഒരിക്കല്‍പോലും വല കുലുക്കാന്‍ കഴിഞ്ഞില്ല. അതേസമയം, ഒരിക്കല്‍ മാത്രമാണ് കൊറിയയ്ക്ക് ബ്രസീല്‍ ഗോള്‍മുഖത്ത് പന്തെത്തിക്കാനായത്. ബ്രസീലിനെ ഗോളടിക്കാന്‍ അനുവദിക്കാതെ പിടിച്ചുകെട്ടിയ കൊറിയന്‍ പ്രതിരോധ നിരയും ഗോളിയുമാണ് ആദ്യപകുതിയിലെ താരങ്ങള്‍. പക്ഷേ, രണ്ടാം പകുതിയില്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു.
അനിൽ തോമസ്
കൊറിയയ്ക്കു മുകളിൽ കാനറികൾ ചിറകുവിടർത്തി
01:30 AM Oct 11, 2017 | Deepika.com