മഡ്ഗാവ്: ഗ്രൂപ്പ് സിയില്‍ ഇന്നലെ നടന്ന കരുത്തരുടെ പോരാട്ടത്തില്‍ യൂറോപ്യന്‍ വമ്പന്മാരായ ജര്‍മനിയെ എതിരില്ലാത്ത നാലുഗോളിനു മുക്കി ഇറാന് നോക്കൗട്ടിലെത്തി. ഗോവയില്‍ നടന്ന മത്സരത്തില്‍ ആദ്യ പകുതിയില്‍ തന്നെ ഇറാന് രണ്ടു ഗോളിന് മുമ്പിലെത്തിയിരുന്നു. യൂനസ് ഡെല്‍ഫി(6, 42)യായിരുന്നു രണ്ടു ഗോളും സ്കോർ ചെയ്തത്.
രണ്ടാം പകുതിയില്‍ അല്ലായാര് സയ്യാദ്(49), വാഹിദ് നംദാരി (75)എന്നിവര്‍ പട്ടിക പൂര്‍ത്തിയാക്കി. തിരിച്ചടിക്കാന്‍ ജര്‍മനി കിണഞ്ഞു ശ്രമിച്ചെങ്കിലും ഇറാനിയന്‍ പ്രതിരോധത്തില്‍ തട്ടി അതെല്ലാം വിഫലമായി. സൂപ്പര്‍താരം ജാന്‍ ഫിയറ്റെ ആര്പ് നിറംമങ്ങിയതും ജര്‍മന്‍ പടയ്ക്കു തിരിച്ചടിയായി. നിലവില്‍ മൂന്നു പോയന്റുമായി ഗ്രൂപ്പില്‍ രണ്ടാമതാണ് ജര്‍മനി.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ കോസ്റ്റാറിക്കയും ഗിനിയും സമനിലയില്‍ പിരിഞ്ഞു. ഗോവ, ഫത്തോര്‍ഡ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന ആവേശോജ്ജ്വലമായ കളിയില്‍ ഇരുടീമും ഈരണ്ടു ഗോളുകള്‍ വീതം നേടി.
അലക്സാണ്ടര്‍ ഗോമസ്, യെക്സി ജാര്‍ക്വിന്‍ എന്നിവരുടെ ഗോളുകളിലൂടെ കോസ്റ്റാറിക്ക രണ്ടു പ്രാവശ്യം ലീഡു നേടിയെങ്കിലും ഫാണ്ടെ ടൂറെ ഇബ്രാഹിമാ സൗമാ എന്നിവരിലൂടെ ഗിനിയ ഗോള്‍ മടക്കി. കോസ്റ്റാറിക്കയും ഗിനിയും ടൂര്‍ണമെന്റില്‍ തങ്ങളുടെ ആദ്യ പോയന്റാണ് ഈ സമനിലയിലൂടെ നേടിയത്. ഇതോടെ നോക്കൗട്ട് സാധ്യതകള്‍ നിലനിര്‍ത്താനും ഇരുടീമുകള്‍ക്കുമായി.
ജര്‍മനിയെ മുക്കി ഇറാന്
01:30 AM Oct 11, 2017 | Deepika.com