കൊച്ചി: സാക്ഷാല്‍ ലയണല്‍ മെസിയും ഫാബ്രിഗസുമെല്ലാം കളി പഠിച്ചിറങ്ങിയ തട്ടകത്തില്‍ നിന്നാണു സ്പെയിന് നായകന് ആബല്‍ റൂയിസിന്റെ വരവ്. ആദ്യ കളിയില്‍ നിറം മങ്ങിയെങ്കിലും അങ്ങനെ ചുമ്മാതെ പോകാനല്ല ഇന്ത്യയിലേക്കുള്ള ടിക്കറ്റെടുത്തതെന്നു തെളിയിക്കുന്ന പ്രകടനമാണ് ഈ പതിനേഴുകാരന് ഇന്നലെ പുറത്തെടുത്തത്. ലാ മാസിയ എന്ന തന്റെ കളിത്തട്ടകത്തില്‍ നിന്നു പഠിച്ച പാഠങ്ങള്‍ക്കൊപ്പം സാന്റിയാഗോ ഡിനിയ എന്ന ചാണക്യന്റെ തന്ത്രങ്ങളുടെ പൂര്‍ത്തീകരണം റൂയിസ് സുന്ദരമായി കളത്തില്‍ നടപ്പാക്കി.
ഫെര്‍ണാണ്ടോ ടോറസും ഡേവിഡ് വിയ്യയും ത്രസിപ്പിച്ച സ്പാനിഷ് ദേശീയ ടീമില്‍ അൽവാരോ മൊറാട്ടയും പെഡ്രോയും ഇപ്പോള്‍ അരങ്ങു തകര്‍ക്കുമ്പോള്‍ മുന്നേറ്റ നിരയില്‍ അവകാശവാദം ഉയര്‍ത്താന്‍ പോന്ന പ്രകടനം തന്നെയാണു റൂയിസ് കാഴ്ചവച്ചത്. മധ്യ നിരയിലേക്ക് ഇറങ്ങി എതിര് ടീമിലെ താരങ്ങളുടെ കൈയില്‍നിന്നു പന്തു തട്ടിയെടുത്തു മുന്നേറിയുള്ള സുന്ദരന്‍ ആക്രമണങ്ങള്‍ റൂയിസ് മെനഞ്ഞെടുത്തു. ഫെറാന്‍ ടോറസും ആന്റോണിയോ ബ്ലാങ്കോയും മുന്നേറ്റ നിരയില്‍ എപ്പോള്‍ പന്തെത്തിച്ചാലും അവിടെ കൃത്യമായി എത്താനും ആബലിനു സാധിച്ചു.
യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ നാലു ഗോളുകള്‍ നേടി സ്പെയിനിനെ നയിച്ചതും റൂയിസ് തന്നെയാണ്. വലന്‍സിയ അക്കാഡമിയില്‍ തുടങ്ങിയ ആബലിന്റെ കഴിവുകള്‍ തിരിച്ചറിഞ്ഞാണു ബാഴ്സലോണ ലാ മാസിയയില്‍ എടുക്കുന്നത്. ബാഴ്സലോണ ബി ടീമിലും താരത്തിനു കളിക്കാനായി. ബാഴ്സലോണ അക്കാദമിയിലാണെങ്കിലും റൂയിസിന്റെ ഇഷ്ട സ്പാനിഷ് താരം ചിരവൈരികളായ റയല്‍ മാഡ്രിഡിന്റെ അല്‍വാരോ മൊറാട്ടയാണ്. ബാഴ്സയെ വേദനിപ്പിച്ചു പിഎസ്ജിയിലേക്കു കൂടുമാറിയ ബ്രസീല്‍ താരം നെയ്മറെയും റൂയിസ് ആരാധിക്കുന്നു.
ആബല്‍ റൂയിസ്, ലാ മാസിയയുടെ കണ്ടെത്തല്‍
01:30 AM Oct 11, 2017 | Deepika.com