കൊച്ചി: എന്താണ് കൊച്ചിക്കു പറ്റിയത്. ഇന്നലെ കളി കണ്ടവര്‍ക്കെല്ലാം ഇങ്ങനെ ഒരു സംശയം തോന്നിയിട്ടുണ്ടെങ്കില്‍ അതിനെ കുറ്റം പറഞ്ഞിട്ടു കാര്യമൊന്നുമില്ല. കേരളത്തില്‍ ഏറെ ആരാധര്‍ ഉള്ള ബ്രസീലും സ്പെയിനും കളിക്കാനെത്തിയിട്ടു പോലും നിറയാതെ സ്റ്റേഡിയത്തിലെ കസേരകളേറെയും ഒഴിഞ്ഞു കിടക്കുന്ന കാഴ്ചയാണ് കണ്ടത്.
അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പിന് ഇന്ത്യ വേദിയാകമെന്ന് അറിഞ്ഞപ്പോള്‍ ആവേശ കൊടുമുടിയിലായിരുന്നു കേരളം. മൂന്നു ദിവസത്തെ പര്യടനത്തിനായി കൊച്ചിയിലെത്തിച്ച അണ്ടര്‍ 17 ലോകകപ്പ് വിജയികള്‍ക്കു നല്കുന്ന വെള്ളിക്കപ്പിനെ നെഞ്ചേറ്റി വമ്പന്‍ സ്വീകരണമാണ് കൊച്ചി നല്‍കിയത്. ലോകം മുഴുവന്‍ ഇതു വാര്‍ത്തയാക്കുകയും ചെയ്തു. ലോകകപ്പിലെ തന്നെ ഏറ്റവും ഗ്ലാമറസ് മത്സരം എന്ന് വിലയിരുത്തലുണ്ടായ ബ്രസീല്‍ -സ്പെയിന് മത്സരത്തിനു 21,362 പേരാണു കളി കാണാന്‍ എത്തിയത്. സുരക്ഷയുടെ ചുമതലക്കാരെ ഒഴിവാക്കിയാല്‍ 29,000 പേര്‍ക്കു കൊച്ചിയില്‍ മത്സരങ്ങള്‍ കാണാന്‍ ഇരിപ്പിടങ്ങള്‍ ഉണ്ടായിരുന്നപ്പോഴാണിത്.
60,000 പേര്‍ക്കു കളി കാണാന്‍ സൗകര്യമുള്ള കലൂര്‍ സ്റ്റേഡിയത്തില്‍ സുരക്ഷയുടെ വാദങ്ങള്‍ നിരത്തി 41,000-മാക്കി ഫിഫ ചുരുക്കിയിരുന്നു. ലോകകപ്പ് അടുത്തതോടെ വീണ്ടും സുരക്ഷാ മാനദണ്ഡങ്ങള്‍ പറഞ്ഞു സീറ്റിംഗ് 29,000 എണ്ണമാക്കി വെട്ടിക്കുറച്ചു. ഓണ്‍ലൈന്‍ ടിക്കറ്റ് വില്പന ആരംഭിച്ചതോടെ ഏറ്റവും അധികം ടിക്കറ്റ് വിറ്റു പോയത് കൊച്ചിയിലാണെന്ന് ഒരിക്കല്‍ ടൂര്‍ണമെന്റ് ഡയറക്ടര്‍ ഹവിയര്‍ സെപ്പി പറഞ്ഞിരുന്നു. സ്റ്റേഡിയത്തിലെ ബോക്സ് കൗണ്ടറിൽ ടിക്കറ്റെടുക്കാൻ ആവേശത്തോടെ ഇരച്ചെത്തുന്ന ജനക്കൂട്ടത്തെയാണു കാണാന്‍ സാധിച്ചത്. പതിയെ ടിക്കറ്റുകള്‍ എല്ലാം വിറ്റു തീര്‍ന്നതായി ഫിഫ ഔദ്യോഗിക വെബ് സൈറ്റുകളില്‍നിന്നു വിവരങ്ങളും പുറത്തു വന്നു. എന്നാല്‍, ടിക്കറ്റുകള്‍ എല്ലാം വിറ്റുതീര്‍ന്നെന്നു പറയുമ്പോഴും കളി കാണാന്‍ സ്റ്റേഡിയത്തുന്നവരുടെ കണക്ക് ഞെട്ടിപ്പിക്കുന്നതാണ്. ഇന്നലെ നടന്ന സ്പെയിന് നൈജര്‍ മത്സരത്തില്‍ സ്റ്റേഡിയത്തിലുണ്ടായരുന്നത് 7,926 പേരാണ്. ബ്രസീല്‍ മത്സരം 15,314 പേരും വീക്ഷിച്ചു. ഈ കണക്കുകള്‍ പുറത്തു വരുമ്പോള്‍ വിറ്റു തീര്‍ന്നതായി പറയുന്ന ടിക്കറ്റുകള്‍ ഏങ്ങോട്ടു പോയി എന്നുള്ള ചോദ്യം അവശേഷിക്കുന്നു.
ഇങ്ങനെയല്ല കൊച്ചി !
01:30 AM Oct 11, 2017 | Deepika.com