ഇനിയൊരു കാലത്ത് ഇന്ത്യന്‍ഫുട്ബോള്‍ നാടോടിക്കഥകളില്‍ നിറയുമ്പോള്‍ അതിലെ വീരനായകന് ആരായിരിക്കും? ഒരേയൊരുത്തരമേയുള്ളൂ. ജീക്സണ് സിംഗ് തനൗജം. ഇന്ത്യയുടെ ഫുട്ബോൾ ചരിത്രത്തിലെ ആദ്യ ലോകകപ്പ് ഗോള്‍ സ്വന്തമാക്കിയ വീരന്.
തിങ്കളാഴ്ച കൊളംബിയയ്ക്കെതിരേ നടന്ന മത്സരത്തിലാണ്് ജീക്സന്റെ സ്വപ്നവും ഇന്ത്യയുടെ ചരിത്രവുമായ ഗോള്‍ പിറന്നത്. കളിയുടെ 82-ാം മിനിറ്റില്‍ സ്റ്റേഡിയവും ഇന്ത്യന്‍ മനസുകളും ഇളക്കി മറിച്ച ആ ഗോള്‍ ലോക ഫുട്ബോളില്‍ ഇന്ത്യയുടെ സ്ഥാനമുറപ്പിക്കല്‍ കൂടിയായിരുന്നു. ചരിത്രഗോളോടെ കൊളംബിയയുമായി ഇന്ത്യ 1-1 എന്ന തുല്യത നേടിയതിനു തൊട്ടു പിന്നാലെ കൊളംബിയ വിജയമുറപ്പിച്ച് അടുത്ത ഗോള്‍ നേടിയെങ്കിലും ഇന്ത്യന്‍ താരങ്ങളുടെയും ആരാധകരുടെയും മുഖങ്ങളില്‍ നിരാശയുടെ തരി പോലും ഇല്ലാതിരുന്നത് കൊളംബിയയെ അത്ഭുതപ്പെടുത്തിയിട്ടുണ്ടാകണം. ഇന്ത്യന്‍ മുഖങ്ങളിലെ ആ സന്തോഷത്തിനു കാരണം ഒന്നു മാത്രമാണ്. ലോകകപ്പില്‍ ഇന്ത്യ പരാജയപ്പെട്ടേക്കാമെങ്കിലും ഫുട്ബോളില്‍ നമ്മള് വിജയിച്ചു എന്ന തിരിച്ചറിവ്.
ഇന്ത്യന്‍ നാമം ഫുട്ബോള്‍ ചരിത്രത്തില്‍ എഴുതിച്ചേര്‍ത്ത ആ കുട്ടിപ്രതിഭയ്ക്ക് പറഞ്ഞാല്‍ തീരാത്തത്ര വിശേഷണങ്ങളാണുള്ളത്. മണിപ്പൂരിയായ ഈ പയ്യന് പച്ചവെള്ളം പോലെ പഞ്ചാബി സംസാരിക്കുന്നതെങ്ങനെ എന്നു സംശയം ജീക്സന്റെ കുട്ടിക്കാലവിശേഷങ്ങളില് എത്തി നില്ക്കും. പതിനൊന്നാം വയസില്‍ സ്വദേശം വിട്ട് 2700 കിലോമീറ്റര്‍ അകലെയുള്ള ചണ്ഡിഗഡിലേക്ക് വന്നത് ഫുട്ബോളിനോടുള്ള കൊതി മൂത്തായിരുന്നു. ചണ്ഡിഗഡ് ഫുട്ബോള്‍ അക്കാഡമിയില്‍ പന്തുതട്ടിത്തുടങ്ങിയ ആ കാലുകള്‍ ഇന്ത്യന്‍ ചരിത്രത്തിലിടം നേടുമെന്ന് ജീക്സണ് പോലും ഓര്‍ത്തിട്ടുണ്ടാകുമോ?
ഫുട്ബോള്‍ കോച്ചായിരുന്ന അച്ഛന് തന്നെയാണ് ജീക്സന്റെ ആദ്യഗുരു. ചണ്ഡിഗഡ് ഫുട്ബോള്‍ അക്കാഡമിയിലെ ഉന്നത നിലവാരമുള്ള പരിശീലനത്തിലേക്ക് ജീക്സണെ നയിച്ചത് മൂത്തസഹോദരനാണ്. അണ്ടര്‍ 17 ടീം ക്യാപ്റ്റന്‍ അമര്‍ജീത് സിംഗ് കിയാമിന്റെ അടുത്തബന്ധു കൂടിയാണ് ജീക്സണ്.
അക്കാഡമിയിലെ നീണ്ട പരിശീലനകാലത്തിനുശേഷം അണ്ടര്‍ 16 ഐലീഗിലും ക്ലബ്ബായ മിനര്‍വയിലും തന്റെ മാസ്മര പ്രകടനം കാഴ്ചവച്ചിരുന്നു. മിനര്‍വയില്‍ നിന്നാണ് അണ്ടര്‍ 17ലേക്ക് വാതില്‍ തുറന്നത്.
2015ല്‍ അണ്ടര്‍ 17നു വേണ്ടിയുള്ള പരിശീലനങ്ങള്‍ തുടങ്ങിയപ്പോള്‍ കൂട്ടാളികളായ അമര്‍ജീതും സഞ്ജീവും ഗോവയില്‍ വച്ചു നടന്ന എഐഎഫ്എഫ് ട്രയല്‍സിനു പരിഗണിക്കപ്പെട്ടെങ്കിലും ജീക്സണ് തെരഞ്ഞെടുക്കപ്പെട്ടിരുന്നില്ല. പക്ഷേ താരത്തിന്റെ ആത്മവിശ്വാസം ഒട്ടും ചോര്‍ന്നില്ല. ലോകകപ്പ് സ്വപ്നവുമായി പരിശീലനം തുടര്‍ന്ന ജീക്സണ് തൊട്ടടുത്ത രണ്ടുവര്‍ഷങ്ങളില്‍ എഐഎഫ്എഫ് അണ്ടര്‍ 15, 16 യൂത്ത് ലീഗുകളില്‍ ടൈറ്റില്‍ സ്വന്തമാക്കിയ മിനര്‍വയുടെ ഭാഗമായി ശ്രദ്ധ നേടി. അങ്ങനെ അണ്ടര്‍ 17 ടീമുമായി മത്സരിക്കാന്‍ മിനര്‍വയ്ക്ക് ക്ഷണം. ജീക്സണും സംഘവും അവസരം മുതലാക്കി. ആ മത്സരത്തില്‍ ഇന്ത്യന്‍ കോച്ച് ലൂയിസ് നോര്ട്ടന്റെയും ടീം സി ഒ ഒ അഭിഷേക് യാദവിന്റെയും കണ്ണുകള്‍ ജീക്സന്റെ പിന്നാലെ മാത്രമായിരുന്നു. അങ്ങനെ സ്വപ്നസാഫല്യത്തിന്റെ തുടക്കം എന്നവണ്ണം ഇന്ത്യൻ ടീമിലേക്ക്.
ജീക്സണ് ഭാഗമായിരുന്ന മിനര്‍വയുടെ സീനിയര്‍ടീം ഡുറാന്‍ഡ് കപ്പും ഡിഎസ്കെ കപ്പും സ്വന്തമാക്കിയിട്ടുണ്ട്. ആത്മവിശ്വാസം കൈവിടാതെയുള്ള യാത്രയില്‍ ഏറെ നേട്ടങ്ങള്‍ സ്വന്തമാക്കിയ ജീക്സണ് ഇപ്പോള്‍ തന്റെ ശിരസില്‍ ചൂടിയിരിക്കുന്ന കിരീടം ജീവിതകാലം മുഴുവന്‍ അവിടെത്തന്നെയുണ്ടാകും. ഇന്ത്യന്‍ ഫുട്ബോള്‍ എന്ന പേരിനൊപ്പം.
ജീക്സൺ: മധ്യനിരയുടെ ഹൃദയമിടിപ്പ്
01:30 AM Oct 11, 2017 | Deepika.com