കൊച്ചി: കാല്‍പ്പന്തു കളിയുടെ ആവേശം ഒരുഘട്ടത്തിലും ചോര്‍ന്നുപോകാതെയുള്ള പോരാട്ടമായിരുന്നു കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന സ്പെയിന് നൈജര്‍ മത്സരം. തോല്‍വി ഏറ്റുവാങ്ങേണ്ടിവന്നെങ്കിലും സ്പെയിനിന്റെ സാങ്കേതിക മികവിനെ കരുത്തിലൂടെ നൈജര്‍ ചെറുത്തു.
ആക്രമണത്തിനും പ്രതിരോധത്തിനും പ്രാധാന്യം നല്‍കിയുള്ള 4-2-4 ഫോര്‍മേഷനാണു സ്പാനിഷ് കോച്ച് സാന്റിയാഗോ ഡിനിയ ഇന്നലെ പരീക്ഷിച്ചത്. അത് വിജയം കണ്ടു. അതേസമയം കരുത്തരായ എതിരാളിയെ ഗോള്‍ അടിപ്പിക്കാതെ പിടിച്ചുകെട്ടാനുള്ള തന്ത്രമാണ്് നൈജര്‍ കോച്ച് ഇസ്മെയില ടയേമോക്കോ ആദ്യം പരീക്ഷിച്ചത്. രണ്ടുപേരെ മാത്രം ആക്രണത്തിനു ചുമതലപ്പെടുത്തി 4-4-2 ഫോര്‍മേഷനില്‍ ടീമിനെ വിന്യസിച്ചെങ്കിലും ഇരുപത്തിയൊന്നാം മിനിറ്റില്‍ തന്നെ പരീക്ഷണം പൊളിഞ്ഞു. സ്പാനിഷ് നായകന് ആബല്‍ റൂയിസ് നൈജറിനെ ശക്തമായ പ്രതിരോധം തകര്‍ത്ത് വല കുലുക്കി. ആദ്യ ഗോളോടെ ഫോര്‍മേഷനില്‍ മാറ്റം വരുത്താന്‍ ടീം നിര്‍ബന്ധിതമായെങ്കിലും ഗോള്‍ വഴങ്ങുന്നതിന് കുറവുണ്ടായില്ല. ആദ്യ പകുതിക്ക് വിസില്‍ മുഴങ്ങിയപ്പോള്‍ മൂന്ന്് ഗോളുകളാണ് നൈജര്‍ ടീം വഴങ്ങിയത്.
രണ്ടാം പകുതി ആരംഭിച്ചപ്പോള്‍ ടീമിന്റെ ഘടനയിലും വിന്യാസത്തിലും കാതലായ മാറ്റം നൈജര്‍ പട വരുത്തി. സ്പാനിഷ് ടീം പരീക്ഷിച്ചു വിജയിച്ച 4-2-4 ഫോര്‍മേഷനിൽ നൈജറും കളിച്ചു തുടങ്ങി. മുന്നേറ്റത്തില്‍ അതിന്റെ ഫലമുണ്ടായെങ്കിലും പ്രതിരോധത്തില്‍ അതു വിജയം കണ്ടില്ല. മധ്യനിരയില്‍ നിന്ന് രണ്ടുപേര്‍ മുന്നേറ്റത്തിലേക്ക് മാറിയപ്പോള്‍ പ്രതിരോധ നിരയുടെ ശക്തി ചോര്‍ന്നു.
ഇതു മുതലെടുത്ത് തുടര്‍ച്ചയായുള്ള ആക്രമണമാണ് സ്പെയിന് നൈജറിന്റെ ഗോള്‍ മുഖത്തേക്ക് നടത്തിയത്. പ്രതിരോധനിരയ്ക്ക് സംഭവിച്ച പിഴവുകള്‍ ഗോളാകാതെ മാറാതിരുന്നതിന് നൈജര്‍ ഗോളി ഖാലദ് ലാവാലിക്ക് നന്ദി പറയണം.
സാങ്കേതികത്തികവും കരുത്തും നേര്‍ക്കുനേര്‍ പോരാടിയ മത്സരം
01:30 AM Oct 11, 2017 | Deepika.com