ഹൈദരാബാദ്: പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗിനു വേണ്ടിയുള്ള പ്ലയേഴ്സ് ലേലത്തില്‍ പി.വി. സിന്ധുവിനെയും സൈന നെഹ്വാളിനെയും ചെന്നൈ സ്മാഷേഴ്സ് നിലനിര്‍ത്തി. ഇരുവര്‍ക്കും നിലവിലുള്ള പ്രതിഫലത്തില്‍ 25 ശതമാനം വര്‍ധനയാണ് ക്ലബ് വാഗ്ദാനം ചെയ്തത്. ഇതു പ്രകാരം സിന്ധുവിന് 48.75 ലക്ഷമാണ് ലഭിക്കുക.
സൈനയ്ക്ക് 41.25 ലക്ഷവും. റൈറ്റ് ടു മാച്ച് കാര്‍ഡ് ലഭിക്കുന്ന ഓരോ കളിക്കാരനും മുന്‍വര്‍ഷത്തേക്കാള്‍ 10 ശതമാനം പ്രതിഫല വര്‍ധനയാണ് സാധാരണയായി നല്കി വരുന്നത്. ഗ്ലാസ്ഗോയില്‍ നടന്ന ലോകചാമ്പ്യന്‍ഷിപ്പില്‍ വെള്ളിയും കൊറിയ സൂപ്പര്‍സീരിസ് ടൈറ്റിലും സ്വന്തമാക്കിയത് സിന്ധുവിന്റെ താരമൂല്യം ഉയര്‍ത്തി. കഴിഞ്ഞ വര്‍ഷം 39 ലക്ഷമായിരുന്നു താരത്തിന്റെ ലേലത്തുക. കഴിഞ്ഞ സീസണില്‍ 33 ലക്ഷം ലഭിച്ച സൈനയും മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. ലോകചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടിയതാണ് സൈനയുടെ കഴിഞ്ഞ സീസണിലെ നേട്ടം.
ഇന്തോനേഷ്യ, ഓസ്ട്രേലിയ സീരിസുകള്‍ സ്വന്തമാക്കിയ കിഡംബി ശ്രീകാന്ത് തന്റെ പഴയ ടീമായ അവധ് വാരിയേഴ്സില്‍ തന്നെ തുടരും. 56.10 ലക്ഷമാണ് കിഡംബിയുടെ പ്രതിഫലം. വനിതകളിലെ ലോക ഒന്നാംറാങ്ക് താരമായ തായ് സു യിംഗിനെ 52 ലക്ഷം രൂപയ്ക്ക് അഹമ്മദാബാദ് സ്മാഷ് മാസ്റ്റേഴ്സ് സ്വന്തമാക്കി. റിയോ ഒളിമ്പിക്സ് സ്വര്‍ണജേതാവായ സ്പാനിഷ് താരം കരോലിന മാരിനെ ഹൈദരാബാദ് ഹണ്ടേഴ്സ് 50 ലക്ഷത്തിനു നിലനിര്‍ത്തി.
സിന്ധുവും സൈനയും ചെന്നൈ സ്മാഷേഴ്സിൽ തുടരും
12:46 AM Oct 10, 2017 | Deepika.com